ബന്ധു വീടുകളിൽ പൊലീസ്; ഗത്യന്തരമില്ലാതെ കീഴടങ്ങി സൈജു തങ്കച്ചൻ

Mail This Article
കൊച്ചി∙ നമ്പർ 18 ഹോട്ടൽ പോക്സോ കേസ് രണ്ടാം പ്രതി സൈജു തങ്കച്ചൻ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി. ഇന്നു രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടെന്നു മനസിലാക്കി അന്വേഷണ സംഘം രണ്ടു ദിവസമായി ഇയാളുടെ ബന്ധു വീടുകളിൽ ഉൾപ്പടെ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് കീഴടങ്ങൽ.
ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഒന്നാം പ്രതി റോയി വയലാറ്റ് കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കാരനിരിക്കെയാണ് രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങിയിരിക്കുന്നത്. റോയി വയലാറ്റിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്.
English Summary: No 18 Hotel POCSO case: Saiju Thankachan surrenders before police