പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ ക്യാംപെയ്ൻ; 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

Mail This Article
ആലപ്പുഴ∙ വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകൂടവും റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ ക്യാംപെയ്നിന്റെ രണ്ടാം ഘട്ടത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു നീക്കി. പുന്നമട ഫിനിഷിങ് പോയിന്റിൽ നടന്ന ശുചീകരണം കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷയായി. പുന്നമട ഫിനിഷിങ് പോയിന്റിൽ നിന്നാരംഭിച്ച മെഗാ ശുചീകരണം കുട്ടനാടൻ ഭാഗങ്ങളിലെ ഉൾക്കായലുകളിൽ 75 ചെറുവള്ളങ്ങളിലായി നടന്നു.
160 മത്സ്യത്തൊഴിലാളികൾ, 65 കുടുംബശ്രീ പ്രവർത്തകർ, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികൾ, റോട്ടറി ആലപ്പുഴ റവന്യു ജില്ലാ ക്ലബ്ബിലെ 60 അംഗങ്ങൾ തുടങ്ങിയവർ, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ എ.എസ്.കവിത, ആർ.വിനിത, എം.ആർ.പ്രേം, ദുരന്ത നിവാരണം ഡപ്യൂട്ടി കലക്ടർ സി.പ്രേംജി, ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.സി.പ്രദീപ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ശേഖരിച്ച 3.6 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജില്ലയിൽ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.