ADVERTISEMENT

ന്യൂഡൽഹി ∙ ചൈനയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ആര്‍സിഇപി കൂട്ടായ്മയില്‍നിന്ന് ഇന്ത്യ പിന്‍മാറിയത് രാജ്യത്തെ ചില ഉല്‍പാദക, കയറ്റുമതി മേഖലകൾക്കു തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ ഉയര്‍ന്ന പത്ത് കയറ്റുമതി മേഖലകളായ എന്‍ജിനീയറിങ് ഉൽപന്നങ്ങള്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയവയ്ക്ക് ആര്‍സിഇപിയില്‍ അംഗങ്ങളായ 15 രാജ്യങ്ങളില്‍ ഇനി വിപണി നഷ്ടപ്പെട്ടേക്കുമെന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

അംഗരാജ്യങ്ങള്‍ തമ്മിലുള്ള വിപണനത്തിന് ഇറക്കുമതി തീരുവ കുറയുന്നതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നാണു കരുതുന്നത്. രാജ്യത്തിന്റെ ചരക്ക് കയറ്റുമതിയില്‍ കാല്‍ഭാഗവും വരുന്നത് എന്‍ജിനീയറിങ് ഉല്‍പന്നങ്ങളാണ് എന്നു വ്യക്തമാകുമ്പോഴാണ് എത്രത്തോളം നഷ്ടമാണ് ഈ വിപണി ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്നതെന്നു വ്യക്തമാകും.

‘ആഗോള സപ്ലൈ ചെയിനിലേക്ക് ഇന്ത്യ കാര്യമായി നല്‍കുന്ന മേഖലകളില്‍ ആര്‍സിഇപി പ്രതികൂലമാകും’- നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ അമിതേന്ദു പാലിത് പറഞ്ഞു. അംഗരാജ്യങ്ങള്‍ക്ക് 92% ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവയില്‍ പൂര്‍ണമോ ഭാഗികമോ ആയ ഇളവ്, ഇ-കൊമേഴ്‌സിന് നികുതി ഇളവ്, ഇറക്കുമതി തോതിലെ ഇളവ്, ബിസിനസ് യാത്രകള്‍ക്കും കസ്റ്റംസ് സേവനങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, സേവന മേഖലയില്‍ നെഗറ്റീവ് പട്ടിക നിലനിര്‍ത്തിയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയുള്ളതാണ് ആര്‍സിഇപി കരാര്‍.

ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാന്‍ ഇടം നീക്കിവച്ചുകൊണ്ടാണ് ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസീലന്‍ഡ് എന്നിവയും കരാര്‍ ഒപ്പുവച്ചത്. കാര്‍ഷിക മേഖലയ്ക്കുള്‍പ്പെടെ ആഭ്യന്തര വിപണിക്കുണ്ടാകാവുന്ന തിരിച്ചടിയാണ് ഇന്ത്യയെ ആര്‍സിഇപിയില്‍നിന്നു പിന്നോട്ടു വലിച്ചത്. നേരത്തേ ആര്‍സിഇപിയുടെ മെച്ചങ്ങളെക്കുറിച്ച് ഏറെ പറഞ്ഞിരുന്ന കേന്ദ്ര സര്‍ക്കാര്‍, സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും മറ്റും ശക്തമായ സമ്മര്‍ദത്തിലാണ് കഴിഞ്ഞ വര്‍ഷം പിന്‍മാറിയത്.

എന്നാല്‍, ഇന്ത്യയില്ലെങ്കില്‍ വലിയ മെച്ചമില്ലെന്നു കരുതുന്ന പല രാജ്യങ്ങളുമുള്ള കൂട്ടായ്മയില്‍ ഫലപ്രദമായി വിലപേശി ഗുണകരമായ രീതിയില്‍ കരാര്‍ സാധ്യമാക്കാനായില്ലെന്നത് ഇന്ത്യയുടെ പരാജയമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ആഭ്യന്തരമായി ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉല്‍പാദനബന്ധിത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമമുണ്ട്.

അതിനിടെ, ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണത്തിനും കേന്ദ്രം പ്രോല്‍സാഹനം നല്‍കി. എന്നാല്‍, ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിയാലും എത്രകണ്ടു നിക്ഷേപം ആകര്‍ഷിക്കാനാവും, ആഗോള വിതരണ ശൃംഖലയില്‍ എത്രത്തോളം ശക്തമായ സാന്നിധ്യം സാധിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഇന്ത്യയ്ക്കു മുന്നിലുണ്ട്.

English Summary: India Risks Losing To China-Led Trade Bloc, Defeating Reason It Exited

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com