‘പിആർഒയെ സ്വപ്ന പുറത്താക്കി; സരിത്തിനെ നിയമിച്ചു: അനുമതി തേടൽ നിലച്ചു’

Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് അന്വേഷണത്തിൽ ചില നിർണായക സൂചനകൾ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസുമായി ബന്ധപ്പെട്ട് എൻഐഎയ്ക്കു ലഭിച്ചു. സ്വപ്ന സുരേഷിനു യുഎഇ കോൺസുലേറ്റിൽ നിർണായക സ്വാധീനമുണ്ടായതിനു ശേഷം, കോൺസുലേറ്റിൽ നിന്നു പതിവ് അനുമതി രേഖകൾ പ്രോട്ടോക്കോൾ ഓഫിസിൽ വരുന്നതു നിലച്ചതാണു നിർണായകമാകുന്നത്.
അതായതു സ്വപ്ന തന്റെ സ്വാധീനത്തിൽ, സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ കോൺസുലേറ്റ് പിആർഒ ആയി നിയമിച്ചതിനു ശേഷം. നയതന്ത്ര പാഴ്സൽ വന്നാൽ അതു കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞു പുറത്തിറക്കാൻ പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതിക്കു രേഖകൾ നൽകേണ്ടതു പിആർഒ ആണ്.
നികുതിയിളവിനു വേണ്ടിയാണിത്. 20 ലക്ഷത്തിന് താഴെ വിലയുള്ള പാഴ്സലുകൾ ഇറക്കുന്നതിനു പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതിയും അതിനു മുകളിൽ വിലവരുന്ന പാഴ്സലുകൾക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി പത്രവും വേണം.
നേരത്തേ ഉണ്ടായിരുന്ന പിആർഒയെ സ്വപ്ന ഇടപെട്ടാണു പുറത്താക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പിആർഒ തസ്തികയിലേക്കു സരിത് നിയമിതനായ 2017 ജൂലൈയ്ക്കു ശേഷം ഒരു രേഖയും അനുമതി തേടി പ്രോട്ടോക്കോൾ ഓഫിസിലേക്കു വന്നിട്ടില്ല. ഇതിനു ശേഷമാണു നയതന്ത്ര പാഴ്സലുകൾ വഴി സ്വർണം ഒഴുകിയെത്തിയത്. സരിത്തിനു മുൻപുള്ള പിആർഒ എല്ലാ നയതന്ത്ര പാഴ്സലിനും പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതി തേടി കത്തു നൽകിയിരുന്നു..

പ്രോട്ടോക്കോൾ ഓഫിസിൽനിന്ന് എൻഐഎ തേടിയതും ഇൗ രേഖകളാണ്. 2019 മുതൽ ഇതുവരെ കോൺസുലേറ്റിൽനിന്ന് പ്രോട്ടോക്കോൾ ഓഫിസിലേക്കു നികുതിയിളവിനു നൽകിയ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഇൗ കാലയളവിൽ ഒരു രേഖയും വന്നിട്ടില്ലെന്നായിരുന്നു പ്രോട്ടോക്കോൾ ഓഫിസറുടെ മറുപടി.
കോൺസുലേറ്റ് ആരംഭിച്ച 2016 മുതലുള്ള രേഖകൾ എത്തിക്കാൻ തുടർന്നു നിർദേശിച്ചു. ഇൗ രേഖകൾ പരിശോധിച്ചപ്പോഴാണു സരിത് അനുമതി തേടിയിട്ടില്ലെന്നു തെളിഞ്ഞത്. സരിത് വന്നതിനു ശേഷം പ്രോട്ടോക്കോൾ ഓഫിസറുടെ രേഖകൾ വ്യാജമായി ഉണ്ടാക്കിയോ അതോ പ്രോട്ടോക്കോൾ ഓഫിസിൽ ആരെങ്കിലും ഇതിന് കൂട്ടുനിന്നിട്ടുണ്ടോ എന്നാണ് അന്വേഷണം.
English summary: Swapna Suresh appoints Sarith