ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും കേരളം നടപടികള്‍ സ്വീകരിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു  മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത്. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തതെന്നാണ് അമിത് ഷാ ചോദിച്ചത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിരുന്നില്ല.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്ന് 29ന് നല്‍കിയ മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അപ്പോഴേക്കും അതിതീവ്ര മഴ പെയ്യുകയും ദുരന്തം സംഭവിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ ജൂലൈ 23-29 ദിവസങ്ങളില്‍ ഇരുവഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പു നല്‍കിയിരുന്നില്ല. ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെയാണ് അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നു. 

chooralmala
തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
chooralmala
mundakkai-inspecting
wayanad-ksrtc-bus
wayanad-land-slide-searching

കാലവര്‍ഷം ആരംഭിച്ചതു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഓരോ പ്രദേശത്തും സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഈ പ്രദേശത്ത് റെഡ് സോണിന്റെ ഭാഗമായുള്ള ഇടങ്ങളില്‍ മുന്നറിയിപ്പു നല്‍കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ആളുകളാണ് അപകടത്തില്‍പെട്ടത്. മുന്‍പ് അനുഭവപ്പെടാത്ത തരത്തില്‍ അതിതീവ്രമഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിനെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ തള്ളി രക്ഷപ്പെടാതെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം നടത്തുകയാണ് വേണ്ടത്. വ്യാഴാഴ്ച രാവിലെ 11.30ന് വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ എല്ലാവരും തയാറാകണം. ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ വ്യാപകമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. പല ഇടങ്ങളില്‍ നടക്കുന്ന പണപ്പിരിവ്, വസ്ത്രം, ഭക്ഷണം ശേഖരിക്കല്‍ എന്നിവ വയനാടിനു ഗുണകരമാകില്ല. അവിടെ ആവശ്യമുള്ള കാര്യങ്ങള്‍ അവിടെത്തന്നെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത ഒന്നായി മാറും. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അത്തരം നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണം. ഇതുവരെ ശേഖരിച്ച വസ്തുക്കള്‍ അതതു ജില്ലകളിലെ കലക്‌ടറേറ്റുകളില്‍ കൈമാറണം. എന്തെങ്കിലും ആവശ്യം വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി പറയുന്നതു പോലെ ചെയ്യുന്നതാവും നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com