പങ്കാളിത്ത പെൻഷൻ: ഏകോപനത്തിന് പ്രത്യേക ഫോറം

Mail This Article
ന്യൂഡൽഹി∙ നാഷനൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), എംപ്ലോയീ പെൻഷൻ സ്കീം (ഇപിഎസ്) തുടങ്ങി രാജ്യത്തെ പങ്കാളിത്ത പെൻഷൻ പദ്ധതികളുടെ ഏകോപനത്തിനായി റഗുലേറ്ററി കോഓർഡിനേഷൻ ഫോറം നിലവിൽ വരും. കേന്ദ്രബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
നിലവിൽ വിവിധ റഗുലേറ്ററി സ്ഥാപനങ്ങളുടെ കീഴിലാണ് എൻപിഎസ്, അടൽ പെൻഷൻ യോജന, ഇപിഎസ്, മ്യൂച്വൽ ഫണ്ട് ആന്വിറ്റി പ്ലാൻ തുടങ്ങിയവ. ഇതുകാരണം സാങ്കേതിക തടസ്സങ്ങളുണ്ടാകുന്നതാണു പുതിയ നീക്കത്തിനു കാരണം. മെച്ചപ്പെട്ട ഏകോപനം, ഏകീകൃത മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കാനാണു പുതിയ ഫോറം. വയോധികരുടെ ജനസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ അവർക്കു കരുതൽ ഉറപ്പാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
കെസിസി ലോൺ: ഗുണം 80 ലക്ഷം പേർക്ക്
കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക് പലിശയിളവ് ലഭ്യമായ പരിധി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷമാക്കാനുള്ള തീരുമാനം 80 ലക്ഷം പേർക്കു ഗുണം ചെയ്യുമെന്നു ധനമന്ത്രാലയം. നിലവിൽ 7.72 കോടി കെസിസി ഉടമകളിൽ 11 ശതമാനത്തിനാണ് 3 ലക്ഷമോ അതിലേറെയോ വായ്പയുള്ളത്. 7% പലിശയ്ക്ക് നൽകുന്ന വായ്പയ്ക്കാണ് 1.5% പലിശയിളവ്. കൃത്യമായ തിരിച്ചടവുണ്ടെങ്കിൽ 4% കൂടി കുറയും.
കെവൈസിക്ക് ഇനി എഐ കൃത്യത
ബാങ്കുകൾ അടക്കം ധനകാര്യസ്ഥാപനങ്ങളുടെ തിരിച്ചറിയൽ പ്രക്രിയ (കെവൈസി) നിർമിതബുദ്ധി ഉപയോഗിച്ച് കൃത്യതയുള്ളതാക്കും. നിലവിൽ വിവിധ ധനകാര്യസ്ഥാപനങ്ങൾ സ്വീകരിക്കുന്ന തിരിച്ചറിയൽ രേഖകൾ ഏകീകൃത കെവൈസി റജിസ്ട്രിയിലാണു സൂക്ഷിക്കുന്നത്. ഇതിന്റെ പരിഷ്കരിച്ച പതിപ്പ് ഉടൻ പുറത്തിറക്കും.
ഇരട്ടിപ്പ് ഒഴിവാക്കാൻ തിരിച്ചറിയൽരേഖയിലെ വ്യക്തിയുടെ മുഖങ്ങൾ എഐ ഉപയോഗിച്ച് ഒത്തുനോക്കും. ഏതെങ്കിലും ധനകാര്യസ്ഥാപനത്തിന് റജിസ്ട്രിയിലുള്ള കെവൈസി ആവശ്യമായി വന്നാൽ അനുമതി ഒടിപി/ഫെയ്സ് ഓതന്റിക്കേഷൻ വഴി സ്വീകരിക്കും.