സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘം ദുബായ് പൊലീസ് പിടിയിൽ

Mail This Article
ദുബായ് ∙ സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കുകളും എളുപ്പത്തിൽ ബാങ്ക് ട്രാൻസ്ഫർ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ്.
അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും യാഥാർഥ്യമാകാത്ത വ്യാജ തീർഥാടന പാക്കേജുകൾ വാഗ്ദാനം ചെയ്തും വേഗത്തിലുള്ള വീസാ നടപടികൾ വാഗ്ദാനം ചെയ്തും ഈ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പണം ലഭിച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ ഇരകളുടെ കോൺടാക്റ്റ് നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും ഫണ്ടുകളുമായി അപ്രത്യക്ഷമാവുകയും ചെയ്യും.
യുഎഇയിലെ ലൈസൻസുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങൾ വഴി മാത്രമേ തീർഥാടന വീസകൾ വാങ്ങാവൂ എന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 2023-ൽ ഒരു വലിയ ഹജ് അഴിമതിയുടെ കേന്ദ്രബിന്ദുവായ ഷാർജ ആസ്ഥാനമായുള്ള ഒരു ടൂർ ഓപറേറ്ററെ അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 150 പേരിൽ നിന്ന് 30 ലക്ഷത്തോളം ദിർഹം പിരിച്ചെടുത്ത ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസിയുടെ ഉടമയെ ഒട്ടേറെ പരാതികൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു. ഏജൻസിയുടെ ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്ന് നിരവധി പരാതിക്കാർ വെളിപ്പെടുത്തി.
2020-ൽ തന്നെ ഹജ് യാത്രകൾക്കായി വലിയ തുകകൾ നൽകിയെങ്കിലും അത് ഒരിക്കലും നടന്നില്ല. കോവിഡ്-19 കാലത്ത് ഹജ് യാത്ര നിർത്തിവച്ചിരുന്നെങ്കിലും അതേ ഏജൻസി വഴി ബുക്ക് ചെയ്തവർ തെറ്റായ ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും റീഫണ്ട് ലഭിച്ചില്ലെന്നും പരാതിപ്പെട്ടു. അതേസമയം, മറ്റ് കേസുകളും ഇപ്പോഴും പുറത്തുവരുന്നു. 2024-ൽ ഡ്രീം ട്രാവൽ എന്ന കമ്പനി തന്നെ വഞ്ചിച്ചതായി മറ്റൊരു യുഎഇ നിവാസിയും പരാതിപ്പെട്ടു.