ADVERTISEMENT

മലയാളത്തില്‍ ‘ജബ’ എന്നൊരു വാക്കുണ്ടോ? ഇല്ല എന്ന് പണ്ഡിതന്മാര്‍ പറയും. പക്ഷേ, ഉത്തരം മുട്ടുമ്പോള്‍ ‘ജബ ജബ’ എന്ന് പറയാത്ത മലയാളിയുണ്ടാവില്ല. ജീവിതത്തില്‍ ഒരു തവണയെങ്കിലും ‘മുതലാളി ഒരു ചെറ്റയാണ്’ എന്നു മനസ്സില്‍ പറയാത്ത തൊഴിലാളിയുണ്ടോ? അപ്രതീക്ഷിതമായി ഒരു സന്തോഷം വന്നാല്‍ ‘മുതലാളീ ജങ്ക ജഗ ജഗ’ എന്ന് ആവേശത്തോടെ ഉള്ളിലെങ്കിലും പറയാത്തവരുണ്ടോ? സോണിയ എന്ന പേരിനോട് ചേര്‍ത്ത് ‘അരേ സോണിയാ’ എന്നോ ‘സോണിയ വന്നാട്ടെ’ എന്നോ ഉറക്കെ പറയാത്തവരും ചുരുക്കം. ഇതിന്റെയൊക്കെ ഉറവിടം കേരളത്തിലുള്ള ഒരു പഞ്ചാബി വീട്ടില്‍ നിന്നാണ്. മലയാളികള്‍ക്ക് ഏറെ സുപരിചിതമായൊരു ചിരിവീട്! റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ എക്കാലത്തെയും വലിയ ചിരിവീട്.

ജീവിതത്തില്‍ വലിയ പ്രതിസന്ധികളില്‍ കൂടി കടന്നു പോകുന്ന പല കഥാപാത്രങ്ങള്‍. കടം കാരണം നടത്തിയ ആത്മഹത്യശ്രമം പരാജയപ്പെട്ടു നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ഒരു വശത്ത്. പലിശയ്‌ക്കെടുത്ത കാശ് തിരിച്ചടയ്ക്കാനാവാതെ ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗമായ ബോട്ട് നഷ്ടപ്പെട്ട ഒരു മുതലാളിയും തൊഴിലാളിയും മറുവശത്ത്. ആകസ്മികമായി ഇവര്‍ എത്തിപ്പെടുന്നതോ, ഊമയായ പെങ്ങളുടെ വിവാഹം മുടങ്ങിയ സങ്കടത്തില്‍ നില്‍ക്കുന്ന ഒരു പഞ്ചാബി കുടുംബത്തിലേക്കും. ഏറ്റവും സംഘര്‍ഷഭരിതമായ നിമിഷങ്ങളുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യം. പക്ഷേ, ഫലമായി വന്നതോ? ഒരു വീട് നിറയെ പൊട്ടിച്ചിരി! റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസിനെ ചിരിയുടെ മാലപ്പടക്കം എന്ന് വിളിച്ചാല്‍ ഒട്ടും അതിശയോക്തിയില്ല.

dileep-haneefa

1998 ല്‍ പുറത്തിറങ്ങിയ ചിത്രം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും പല രീതിയിലും ചര്‍ച്ചയാവുന്നുണ്ട്. എല്ലാത്തിലും പഴുതുകള്‍ കണ്ടെത്തുന്ന മലയാളിക്ക് പഞ്ചാബി ഹൗസ് പക്ഷേ എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമയുടെ കഥാതന്തുവിലും പരിസരങ്ങളിലും കഥാപാത്രങ്ങളിലും ഒക്കെ വലിയ മാറ്റങ്ങള്‍ വന്ന കാലഘട്ടമായിരുന്നു തൊണ്ണൂറുകളുടെ അവസാനകാലം. സിനിമയില്‍ സാങ്കേതികമായും മറ്റും പല പരീക്ഷണങ്ങള്‍ നടക്കുന്ന സമയം. കേരളത്തില്‍ ചിരിയുടെ പൂരവുമായി ഒരു പഞ്ചാബി ഹൗസ് പണി തീര്‍ക്കുകയായിരുന്നു റാഫി മെക്കാര്‍ട്ടിനും കൂട്ടരും.

മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ച് തമാശപ്പടങ്ങളുടെ പട്ടികയില്‍ പഞ്ചാബി ഹൗസ് തീര്‍ച്ചയായും ഉണ്ടാവും. ദിലീപ് എന്ന നടനെ പൂര്‍ണമായും ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു അത്. തമാശയും വൈകാരികതയുമൊക്കെ മൂർധന്യാവസ്ഥയിലെത്തിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനും കണ്ണു നിറയ്ക്കാനും ദിലീപിന്റെ ഉണ്ണികൃഷ്ണന് കഴിഞ്ഞു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ ആ വേഷം ചെയ്ത ഷാഹിദ് കപൂറിന് ഊമയായ ഭാഗങ്ങള്‍ ഡബ്ബ് ചെയ്തത് ദിലീപ് തന്നെയെന്നത് മറ്റൊരു കൗതുകം.

എന്നാല്‍ പഞ്ചാബി ഹൗസിന്റെ തിരക്കഥ എഴുതുന്ന സമയത്ത് നായകനായി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നുവെന്നും പിന്നീട് ദിലീപിലേക്ക് എത്തിയതാണെന്നും സംവിധായകനായ മെക്കാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മുതലാളിയും തൊഴിലാളിയുമായി മനസ്സിൽ കണ്ടത് ഇന്നസന്റിനെയും ജഗതിയെയുമായിരുന്നു. എന്നാൽ നാൽപതു ദിവസത്തെ ഡേറ്റ് കിട്ടാത്തതിനാലാണ് അവരിലേക്ക് പോകാതിരുന്നത്. തിയറ്ററില്‍ സിനിമ എത്തും മുന്‍പേ വ്യാജപ്രിന്റുകള്‍ ഇറങ്ങുന്ന കാലമാണ് അത്. ഇത് ഭയന്ന് നിര്‍മാതാവ് സാഗ അപ്പച്ചന്‍ ക്ലൈമാക്സ് റീലുകള്‍ പലയിടത്തായി സൂക്ഷിച്ചു വച്ചു. അതെവിടെയൊക്കെയായിരുന്നു എന്ന് തനിക്കിപ്പോഴും അറിയില്ലെന്നും മെക്കാര്‍ട്ടിന്‍ ഓര്‍ത്തെടുത്തിട്ടുണ്ട്.

എന്തൊക്കെയായാലും 'പഞ്ചാബി ഹൗസ്' സൂപ്പര്‍ ഹിറ്റായി. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ രമണന് പുതുതലമുറയുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ട്. ബൂര്‍ഷ്വ മുതലാളിത്തത്തില്‍ തളരാതെ പിടിച്ചു നില്‍ക്കുന്ന തൊഴിലാളികളുടെ പ്രതീകമായി രമണന്‍ ഇന്നും നിലകൊള്ളുന്നു. 'തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതമോ?' എന്നൊക്കെ മലയാളി തൊഴിലാളികള്‍ ഇന്നും ആവര്‍ത്തിച്ച് ചോദിക്കുന്നു, വിശക്കുമ്പോള്‍ 'ഖാനാ' എന്നും 'ചോര്‍' എന്നും പറഞ്ഞ് ഉറക്കെ ചിരിക്കുന്നു. അങ്ങനെ രമണന്റെ ആരും ശ്രദ്ധിക്കാത്ത മാനങ്ങളെ വരെ ഇന്ന് സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ രമണന്‍ സത്യത്തില്‍ ഒരു കോമഡി കഥാപാത്രം ആയിരുന്നില്ല എന്ന് പറഞ്ഞാലോ?

ചിത്രത്തിലെ പല കുരുക്കുകളും അഴിക്കുന്നത് രമണനാണ്. ഉണ്ണി ഊമയല്ലെന്നും അത് അയാളുടെ അഭിനയം ആണെന്നുമടക്കമുള്ള കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് രമണനാണ്. അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ സീരിയസായ കാര്യങ്ങളാണെങ്കിലും എല്ലാം തമാശയായാണ് മറ്റുള്ളവര്‍ കാണുന്നത്. അതുകൊണ്ടാണ് ആ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിച്ചതും. പക്ഷേ രമണന്റെ ഗൗരവം പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു വൈകാരിക രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഏറെ ആഗ്രഹത്തോടെ ചെയ്ത ആ രംഗം കട്ട് ചെയ്തു കളയേണ്ടി വന്നെന്നും അത് അല്‍പം സങ്കടം ഉണ്ടാക്കിയെന്നും ഹരിശ്രീ അശോകന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

സുരേഷ് പീറ്റേഴ്‌സിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കേരളത്തിലുണ്ടാക്കിയ ഓളം കുറച്ചൊന്നുമായിരുന്നില്ല. സൂരേഷ് പീറ്റേഴ്സിന്റെ മലയാളത്തിലെ കന്നിയങ്കമായിരുന്നു പഞ്ചാബി ഹൗസ് എന്നതും ശ്രദ്ധേയമാണ്. എന്തൊക്കെയാണെങ്കിലും പഴയ ഹിറ്റുകളെ കീറിമുറിച്ചും ട്രോളുകളുണ്ടാക്കിയും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ പൊളിറ്റിക്കല്‍ കറക്ട്നസ് യുഗത്തിലും രമണനും ഗംഗാധരന്‍ മുതലാളിയും ഊമയായ ഉണ്ണിയുമൊക്കെ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com