‘എമ്പുരാൻ’ സൃഷ്ടിക്കുന്ന ഓളം കണ്ടിട്ട് രോമം എഴുന്നേറ്റ് സല്യൂട്ട് അടിക്കുന്നു: ജൂഡ് ആന്തണി

Mail This Article
‘എമ്പുരാൻ’ സിനിമ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ‘എമ്പുരാൻ’ സിനിമ ഉണ്ടാക്കുന്ന ഈ ഓളം കണ്ടിട്ട് ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്നു സല്യൂട്ട് അടിക്കുന്നുവെന്നും ഇതു നിങ്ങൾക്കു മാത്രം സാധിക്കുന്ന ഒരു മാജിക് ആണെന്നും ജൂഡ് പറയുന്നു.
‘‘10 വയസ്സുള്ളപ്പോൾ ആലുവ മാതാ മാധുര്യയിൽ മണിച്ചിത്രത്താഴ് കാണാൻ അപ്പനും അമ്മയും ഞങ്ങളെ കൊണ്ട് പോയി. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയിൽ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുൾ ‘പവിത്രം’. അത് മുഴുവൻ തീരാൻ നിൽക്കാതെ മണിച്ചിത്രത്താഴ് കാണാൻ വീണ്ടും മുകളിലേ തിയറ്ററിലേക്ക്.
മോഹൻലാൽ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹൻലാൽ ആരാധനായ മകന്റെ ആദ്യ തിയറ്റർ പ്രാന്ത് അനുഭവം അതായിരുന്നു. പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ നരസിംഹം കാണാൻ ചാലക്കുടി പാലത്തിലെ ബ്ലോക്കിൽ കിടന്ന ബസിൽ നിന്നും ഇറങ്ങി ഓടി ഷോ തുടങ്ങുന്നതിനു മുൻപ് കിതച്ചത്തിയതും, എൻജിനീയറിങ് പഠിക്കുമ്പോൾ ‘ഉദയനാണ് താരം’ കാണാൻ കാസർഗോഡ് ഇടി കൊണ്ട് ക്യൂവിൽ നിന്നതും ബെംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുമ്പോൾ ശിവജിനഗർ തിയറ്ററിൽ ഫുൾ മലയാളി ഓഡിയൻസിന്റെ ഓളത്തിൽ ‘നരനും’ ‘ഹലോ’യും കണ്ടതും. ‘പുലിമുരുകൻ’ വന്നപ്പോൾ അമ്മൂമ്മമാർ വരെ ക്യൂ നിക്കുന്നത് കണ്ടതും സ്വന്തം അമ്മൂമ്മയെ കൊണ്ട് പോയതും ഒക്കെ ഒരു മോഹൻലാൽ ആരാധകഭ്രാന്തന് മാത്രം മനസിലാകുന്ന സുഖമുള്ള ഓർമകളാണ്.
ഇന്ന് ‘എമ്പുരാൻ’ ഇറങ്ങാൻ പോകുമ്പോൾ ഉണ്ടാകുന്ന ഈ ഓളം കണ്ടിട്ട് ഒരു ലാലേട്ടൻ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു. ലാലേട്ടാ ഇത് നിങ്ങൾക്കു മാത്രം സാധിക്കുന്ന ഒരു മാജിക് ആണ്. മലയാളികളുടെ തിയറ്റർ രസതന്ത്രത്തിന്റെ തമ്പുരാൻ.’’–ജൂഡിന്റെ വാക്കുകൾ.