തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന ‘തല്ലുമാല’; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല് ഗ്രാമീണരിൽ ആവേശം പകർന്നു. 4 മണിക്കൂറിനിടെ 4 റൗണ്ട് വരെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശേഷി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയ കിരീടം ചൂടിയത്. കുളത്തിന് മീതെയൊരു മരത്തടി വലിച്ചിട്ട് അതിന് മീതെ 2 പേർ മുഖാമുഖം ഇരുന്ന് തലയണ കൊണ്ട് തല്ലിയായിരുന്നു മത്സരം.
ചിലർ തലയണ താഴെ വീണ് പുറത്തായി.മറ്റ് ചിലർ എതിരാളിയുടെ തലയണ പ്രയോഗത്തിനിടെ കുളത്തിൽ തെന്നി വീണു മത്സരത്തിൽ തോറ്റു. പലകുറി മത്സരിച്ച് ജയിച്ചു കയറിയ പി.അനന്തു സീനിയർ വിഭാഗം ജേതാവായി. രണ്ട് ചാക്ക് അരി അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ വിജയിച്ച ചക്കുളങ്ങര ഹനാന് ഒരു ചാക്ക് അരിയായിരുന്നു സമ്മാനം. ബി പോസിറ്റീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് ജലോത്സവത്തിന്റെ ഭാഗമായി കുളത്തല്ല് മത്സരം നടത്തിയത്.
ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് ഉദ്ഘാടനം ചെയ്തു. കെ.സി. അപ്പു അധ്യക്ഷത വഹിച്ചു. സമീപ കാലത്ത് നവീകരിച്ച കുളത്തിന്റെ സാധ്യത വിനിയോഗിച്ച് ഗ്രാമീണരുടെ കായിക ക്ഷമത ഉയർത്താനുള്ള പരിപാടിയുടെ ഭാഗമായാണ് ഇതാദ്യമായി കുളത്തല്ല് മത്സരം നടത്തിയത്. അൻവർ പെടേങ്ങൽ, അനന്തു പറോളിൽ, ഷാഹിദ് പെടേങ്ങൽ, ജംഷീർ കാരാട്ട് എന്നിവർ നേതൃത്വം നൽകി.