മനക്കരുത്തു കൊണ്ട് രോഗം മറികടക്കുന്നവർ

Mail This Article
പാലക്കാട്∙ അസുഖം വന്നു തളരുമ്പോൾ ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നു പകച്ചു നിൽക്കുന്നവർ പാലക്കാട് വിക്ടോറിയ കോളജിലെ അസിസ്റ്റന്റ് പ്രഫസർ എസ്.ഷിബുവിനെ കണ്ടു പഠിക്കണം. കേന്ദ്ര സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെ വൃക്കരോഗം ബാധിച്ചപ്പോൾ മനക്കരുത്തു കൊണ്ടും കുടുംബത്തിന്റെ പിന്തുണ കൊണ്ടും ഷിബു രോഗത്തെയും കാലത്തെയും ജയിച്ചു മുന്നേറി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷവും പഠനം തുടർന്ന ഷിബുവിനു സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചപ്പോൾ തോന്നിയ ആത്മവിശ്വാസത്തിന്റെ തോത് ചില്ലറയല്ല. ആ ആത്മവിശ്വാസത്തിൽ നിന്നുകൊണ്ടു ഷിബു ഇപ്പോൾ പഠിപ്പിക്കുന്നു. കേരളത്തിന്റെ പലയിടങ്ങളിൽ ക്ലാസ്സുകളെടുക്കുന്നു. പ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതുന്നു.
‘രോഗം ഉണ്ടാക്കുന്ന അപ്രതീക്ഷിത വെല്ലുവിളികൾ വല്ലാതെ പ്രതിസന്ധിയിലാഴ്ത്തും. വൃക്കയും ഹൃദയവുമൊക്കെ മാറ്റിവച്ചവരോടു സമൂഹം ഇന്നും തെല്ലകലം പാലിക്കുന്നതിന്റെ കാരണം എന്തെന്നറിയില്ല. വൃക്ക മാറ്റിവച്ച ശേഷമാണു ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്. രോഗം മറികടന്നെത്തുന്നവരെ നമ്മളിലൊരാളായി കാണാൻ ഇനിയും പഠിക്കേണ്ടതുണ്ടെന്നാണു തോന്നൽ’, ഷിബു പറഞ്ഞു. സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവും നൽകിയ പിന്തുണയാണു ജീവിതത്തിൽ ഏറ്റവും കരുത്തുറ്റവനാക്കിയതെന്നും ഷിബു കൂട്ടിച്ചേർത്തു.
വിക്ടോറിയ കോളജിൽ തന്നെയായിരുന്നു എംഎ പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങൾ രാജ്യാന്തര മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംഎഡിൽ ഒന്നാം റാങ്കും ബിഎഡിൽ മൂന്നാം റാങ്കും നേടിയ ഷിബു കണ്ണനൂർ മടയംപറമ്പിൽ ശിവരാമന്റെയും ലീലാവതിയുടെയും മകനാണ്. അമ്മ ലീലാവതിയാണു ഷിബുവിനു വൃക്ക നൽകിയത്. പാലക്കാട് പിഎംജി സ്കൂളിലെ അധ്യാപിക കെ.സി.പങ്കജമാണു (പത്മശ്രീ) ഭാര്യ.