മറയാനൊരുങ്ങി എവറസ്റ്റിലെ വമ്പൻ ഹിമാനി; പൂർണനാശം ഈ നൂറ്റാണ്ടിൽ, മുന്നറിയിപ്പുമായി ഗവേഷകർ

Mail This Article
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് പർവതത്തിനും രക്ഷയില്ലെന്നു വെളിവാക്കി പുതിയ പഠനം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാനിയായ സൗത്ത് കോൾ ഗ്ലേസിയർ, ശ്രദ്ധിച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്രത്യക്ഷമാകുമെന്ന് ഗവേഷകർ. ഇന്‌റർനാഷനൽ സെന്‌റർ ഫോർ ഇന്‌റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്‌മെന്‌റ് എന്ന സ്ഥാപനത്തിന്റെ നേപ്പാളിലെ ഗവേഷകരാണ് പഠനം നടത്തിയത്. രണ്ടായിരം വർഷത്തോളം പഴക്കമുള്ള സൗത്ത് കോൾ ഗ്ലേസിയറിലെ ഹിമപ്പരപ്പ് ആശങ്കാകുലമായ അളവിൽ ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എവറസ്റ്റ് എക്‌സ്‌പെഡിഷൻ എന്ന പേരിൽ സമഗ്രമായി വൻ സന്നാഹങ്ങളോടെയാണു പഠനം നടത്തിയത്. എവറസ്റ്റിൽ ഇത്രയും സമഗ്രമായ ഒരു പര്യവേക്ഷണപഠനം ഇതിനു മുൻപ് നടന്നിട്ടില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം 1990 മുതൽ എവറസ്റ്റിൽ ഹിമസമ്പത്ത് കുറഞ്ഞുവരികയാണെന്ന് ഗവേഷകർ പറയുന്നു. ഹിമാനിയുടെ ദുരവസ്ഥയ്ക്ക് ഇതാണു കാരണമാകുന്നത്. 8.02 കിലോമീറ്റർ പൊക്കത്തിൽ സ്ഥിതി ചെയ്യുന്നതാണു സൗത്ത് കോൾ ഗ്ലേസിയർ. ഈ ഹിമാനിയിൽ നിന്നു സാംപിളുകൾ ശേഖരിച്ചും, എവറസ്റ്റിന്റെ 7.95, 8.43 കിലോമീറ്റർ പൊക്കത്തിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടമാറ്റിക് കാലാവസ്ഥാ സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചുമാണു ഗവേഷകർ പഠനം നടത്തിയത്. കഴിഞ്ഞ 25 വർഷത്തോളം നീണ്ട കാലയളവിൽ 55 മീറ്റർ കട്ടിയുള്ള ഹിമം ഹിമാനിയിൽ നിന്നു നഷ്ടപ്പെട്ടു. ബ്ലാക്ക് ഐസ് എന്നറിയപ്പെടുന്ന അടിയിലുള്ള ഹിമം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇതിന് ഹിമപ്പുറന്തോടിനെപ്പോലെ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചുകളയാനുള്ള കഴിവില്ല. അതിനാൽ ഇതു കൂടുതൽ പ്രകാശത്തെ ആഗിരണം ചെയ്യുകയും ഇതു കൂടുതൽ ഹിമമുരുകലിനു കാരണമാകുകയും ചെയ്യും. ലോകത്തിലെ ഹിമാനികളിലെല്ലാം കൂടി ഒരു വർഷം 27000 ടൺ ഹിമം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു ഫ്രഞ്ച് ഗവേഷകസംഘത്തിന്റെ പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണു പുതിയ കണ്ടെത്തൽ.
എവറസ്റ്റ് പർവതം നേപ്പാളിൽ സാഗർമാതാ എന്നും ടിബറ്റിൽ ക്യുമോലാങ്മ പർവതമെന്നുമാണ് അറിയപ്പെടുന്നത്. എവറസ്റ്റിൽ മാത്രമല്ല അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീണ്ടുകിടക്കുന്ന, ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിന്ദു കുഷ്- ഹിമാലയ പർവതശൃംഖലയിലെ പല ഹിമാനികളിലും ഇതാകാം അവസ്ഥയെന്ന് ഗവേഷകർ പറയുന്നു. പർവതാരോഹകരും ഈ സംശയം പ്രകടിപ്പിച്ചു. പർവതാരോഹണം നടത്തിയവർ നേരത്തെ മഞ്ഞിനെയാണ് അഭിമുഖീകരിച്ചതെങ്കിൽ ഇപ്പോൾ പാറകളെ വർധിത തോതിൽ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതു ശ്രദ്ധ വേണ്ട കാര്യമാണ്. ഹിമാലയത്തിലെ ഹിമാനികൾ ഒട്ടേറെ നദികളുടെ ശ്രോതസ്സാണ്. ഇതിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. ഇവരുടെ ജീവിതത്തെയും കൃഷിയെയും സമ്പത്ത്ഘടനയെത്തന്നെയും ബാധിക്കാൻ കെൽപുള്ളതാണ് ഈ പ്രതിസന്ധി.
English Summary: Highest glacier on Mount Everest melting at alarming rate: Study