ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വീണ്ടും മാലിന്യ പ്രശ്നം

Mail This Article
ഒറ്റപ്പാലം∙ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽവേ സ്റ്റേഷനിൽ വീണ്ടും മാലിന്യ പ്രശ്നം. ശുചിമുറി മാലിന്യം ഒഴുകിപ്പോകുന്ന പൈപ് പൊട്ടി സ്റ്റേഷൻ കവാടത്തിനു സമീപം മലിനജലം കെട്ടിനിൽക്കുന്നതാണു പ്രദേശവാസികളെയും യാത്രക്കാരെയും വലയ്ക്കുന്നത്. സ്റ്റേഷനു മുന്നിലെ ശുചിമുറികളിൽ നിന്നുള്ള മാലിന്യം സെപ്റ്റിക് ടാങ്കിലേക്കു പോകുന്ന പൈപ്പിലാണു പാെട്ടലെന്നാണു വിവരം.
നിർമാണ പ്രവർത്തനങ്ങൾക്കു കുഴിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. മലിനജലം പുറത്തേക്കൊഴുകി കുഴിയെടുത്ത ഭാഗത്തു കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ദുർഗന്ധം മൂലം യാത്രക്കാരും നാട്ടുകാരും പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുമെല്ലാം ദിവസങ്ങളായി ബുദ്ധിമുട്ടുന്നു.
നവീകരണ പദ്ധതികളുടെ ഭാഗമായി പ്രവേശനകവാടത്തിനു സമീപം പാതയോടു ചേർന്നാണു നിർമാണ പ്രവർത്തനങ്ങൾ. നേരത്തെ പൈപ് പൊട്ടി സമാനമായ പ്രശ്നം നിലനിന്നിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മലിനജലം തളം കെട്ടിനിൽക്കുന്ന അവസ്ഥ രൂപപ്പെട്ടത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റെയിൽവേ സ്റ്റേഷനിൽ നവീകരണം. ഇതിന്റെ ഭാഗമായി സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരകളുടെയും പാർക്കിങ് കേന്ദ്രത്തിന്റെയും വിപുലീകരണം പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തിന്റെയും നടപ്പാതകളുടെയും നവീകരണവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടും. 7.58 കോടി രൂപ ചെലവഴിച്ചാണു വികസന പദ്ധതി.