‘വിഭാഗീയതയില്ല, ഒറ്റക്കെട്ട്, തിരഞ്ഞെടുപ്പിൽ ജയിക്കും’; കെപിസിസി ക്യാംപിന് സമാപനം

Mail This Article
ബത്തേരി ∙ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കെപിസിസി ക്യാംപ് എക്സിക്യുട്ടീവിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് എല്ലാവരും ക്യാംപിൽ പങ്കെടുത്തത്. പാർട്ടിയിൽ വിഭാഗീയത ഇല്ല. എല്ലാ നേതാക്കളെയും ഉൾക്കൊള്ളും. പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനുള്ള തീരുമാനങ്ങളെടുത്തു. ശുഭാപ്തി വിശ്വാസത്തോടെയാണ് എല്ലാവരും പുറത്തിറങ്ങുന്നത്. യോഗത്തിനു മുൻപും ശേഷവും കെ.മുരളീധരനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പരിപൂർണ പിന്തുണയാണു വാഗ്ദാനം ചെയ്തതെന്നും വേണുഗോപാൽ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു നേതാക്കൾക്കു ചുമതല നൽകി കെപിസിസി ക്യാംപ് എക്സിക്യുട്ടീവ് സമാപിച്ചു. കണ്ണൂര്‍– കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, എറണാകുളം– പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കോഴിക്കോട്– കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തൃശൂര്‍– എഐസിസി സെക്രട്ടറി റോജി എം.ജോൺ, കൊല്ലം– മുന്‍ മന്ത്രി വി.എസ്.ശിവകുമാർ, തിരുവനന്തപുരം– പി.സി.വിഷ്ണുനാഥ് എന്നിങ്ങനെയാണ് ചുമതല നൽകിയത്. ജില്ലകളെ 3 മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി.
തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കും എറണാകുളം മേഖലയുടേതു ടി.എന്‍.പ്രതാപനും കോഴിക്കോട് മേഖലയുടേതു ടി.സിദ്ധിഖ് എംഎല്‍എയ്ക്കുമാണ്. ജില്ലകളുടെ സംഘടനാചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാർക്കു പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കു കൂടി നല്‍കി. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കുക എന്നതാണു തീരുമാനം. പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായി മുന്നോട്ടുപോകും.
പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിനെതിരെ വി.കെ.ശ്രീകണ്ഠന്‍ എംപി പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയുമായി മുന്നോട്ടുപോകാനാണു തീരുമാനമെങ്കില്‍ യുഡിഎഫ് എംപിമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തും. മഴക്കെടുതിയിലും വന്യജീവി ആക്രമണത്തിലും മരിച്ചവര്‍ക്കു യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങള്‍ക്കു മഴക്കെടുതി മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ക്കു പരിഹാരം കാണാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും മറ്റും നല്‍കേണ്ട നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ക്യാംപ് എക്‌സിക്യൂട്ടീവ് ഉപസംഹാര പ്രസംഗം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍ എംപി, ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, പി.വി.മോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ക്യാംപിൽ പങ്കെടുത്തില്ല.