'കരിങ്കടലിന്റെ രത്നത്തിൽ' വീണ്ടും തുടരെ ആക്രമണം: ഇരച്ചെത്തി റഷ്യയുടെ കാമിക്കാസെ ഡ്രോണുകൾ

Mail This Article
തെക്കൻ യുക്രെയ്നിലെ, കരിങ്കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ നഗരമായ ഒഡേസയിലെ തുറമുഖം ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. തുറമുഖത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്ന നിലയിലാണ് ആക്രമണമെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
ഷാഹെദ്–136 കാമിക്കാസെ ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ നേവിയുടെ വാംപയർ ആന്റി ഡ്രോൺ സംവിധാനം ഇക്കൂട്ടത്തിൽപ്പെട്ട അനേകം ഡ്രോണുകളെ കഴിഞ്ഞദിവസങ്ങളിൽ വെടിവച്ചുവീഴ്ത്തി. മൊൾഡോവ, റുമേനിയ മേഖലകളിലൂടെയും ഡ്രോണുകൾ ഒഡേസയിലേക്കു കടന്നു കയറിയെന്നും അഭ്യൂഹമുണ്ട്.
കരിങ്കടലിന്റെ രത്നം
കരിങ്കടലിന്റെ രത്നം എന്നറിയപ്പെടുന്ന ഒഡേസ, യുക്രെയ്നിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്.ഒരു കോടിയോളം ആളുകൾ താമസിക്കുന്ന ഈ നഗരം ഒഡേസ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്.പ്രാചീന കാലത്ത് ഗ്രീക്ക് സമൂഹം നിലനിന്ന ഈ നഗരം പിന്നീട് ക്രൈമിയൻ ഖാനേറ്റ്, ലിത്വാനിയൻ ഡൂച്ചി, ഒട്ടോമൻ തുടങ്ങിയ നിരവധി സാമ്രാജ്യങ്ങളുടെ കൈവശമായി.
1794ൽ കാതറീൻ ചക്രവർത്തിനി ഈ നഗരം പരിഷ്കരിച്ചു. ഖാസിബെയ് എന്നറിയപ്പെട്ടിരുന്ന നഗരത്തിന് ഒഡേസയെന്ന് പുനർനാമകരണം ചെയ്തതും കാതറീനായിരുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായി യുക്രെയ്ൻ നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പ്രമുഖ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു ഒഡേസ.
കൊൽക്കത്താ നഗരത്തിന്റെ ഇരട്ട നഗരം
ബംഗാളിലെ കൊൽക്കത്താ നഗരത്തിന്റെ ഇരട്ട നഗരം കൂടിയാണിത്. യുക്രെയ്ന്റെ ഗതാഗത, ചരക്കുനീക്ക മേഖലകളുടെ ഹബ് ആയതിനാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി ഒഡേസയ്ക്ക് നിർണായക ബന്ധമുണ്ട്.
യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ നാവികസേനയെ ഉപയോഗിച്ച് ഒഡേസ പിടിച്ചടക്കാൻ റഷ്യ ശ്രമിച്ചിരുന്നു. യുക്രെയ്ൻ തലസ്ഥാനം കീവിലേക്ക് ആക്രമണം നടത്താനായുള്ള മുന്നൊരുക്കമായിരുന്നു ഇത്.
ടാങ്കുകളെയും മറ്റ് ആർട്ടിലറി യൂണിറ്റുകളെയും നൂറുകണക്കിന് ട്രൂപ്പുകളെയും വഹിക്കാവുന്ന 4 കപ്പലുകൾ അന്ന് ഒഡേസയ്ക്കു സമീപമെത്തി. ഇക്കൂട്ടത്തിൽ റഷ്യൻ ബ്ലാക്ക് സീ ഫ്ലീറ്റ് നാവികപ്പെടയുടെ പ്യോട്ടർ മോർഗുനോവ് എന്ന കപ്പലുമുണ്ടായിരുന്നു. പിൽക്കാലത്ത് പല തവണയായി ഒഡേസയിൽ റഷ്യ ആക്രമണം നടത്തി.