ഭീതി ഒഴിയുന്നില്ല; കോടതി കയറി കരടി

Mail This Article
ബത്തേരി∙ ജില്ലയിലെ കരടി ഭീതി ഒഴിയുന്നില്ല. മാനന്തവാടി നഗരസഭയിൽ സമീപ പഞ്ചായത്തുകളിലും കരടി ഭീതി പടർത്തിയതിന് പിന്നാലെ ബത്തേരി നഗരസഭയിലും നെന്മേനി, നൂൽപുഴ പഞ്ചായത്തുകളിലും കരടിയെത്തി. ബത്തേരി ടൗണിൽ മാനിക്കുനിയിലെ കോടതി സമുച്ചയ വളപ്പിലേക്ക് 26ന് അർധരാത്രിയാണ് കരടി എത്തിയത്.
മാനിക്കുനിയിൽ ദേശീയപാത കുറുകെ കടന്ന് കോടതിയുടെ ഗേറ്റിലൂടെ അകത്തേക്കു കയറുന്നതു കാർ യാത്രക്കാർ കാണുകയും വിഡിയോ പകർത്തുകയും ചെയ്തു. കോടതി മുറ്റത്തു നിന്നു പിൻവശത്തുള്ള ഗേറ്റിലൂടെ പിന്നീട് പുറത്തേക്കു കടന്നു. കരടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ബത്തേരി ടൗണിൽ കരടി ഇറങ്ങിയതു നാട്ടുകാർ അറിയുന്നത്. കോടതി മതിലിൽ ഗേറ്റിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന വൈദ്യുതവിളക്കുകൾ തകർന്നിട്ടുണ്ട്.
മണിക്കൂറുകൾക്കകം ബത്തേരിയിൽ നിന്ന് 6 കിലോമീറ്റർ മാറിയുള്ള കോളിയാടി ടൗണിലും കരടിയെത്തി. അഷ്റഫ് എന്നയാളുടെ സ്ഥാപനത്തിന് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് റോഡിലൂടെനടന്നു പോകുന്ന കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വലിയവട്ടം, ചെറുമാട് ഭാഗങ്ങളിലും പിന്നീട് കരടിയെ കണ്ടു. തുടർന്ന് പുലർച്ചെ നൂൽപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കരടിയെ കണ്ടതായി പറയുന്നു. നായ്ക്കെട്ടി, മാതമംഗലം എന്നിവിടങ്ങളിലും കരടിസാന്നിധ്യമുണ്ടായി.