ADVERTISEMENT

അബുദാബി ∙ യുഎഇ ചൂടിൽനിന്ന് തണുപ്പിലേക്കു ചുവടുവച്ചതോടെ സൗജന്യ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറി. അൽവത്ബ ലേക്ക്, ഫോസിൽ ഡ്യൂൺസ്, സാൾട്ട് ലേക്ക്, ബീച്ച്, പാർക്ക്, ഫാം തുടങ്ങി തുറസ്സായ ഇടങ്ങളിലെ വിനോദം തേടിയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. കൊടും ചൂടിൽ ഇൻഡോർ വിനോദ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും പോയി മടുത്ത കുട്ടികളും കുടുംബങ്ങളും പ്രകൃതിഭംഗി ആസ്വദിക്കാനാണ് താൽപര്യപ്പെടുന്നത്. വലിയ മുതൽമുടക്കില്ലാതെ പോകാവുന്ന ഡെസർട്ട് സഫാരി, ബോട്ടിങ് എന്നിവയ്ക്കു പോകുന്നവരും കുറവല്ല.

പ്രവാസത്തിന്റെ തിരക്കിൽനിന്നു മാറി മരുഭൂമിക്കു നടുവിൽ കളിച്ചും ഉല്ലസിച്ചും ഒരു രാത്രി കൂടാരത്തിൽ താമസിച്ചും മനസ്സിനെ കുളിർപ്പിക്കാൻ ഇഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അനുയോജ്യമാണ് അബുദാബി അൽ വത്ബ ലേക്ക്. പ്രവേശന പാസ് ഇല്ലെന്നു മാത്രമല്ല വിനോദത്തിനും വിശ്രമിക്കാനും മികച്ച സൗകര്യങ്ങളും സുന്ദരമായ കാലാവസ്ഥയും ഇവിടേക്ക് ജനങ്ങളെ ആകർഷിക്കുന്നു. നഗരത്തിൽനിന്നു 45 മിനിറ്റ് യാത്ര ചെയ്താൽ അൽവത്ബ ലേക്ക് ക്യാംപിലെത്താം.

ജോലി, ബിസിനസ് തിരക്കും മാനസിക സമ്മർദങ്ങളുമെല്ലാം മാറ്റിവച്ച് പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചുനേരം ചെലവിടുമ്പോൾ കിട്ടുന്ന നവോന്മേഷമാണ് സ്വദേശികളെയും വിദേശിയും ആകർഷിക്കുന്നത്. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഗാഫ് മരങ്ങൾ, അവയ്ക്കു നടുവിലായി കൃത്രിമ തടാകം. വിശ്രമകേന്ദ്രം, ശുചിമുറി, ഇരിപ്പിടം, കളിക്കളം, ബാർബിക്യൂ, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം, നടപ്പാത തുടങ്ങി വിനോദസഞ്ചാര കേന്ദ്രത്തിനുവേണ്ടതെല്ലാം അബുദാബി നഗരസഭ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം കുടുംബങ്ങൾക്കു മാത്രം.

ഒരു ടെന്റും അത്യാവശ്യ ഭക്ഷണവുമായി ഇവിടെ എത്തിയാൽ ഒരു പൈസ മുടക്കില്ലാതെ ഡെസർട് ക്യാംപിങ് അനുഭവം ആസ്വദിക്കാം. പകൽ വെയിലിന് അധികം ചൂടില്ലാത്തതിനാൽ രാവിലെ പത്തു മണിയോടെ ഇവിടേക്ക് എത്തുന്നവരുണ്ട്. ഇത്തരക്കാർ തടാകത്തിനരികിലിരുന്ന് ഭക്ഷണം പാകം ചെയ്താണ് കഴിക്കുന്നത്. എന്നാൽ വീട്ടിൽനിന്ന് പാചകം ചെയ്തുകൊണ്ടുവരുന്നവർ വൈകിട്ട് 4 മണിയോടെ എത്തി പ്രകൃതിഭംഗിയും മരുഭൂമിയിലെ അസ്തമയവും കളിയും വ്യായാമവും പാട്ടും നൃത്തവും കഥ പറച്ചിലുമെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് കൂടാരത്തിൽ അന്തിയുറങ്ങുന്നു. 

തടാകത്തിലെ വർണമത്സ്യങ്ങൾ, താറാവ്, അരയന്നം എന്നിവയോട് കിന്നാരം പറഞ്ഞും ദേശാടന പക്ഷികളുടെയും മറ്റും ദൃശ്യങ്ങൾ പകർത്തിയും മരുഭൂ ദിവസം അവിസ്മരണീയമാക്കുന്നു. വർണവിളക്കുകൾ സ്ഥാപിച്ച് അലങ്കരിച്ച ലേക് ക്യാംപിന്റെ രാത്രികാല ദൃശ്യവും തടാകത്തിനു നടുവിലൂടെ സ്ഥാപിച്ച മരപ്പാലത്തിലൂടെയുള്ള നടത്തവുമെല്ലാം ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കും. 

മരുഭൂമിയിലാണെങ്കിലും നടത്തവും ഓട്ടവും വ്യായാമവും മുടക്കാതിരിക്കാൻ സൈക്കിൾ ട്രാക്ക്, റണ്ണിങ് ട്രാക്ക് തുടങ്ങിയ  സൗകര്യവുമുണ്ട്. 3000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ലേക്ക് ഒരുക്കിയിരിക്കുന്നത്.  1,400 മീറ്റർ നടപ്പാത, 1,200 മീറ്റർ സൈക്കിൾ ട്രാക്ക്, 2 വോളിബോൾ കോർട്ട്, 7 കളിക്കളം, രണ്ട് നിരീക്ഷണ ഡെക്ക്, ഫുഡ് ട്രക്കുകൾ, കഫേകൾ, വിശാലമായ പാർക്കിങ്, പ്രഥമ ശുശ്രൂഷാ യൂണിറ്റ് എന്നിവയും തടാകത്തിനു ചുറ്റും ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യവുമുണ്ട്.

English Summary:

Abu Dhabi Al Wathba Lake: beckons tourists with diverse wildlife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com