ഒടുവിൽ സുനിതയെയും ബുച്ചിനെയും തേടി 'ഫ്രീഡം'; മസ്ക് ആ പേരിട്ടതിനു പിന്നിലുമുണ്ട് ഒരു കാരണം

Mail This Article
ബഹിരാകാശ നിലയത്തിൽ ശരിക്കുമൊരു തടവറയിലെന്ന പോലെയല്ലേ ജീവിതം? സ്പേസ് വോക്കിന് ഇടയ്ക്ക് പുറത്തിറങ്ങുന്നതല്ലാതെ നിലയത്തിന്റെ ചുമരുകൾക്കുള്ളിലാണ് ബഹിരാകാശ യാത്രികരുടെ ജീവിതം. അവിടെ അപ്രതീക്ഷിതമായി 287 ദിവസം താമസിക്കേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും മറ്റു രണ്ടു പേർക്കൊപ്പം ഭൂമിയിലേക്ക് തിരികെ വന്നത് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സൂൾ എന്ന പേടകത്തിലാണ്. അതിനൊരു പേരുമുണ്ട് - ഫ്രീഡം. പക്ഷേ ബഹിരാകാശ നിലയമെന്ന 'തടവറയിൽ' നിന്നുള്ള ഫ്രീഡം അല്ല അത്. അതിനു പിന്നിലുണ്ട് ഒരു കഥ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പേടകം നിലയവുമായി ഡോക്ക് ചെയ്തത്. നിക്ക് ഹേഗ്, അലക്സാണ്ടർ ഗുർബനോവ് എന്നിവരായിരുന്നു യാത്രികർ. ആകെ 4 പേർക്ക് സഞ്ചരിക്കാം. മാർച്ച് 18 ന് നിക്കിനും അലക്സാണ്ടറിനുമൊപ്പമാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് തിരിച്ചത്. 17 മണിക്കൂർ സമയമെടുത്താണ് ഫ്രീഡം എന്ന ഈ ഡ്രാഗൺ സുനിതയേയും സംഘത്തെയും മണ്ണിലെത്തിച്ചത്. വളരെ കൃത്യമായി പ്ലാനിങ് നടത്തിയാണ് പേടകം ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതും താഴേക്ക് ഇറങ്ങിയതും കടലില്‍ പതിച്ചതും.
എന്തുകൊണ്ട് ‘ഫ്രീഡം’?
ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന പേടകങ്ങൾ ഒരോ പേരിലാണ് അറിയപ്പെടുന്നത്. സുനിതയുടെ മടങ്ങിവരവിനുള്ള പേടകത്തിന് ഫ്രീഡം എന്നു പേരിട്ടത് മനുഷ്യനെ ബഹിരാകാശത്തേക്ക് വഹിച്ചുകൊണ്ടുള്ള അമേരിക്കയുടെ ആദ്യ യാത്രയുടെ ഓർമപുതുക്കൽ കൂടിയായാണ്. ആദ്യമായി ഒരു അമേരിക്കക്കാരനെ ബിഹാരാകാശത്തെത്തിച്ച പേടകമാണ് ഫ്രീഡം 7. അതിന്റെ ഓർമയിലാണ് ക്യാപ്സൂളിനും ഈ പേരിട്ടത്.
അമേരിക്കൻ ബഹിരാകാശ സഞ്ചാരി അലൻ ഷെപ്പേഡിന്റെ ആദ്യ ബഹിരാകാശ യാത്രയുടെ സ്മരണാർഥമാണ് സുനിതയെയും കൂട്ടരെയും തിരികെ കൊണ്ടുവന്ന സ്പേസ് എക്സ് ഡ്രാഗണിന് ഫ്രീഡം എന്നു പേരിട്ടത്. 1961ൽ ഷെപ്പേഡിന്റെ ആദ്യ ബഹിരാകാശ യാത്ര ഫ്രീഡം 7 എന്ന പേടകത്തിലായിരുന്നു. ചരിത്ര യാത്രയുടെ ഓർമപ്പെടുത്തലിനു പുറമേ ആകാശം തൊടുന്ന മനുഷ്യന്റെ പുതിയ കണ്ടെത്തലുകളെ ആഘോഷമാക്കുക കൂടിയാണ് ഈ പേരിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പേക്സ് എക്സിന്റെ ക്രൂ 4 മിഷൻ കമാൻഡർ കിയ ലിൻഡ്ഗ്രിൻ പറയുന്നു.
‘ഫ്രീഡം’ പ്രത്യേകതകൾ
സീറ്റിലിരുന്നുതന്നെ യാത്രാസംവിധാനങ്ങൾ നിയന്ത്രിക്കാവുന്ന ടച്ച് സ്ക്രീനുകളും മറ്റുമാണ് പേടകത്തിലുള്ളത്. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും കാർഗോയും മനുഷ്യരെയും വഹിക്കാൻ ഈ പേടകത്തിനു സാധിക്കും.