ADVERTISEMENT

പ്രശസ്ത എഴുത്തുകാരി പി. വൽസലയുടെ അവസാന നോവൽ വായനക്കാരിലേക്ക്. വത്സല അന്തരിച്ച് 6 മാസത്തിനുശേഷമാണ് അവസാന നോവൽ ‘ചിത്രലേഖ’ വായനക്കാരിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബർ 21നാണു പി. വൽസല ഓർമയായത്. കരുത്തുറ്റ രചനകളിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരിയായി മാറിയ എഴുത്തുകാരിയാണു വൽസല. 2021ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയപ്പോൾ, താൻ പുതിയ നോവലിന്റെ പണിപ്പുരയിലാണെന്നു വൽസല ‘മനോരമ’യോടു പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ എഴുത്തു വൈകി. 

ഡൽഹിയിൽ ജോലി തേടി പോവുന്ന മലയാളി യുവതിയുടെ കഥയാണ് ചിത്രലേഖ പറയുന്നതെന്നു വൽസലയുടെ ഭർത്താവ് പി. അപ്പുക്കുട്ടി പറഞ്ഞു. നോവൽ പൂർത്തിയാക്കും മുൻപ് വൽസല യാത്രയായെങ്കിലും നോവലിനു പൂർണതയുണ്ടെന്നും അതേപടി പ്രസിദ്ധീകരണത്തിനു കൈമാറുകയായിരുന്നുവെന്നും അപ്പുക്കുട്ടി പറഞ്ഞു.

പി. വത്സലയും ഭർത്താവ് എം. അപ്പുക്കുട്ടിയും (ഫയൽചിത്രം – 2018)
പി. വത്സലയും ഭർത്താവ് എം. അപ്പുക്കുട്ടിയും (ഫയൽചിത്രം – 2018)

എഴുത്തും ജോലിയും വീടും എല്ലാം ഒരുമിച്ചു കൊണ്ടുപോയിരുന്ന ആളായിരുന്നു വൽസലയെന്ന് അപ്പുക്കുട്ടി മുൻപ് മനോരമയോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. എഴുത്തിന് പ്രത്യേക സമയമൊന്നും ഇല്ല. കുറേക്കാലം കഥാബീജം മനസ്സിൽ കൊണ്ടു നടക്കും. പിന്നെ ഒറ്റ ഇരിപ്പിന് എഴുത്താണ്. എഴുതിത്തീർന്നാൽ ഉടൻ എന്നെ കാണിക്കും. വായിപ്പിക്കും. മാറ്റങ്ങളൊന്നും വരുത്താറില്ല. കവറിൽ ആക്കണം. പ്രസിദ്ധീകരണത്തിന് അയയ്ക്കണം. ഇതെല്ലാം തന്റെ ചുമതല ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

p-valsala-novels

എഴുത്തിന്റെ ലോകം

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു വൽസല ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.

P-valsala-books

‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. എഴുത്തച്ഛൻ പുരസ്കാരം, തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം, കുങ്കുമം അവാർ‍ഡ്, സിഎച്ച് മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങിയവ ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com