പ്രതീക്ഷിക്കാത്ത വിധം വില ഉയർന്നു; ഒരു ബൈബിളിന് ലേലത്തിൽ ലഭിച്ചത് 63 ലക്ഷം രൂപ

Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ ഒരു ചാരിറ്റി ഷോപ്പിൽ നിന്ന് ലഭിച്ച ചൈനീസ് ബൈബിൾ ലേലത്തിൽ 56,280 പൗണ്ടിന് (63 ലക്ഷം രൂപ) വിറ്റുപോയി. ചെംസ്ഫോർഡിലെ ഓക്സ്ഫാം ചാരിറ്റി ഷോപ്പിലാണ് ഈ ബൈബിൾ ലഭിച്ചത്. ചൈനീസ് ഭാഷയിൽ ആദ്യമായി അച്ചടിച്ച ബൈബിളായിരുന്നു ഇത്.
ആദ്യ കാഴ്ചയിൽത്തന്നെ ഇതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയ ജീവനക്കാർ 800 പൗണ്ട് മതിപ്പുവിലയിട്ട് ലേലത്തിന് വയ്ക്കുകയായിരുന്നു. എന്നാൽ ബൈബിളിന്റെ വില മനസ്സിലാക്കിയ ലേലക്കാർ മത്സരിച്ച് വില കൂട്ടിയതോടെ ആരും പ്രതീക്ഷിക്കാത്ത വിധം ഉയർന്നു. 1815ൽ പുറത്തിറക്കിയ ബൈബിളാണിതെന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വർഷം മുൻപാണ് മറ്റ് ചില പുസ്തകങ്ങൾക്കൊപ്പം ഇത് ചെംസ്ഫോർഡിലെ ചാരിറ്റി ഷോപ്പിന് സമ്മാനമായി ലഭിച്ചത്.
ഇതോടൊപ്പം മറ്റ് ചില അമൂല്യ കൃതികളും ലേലത്തിൽ വെച്ച് ഓക്സ്ഫാം ചാരിറ്റി കഴിഞ്ഞ മാസം 105,000 പൗണ്ട് (ഒരു കോടിയിലധികം രൂപ) നേടി.ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കാരൾ (Carol) (16,640 പൗണ്ട്), ചാൾസ് ഡിക്കൻസിന്റെ കയ്യൊപ്പ് ചാർത്തിയ മറ്റൊരു പുസ്തകം (12,640 പൗണ്ട്), കാറൽ മാക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (10,880 പൗണ്ട്) എന്നിവയാണ് ചൈനീസ് ബൈബിളിനൊപ്പം വലിയ തുകയ്ക്ക് വിറ്റുപോയ മറ്റ് പുസ്തകങ്ങൾ.
പുസ്തകവിൽപനയിലൂടെ ലഭിക്കുന്ന പണം ലോകമെമ്പാടുമുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഓക്സ്ഫാം ഉപയോഗിക്കുന്നത്.