ഹിഗ്വിറ്റ പറഞ്ഞു, മാർക്കേസ് കേട്ടില്ല, മാധവൻ കേട്ടു;ഗീവർഗീസച്ചൻ ‘ലിബറേഷൻ തിയോളജിസ്റ്റായ’ കഥ

Mail This Article
മുപ്പത്തിരണ്ട് വർഷങ്ങൾക്കു മുൻപ് ഒരു ഡിസംബറിൽ മലയാളചെറുകഥയിൽ അസാധാരണമായി ചിലതു സംഭവിച്ചു. ആധുനികതയുടെ അപ്പോഴേക്കും വരണ്ടുണങ്ങിത്തുടങ്ങിയ മൈതാനത്തേക്ക് ചടുലതയുടെയും അപ്രവചനീയതയുടെയും പ്രവാചകനായി ‘ഹിഗ്വിറ്റ’യെന്ന തെറിച്ച വിത്ത് കയറിവന്നു. എൻ.എസ്. മാധവനെന്ന കഥാകൃത്തിന്റെ മടങ്ങിവരവു കൂടിയായിരുന്നു അത്.
‘താണ്ഡവത്തിനു മുൻപ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളൻമുടിയും കറുത്ത കരിങ്കൽ മുഖവും നേരിയ മീശയുമായി വന്ന’ ഹിഗ്വിറ്റയെ ഫുട്ബോൾ പ്രേമികൾക്ക് അതിനു മുൻപേ പരിചയമുണ്ടായിരുന്നു. കളിയുടെ ചിട്ടവട്ടങ്ങളെ കൂസാതെ കയറിക്കളിക്കുന്ന ആ ഗോളിയുടെ അതിർത്തിലംഘനങ്ങൾ വാർത്തയായിരുന്നു. എന്നാൽ ‘ഹിഗ്വിറ്റ’യെന്ന കഥ ഹിഗ്വിറ്റയുടെ ജീവിതകഥയല്ല. പുരോഹിതൻമാർക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ചതുരത്തിന്റെ അതിരുകളെ ലംഘിക്കാൻ ഗീവർഗീസച്ചനെ പ്രചോദിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്ത ആൾരൂപ(ക)മായിരുന്നു ഹിഗ്വിറ്റ.

ശരിക്കു പറഞ്ഞാൽ എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു ഹിഗ്വിറ്റയുണ്ട്. വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളെയും പതിവുകളെയും തെറ്റിച്ച് ഭ്രാന്തോളമെത്തുന്ന അഭിനിവേശങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും മുന്നേറാൻ കൊതിക്കുന്ന മനസ്സ്. പക്ഷേ ഒരു റോജർമില്ല, കഴുകൻകാലുകളുമായി എവിടെയോ പതിയിരിപ്പുണ്ടാകുമെന്ന ഭയം, നമ്മുടെ സ്വപ്നങ്ങളെയെല്ലാം കവർന്നെടുക്കുമെന്ന ഭയം നമ്മെ സുരക്ഷിതത്വത്തിലേക്കും സ്വസ്ഥതയിലേക്കും തിരിച്ചുവിളിക്കുന്നു. സാഹസികതകളോടു വിമുഖരാക്കുന്നു.

ജബ്ബാർ എന്ന ഇടനിലക്കാരന്റെ കെണിയിൽ പെട്ട് ഡൽഹിയിലെത്തിയ ലൂസി മരണ്ടിയെന്ന ആദിവാസിപ്പെൺകുട്ടിയുടെ ജീവിതം ആവശ്യപ്പെട്ടത് പതിവുഗോളികളുടെ ദൃക്സാക്ഷിത്വമല്ലായിരുന്നു; തനിക്കായി ‘പുതിയ അക്ഷാംശങ്ങൾ കണ്ടെത്തുന്ന കപ്പിത്താനെ’യായിരുന്നു. അങ്ങനെയാണ് ഗീവർഗീസച്ചൻ അക്ഷരാർഥത്തിൽ ലിബറേഷൻ തിയോളജിസ്റ്റായത്!. ആ കഥയിലെ ഇപ്പോഴും ഓർമയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാന്ത്രികവാക്യം ഇതാണ്: ‘‘അപ്പോൾ ജബ്ബാറിന്റെ കൈയുയർന്നതും ലൂസി ഒരു ചുവട് പിറകോട്ടുവച്ചതും തലശ്ശേരിക്കടുത്ത് ഒരു വയലിൽ സെവൻസ് കാണാനെത്തിയവർ ‘ഗീവറീതേ, ഗീവറീതേ’ എന്നാർത്തതും ഒരുമിച്ചായിരുന്നു’’. ആ വാക്യം പ്രസരിപ്പിച്ച ഊർജം പതിവ് ആഖ്യാനവഴക്കങ്ങളിൽ നിന്നുള്ള ക്വാണ്ടം ജംപ് തന്നെയാണു സാധ്യമാക്കിയത്. നമ്മുടെ ചെറുകഥയെ ഇതുപോലെ അഗാധമായി സ്വാധീനിക്കുകയും ഭാവുകത്വ മാറ്റത്തിനു തന്നെ കാരണമാകുകയും ചെയ്ത ഒറ്റക്കഥ ‘ഹിഗ്വിറ്റ’ പോലെ ഒന്നില്ല. ആഴ്ചപ്പതിപ്പിൽ ‘ഹിഗ്വിറ്റ’ വായിച്ച അന്നുതന്നെ എൻ.പി. മുഹമ്മദ് സുഹൃത്തുക്കളോടെല്ലാം പറഞ്ഞു: ‘ഈ കഥ ഒരു സംഭവമാണ്. മാധവന്റേത് ഗംഭീര തിരിച്ചുവരവാണ്’. ഹിഗ്വിറ്റയ്ക്കു മുൻപും ശേഷവും എന്നു ഫുട്ബോളിനെ രണ്ടായി പകുക്കാൻ ആകില്ലായിരിക്കും. എന്നാൽ മലയാളകഥയെ നിശ്ചയമായും പകുക്കാം.
ഒല്ലൂർ എച്ച്എസിന്റെ ഗോൾ പോസ്റ്റിൽ മഴവില്ലുപോലെ വളഞ്ഞുവന്നു വീണ കോർണർ കിക്കോടെയാണ് ഗീവർഗീസിനെ സ്കൂളിൽ എല്ലാവരും അറിഞ്ഞുതുടങ്ങിയത്. എന്നാൽ ഹിഗ്വിറ്റയെയോ? ആ കളിക്കിറുക്കനെ കളത്തിൽ നിന്നറിഞ്ഞവരും മാധവന്റെ കഥയിൽ നിന്ന് അറിഞ്ഞവരും ഉണ്ടാകാം. പക്ഷേ ഹിഗ്വിറ്റയെന്ന കഥയുടെ അപാരമായ പ്രഹരശേഷിയെക്കുറിച്ച് അഭിപ്രായഭേദം ഉണ്ടാകാൻ ഇടയില്ല.
തന്റെ ജീവചരിത്രം എഴുതണമെന്ന് ഹിഗ്വിറ്റ മാജിക് റിയലിസത്തിന്റെ ആറാംതമ്പുരാൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിനോടു കെഞ്ചിപ്പറഞ്ഞിട്ടുണ്ട്. കളത്തിലെ കൂസലില്ലായ്മയും സ്കോർപിയോൺ കിക്കും കളത്തിനുപുറത്ത് പാബ്ലോ എസ്കോബർ എന്ന ലഹരിമാഫിയാ തലവനുമായുള്ള ബന്ധവുമെല്ലാം ചേരുമ്പോൾ മാർക്കേസിന്റെ പേനയ്ക്കു പറ്റിയ വിഭവമാകും തന്റെ ജീവിതമെന്ന് ഹിഗ്വിറ്റ കരുതിയിരിക്കണം. മാർക്കേസ് ആ ആവശ്യം നിർദയം തള്ളിക്കളഞ്ഞു. കഥയിലൂടെയാണെങ്കിലും മാധവനാണ് അയാളുടെ ആഗ്രഹം സാധിച്ചുകൊടുത്തത്. അങ്ങനെ നോക്കുമ്പോൾ മാധവനോട് ഹിഗ്വിറ്റയ്ക്കൊരു കടപ്പാട് വേണ്ടതാണ്, പേരിനെങ്കിലും!
Content Summary: NS Madhavan and Higuita Title Controversy