അവിഹിതബന്ധം ചോദ്യം ചെയ്തു, ഭർത്താവ് തീ കൊളുത്തി; ’ശ്രുതിയെ കൊന്നതാണ്’

Mail This Article
പാലക്കാട് ∙ വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതി എന്ന യുവതിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതായി പൊലീസ്. ശ്രുതിയെ ഭർത്താവ് ശ്രീജിത്ത് തീകൊളുത്തി കൊന്നതാണെന്നു പൊലീസ് പറയുന്നു. അവിഹിതബന്ധം ചോദ്യം ചെയ്തതിനാണു ശ്രുതിയെ തീ കൊളുത്തിയതെന്നു ശ്രീജിത്ത് മൊഴി നൽകി. ഇക്കഴിഞ്ഞ ജൂൺ 18നാണ് ശ്രുതിയെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്. മക്കളുടെ മുന്നിൽവച്ചാണു ശ്രുതിയെ ശ്രീജിത്ത് തീ കൊളുത്തിയതെന്നു പറഞ്ഞ പൊലീസ്, കുട്ടികളുടെ മൊഴി കേസിൽ നിർണായകമായെന്നും വ്യക്തമാക്കി. 12 വർഷം മുൻപാണു ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.
പൊള്ളലേറ്റു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ജൂൺ 21നാണ് ശ്രുതി മരിച്ചത്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി. ശ്രുതിക്കു പൊള്ളലേറ്റ വിവരം കുട്ടികളാണ് അയൽവീട്ടിൽ അറിയിച്ചത്. ചോദ്യം ചെയ്യലിൽ എല്ലാകാര്യവും ശ്രീജിത്ത് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Content Highlight: Palakkad Sruthi death case