ലഹരി ഗുളിക വിൽപന: യുവാവ് അറസ്റ്റിൽ

Mail This Article
കൊല്ലം ∙ ലഹരി ഗുളികകളുമായി കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടത്തിൽ രാജീവിനെ (39) എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നു 27.148 ഗ്രാം നൈട്രസെപാം, 380 എണ്ണം ടൈഡോൾ എന്നീ ലഹരി ഗുളികകൾ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഒരെണ്ണത്തിനു 15 രൂപ നിരക്കിൽ കൊല്ലത്ത് എത്തിക്കുന്ന ഗുളികകൾ 200 രൂപ നിരക്കിലാണ് ഇയാൾ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
കൊല്ലം ബീച്ചിനു സമീപം വെടിക്കുന്നിൽ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുന്ന രാജീവ് മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഗുളിക പൊടിച്ചു ലായനി രൂപത്തിൽ ആക്കിയ ശേഷം സിറിഞ്ച് ഉപയോഗിച്ചു ശരീരത്തിലേക്കു കുത്തി വയ്ക്കും. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ലഹരി കുത്തി വയ്ക്കുന്ന ചിലരെ കണ്ടെത്തിയതായും പ്രതി രാജീവ് ഈ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും എക്സൈസ് പറഞ്ഞു.
ജില്ലയിൽ ലഹരി ഗുളിക വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കർ അറിയിച്ചു. ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ ഗ്രേഡ് എഇഐ ഷഹാലുദ്ദീൻ, ഗ്രേഡ് പിഒമാരായ അനീഷ് കുമാർ, ജ്യോതി, നാസർ, ഡബ്ല്യുസിഇഒ രാജി, സിഇഒമാരായ സലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, പ്രദീഷ്, സിഇഒ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കൊല്ലം പള്ളിത്തോട്ടം ആറ്റുകാൽ പുറമ്പോക്കിൽ സിയാദിനെ മറ്റൊരിടത്ത് 10 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.