മൃതദേഹങ്ങളെ പരിചരിച്ച് 46 വർഷം; യുഎഇയുടെ സ്വന്തം 'ചാച്ച'യ്ക്ക് പ്രവാസികളുടെ ബിഗ് സല്യൂട്ട്

Mail This Article
ദുബായ്∙ നാല് പതിറ്റാണ്ടിനിടയ്ക്ക് ഒരു മൃതദേഹം പോലും കാണാതെ ഈ ചാച്ച ഒരു രാത്രിയും ഉറങ്ങിയിട്ടില്ല. ജാതിയുടേയോ മതത്തിന്‍റെയോ വർഗത്തിന്‍റെയോ രാജ്യത്തിന്‍റെയോ അതിർത്തികളുടെ മുൾമുനയേൽക്കാതെ, ഓരോ മൃതദേഹത്തേയും ഏറെ ബഹുമാനത്തോടെ പരിചരിച്ച്, എംബാം ചെയ്ത്, പെട്ടിയിലാക്കി അയച്ചു കഴിഞ്ഞാൽ ഇദ്ദേഹം നെടുവീർപ്പിടുമായിരുന്നു. ചേതനയറ്റ മനുഷ്യശരീരങ്ങൾ സ്വന്തം നാട്ടിലെത്തുമ്പോൾ അതു കാണുന്ന അവരുടെ പ്രിയപ്പെട്ടവരുടെ കണ്ണീർ വറ്റാത്ത മുഖം ചാച്ചയുടെ മനസ്സിൽ തെളിയും. പിന്നെ, ഉള്ളിൽ നിന്നുയരുന്ന തേങ്ങൽ അടക്കി വച്ച് അടുത്ത മൃതദേഹ പരിചരണത്തിലേയ്ക്ക് തിരിയും. കാരണം, ഓരോ മൃതദേഹവും വിട്ടുകിട്ടുന്നതും കാത്ത് കരഞ്ഞുതളർന്ന്, ദുഃഖം ഘനീഭവിച്ച മുഖത്തോടെ പലരും നിൽക്കുന്നുണ്ട്, ദുബായ് മുഹൈസിനയിലെ(സോണാപൂർ) ഗവ.മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിലെ എംബാമിങ് കേന്ദ്രത്തിന് പുറത്ത്.


കഴിഞ്ഞ 46 വർഷം ഈ കേന്ദ്രത്തില്‍ എംബാമിങ് ടെക്നിഷ്യൻ എന്ന തസ്തികയിൽ കർമനിരതനായ മനുഷ്യസ്നേഹിയാണ് മുംബൈ നഗരത്തിലെ മീരാ റോഡ് സ്വദേശിയായ അത്താഉല്ല അബൂബക്കർ ഖാസി(72) എന്ന പരിചയക്കാരുടെ ചാച്ച. ഇതിനകം എംബാം ചെയ്തത് വ്യത്യസ്ത രാജ്യക്കാരുടെ ഒരു ലക്ഷത്തിലേറെ മൃതദേഹങ്ങൾ. താൻ ഇത്രയും കാലം ചെയ്തതൊന്നും അത്ര വലിയ കാര്യമല്ലെന്ന് മുഖത്തെ സ്ഥായിയായ പുഞ്ചിരിയോടെ പറയുന്ന ചാച്ച യുഎഇയോട് വിടപറയുകയാണ്.നാളെ അദ്ദേഹം സംഭവ ബഹുലമായ തന്‍റെ പ്രവാസം ജീവിതം മതിയാക്കി മുബൈയിലേയ്ക്ക് വിമാനം കയറുമ്പോൾ, വിലമതിക്കാനാകാത്ത സേവനത്തിന്‍റെ മുദ്രകൾ ഇവിടെ ബാക്കിയാകും. ദുബായ് സിലിക്കൺ ഒയാസിസിലെ സ്വന്തം ഫ്ലാറ്റിലിരുന്ന് ചാച്ച തന്‍റെ പ്രവാസ ജീവിതം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:

∙ ഇലക്ട്രീഷ്യനിൽ നിന്ന് പ്രവാസത്തിലേയ്ക്ക്

മുംബൈയിലെ തിരക്കേറിയ യുവ ഇലക്ട്രീഷ്യനായിരുന്നു ഛോട്ടാ ചാച്ച. ഇതോടൊപ്പം സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുക, മരണവീടുകളിൽ സഹായം നൽകുക തുടങ്ങിയ സേവനങ്ങളൊക്കെ യാതൊരു മടിയും കൂടാതെ നിർവഹിച്ചു. 1972 ലായിരുന്നു യുഎഇയിലെത്തിയത്. ഇവിടെ ഭാര്യാ സഹോദരനും മറ്റു ബന്ധുക്കളുമൊക്കെ ഉണ്ടായിരുന്നു.
രണ്ട് വർഷം ഇലക്ട്രീഷ്യനായി ജോലി ചെയ്തു. അന്ന് ദുബായ് ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന ഭാര്യാ സഹോദരനാണ് എംബാമിങ് കേന്ദ്രത്തിലെ ജോലി ശരിയാക്കിക്കൊടുത്തത്. ഭാര്യക്ക് ഈ ജോലിയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രീഷ്യനായി തന്നെ തുടരുന്നതല്ലേ നല്ലതെന്നായിരുന്നു ചോദ്യം. എന്നാല്‍ ഒരു ഗവ.ജോലി നഷ്ടപ്പെടുത്തേണ്ടെന്ന് ചാച്ചയുടെ മനസ്സ് പറഞ്ഞു. സഹോദരനും സുഹൃത്തുക്കളുമെല്ലാം ഇതിനെ പിന്തുണച്ചു. നാട്ടിൽ ഒട്ടേറെ മൃതദേഹങ്ങളെ പരിചരിച്ച പരിചയമുള്ളതിനാൽ, അക്കാര്യത്തിൽ ചാച്ചയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

∙ രണ്ടിൽ തുടങ്ങി; ഇപ്പോൾ നിത്യവും 15 വരെ മൃതദേഹങ്ങൾ!
ദുബായ് ദെയ്റയില്‍ പ്രവർത്തിച്ചിരുന്ന അൽ മക്തൂം ആശുപത്രിയിലായിരുന്നു അന്ന് മൃതദേഹങ്ങൾ എംബാം ചെയ്തിരുന്നത്. തുടക്കകാലത്ത് നിത്യവും ഒന്നോ രണ്ടോ മൃതദേഹങ്ങളെത്തിയാലായി. 1990 വരെ ആ നില തുടർന്നു. 1997 ഒക്കെ ആയപ്പോഴാണ് ദിവസവും 8 മൃതദേഹങ്ങളൊക്കെ എത്തിത്തുടങ്ങിയത്. 2001ൽ എംബാമിങ് സെന്‍റർ മുഹൈസിനയിലേയ്ക്ക് മാറി. കോവിഡിന് ശേഷം പ്രവാസികളുടെ മരണം വളരെ വർധിച്ചു. അടുത്തകാലത്തായി എല്ലാ ദിവസവും 12 മുതൽ 15 വരെ മൃതദേഹങ്ങൾ മുന്നിലെത്തുന്നു. കുറേ കാലമായി ഒരു മാസം 250 മൃതദേഹങ്ങളോളം ദുബായ് മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിൽ ചാച്ചയും സഹപ്രവർത്തകരും എംബാം ചെയ്യുന്നുണ്ട്.
∙ യാത്രയാകുന്നവരില്‍ ഇന്ത്യക്കാർ മുന്നിൽ
യുഎഇയിൽ മരണപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്ന് ചാച്ച പറയുന്നു. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരും കുറവല്ല. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ മേഖലയിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളും ഇടവിട്ടുള്ള ദിവസങ്ങളിൽ എംബാമിങ്ങിനെത്തുന്നു. വിവിധ രോഗങ്ങൾ ബാധിച്ച് മരിക്കുന്നവരാണ് എല്ലാ രാജ്യക്കാരും. ഇന്ത്യക്കാരിൽ മലയാളികള്‍, ഉത്തർപ്രദേശ്, പഞ്ചാബ് സ്വദേശികൾ എന്നിവരുടെ മൃതദേഹങ്ങളാണ് മിക്ക ദിവസങ്ങളിലും എംബാമിങ്ങിന് എത്തുന്നത്.
ഹൃദയാഘാതം, അപകടം, ആത്മഹത്യ എന്നിങ്ങനെ മരണപ്പെടുന്നവരാണ് ഇന്ത്യക്കാരിൽ കൂടുതലും. ആത്മഹത്യയില്‍ മുന്നിൽ ആരാണെന്ന് സംശയം വേണ്ട, മലയാളികൾ തന്നെ. വിവിധ കാരണങ്ങളാൽ ജീവിതത്തിന് സ്വയം ഫുൾ സ്റ്റോപ്പിടുന്നവരിൽ യുവാക്കളാണ് കൂടുതലും. സാധാരണ ഗതിയിൽ മരിക്കുന്നവരിൽ 50 മുതൽ 60 വയസുവരെയുള്ളവരെയാണ് അധികവും കാണാറ്. സ്ത്രീകൾ 15% മാത്രമേ വരൂ. കുട്ടികളുടെ മൃതദേഹങ്ങൾ കൂടുതലുമെത്തുന്നത് മുങ്ങി മരിച്ചവരുടേതാണ്. കുളിമുറിയിലോ നീന്തൽക്കുളത്തിലോ വീണാണ് ഇവർ മരിക്കുന്നത്. എന്നാൽ ഇവരിൽ ഇന്ത്യൻ കുട്ടികൾ കുറവ്.
∙ നടി ശ്രീദേവി മുതൽ പർവേസ് മുഷറഫ് വരെ
ഇത്രയും കാലത്തെ എംബാമിങ് ജോലികൾക്കിടയിൽ മറക്കാനാകാത്ത അനുഭവങ്ങൾ ഒട്ടേറെ. കുട്ടികൾ മുതൽ വയോധികർ വരെ ചേതനയറ്റ് മുന്നിലെത്തുന്നു. അതേസമയം, പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും മൃതദേഹങ്ങൾ എംബാമിങ് ചെയ്യേണ്ടിയും വന്നു. ദുബായിൽ മരിച്ച ബോളിവുഡ് താരങ്ങളും ചാച്ചയുടെ പ്രിയയപ്പെട്ട അഭിനേതാക്കളുമായ ശ്രീദേവി, ഫാറൂഖ് ഷെയ്ഖ് എന്നിവരുടയും പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്‍റെയും മൃതദേഹങ്ങൾ എംബാം ചെയ്തു. മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ചെയ്തിരുന്ന ദുബായിലെ സാമൂഹിക പ്രവർത്തകൻ നന്തി നാസറിന്‍റെ മൃതദേഹം എംബാം ചെയ്തപ്പോൾ വല്ലാത്ത ദുഃഖം തോന്നി. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ദുബായിലെ സാമൂഹിക പ്രവർത്തകർ ചെയ്യുന്ന സേവനം വളരെ വലുതാണെന്ന് ചാച്ച പറയുന്നു.
∙ എന്താണ് എംബാമിങ്?; ഒരിക്കലും ഭയം തോന്നിയില്ലേ?
ഒരു മൃതദേഹം എത്തിയാൽ അത് അപകടത്തിൽ മരിച്ചവരുടേതാണെങ്കിൽ മുറിഞ്ഞ സ്ഥലങ്ങളൊക്കെ തുന്നിക്കെട്ടണം. പിന്നെ, ഒടിഞ്ഞ കൈകാലുകൾ ശരിയാക്കി വയ്ക്കണം. മൃതദേഹത്തിന്‍റെ കഴുത്തിലെ ഞരമ്പ് മുറിച്ച് ഫോർമൽഡെഹൈഡ്(Formaldehyde) കുത്തിവയ്ക്കുമ്പോൾ ശരീരത്തിലെ രക്തം ഹൃദയത്തിൽ ചെന്ന് നിൽക്കും. ഇത് ഇവിടെ നിന്ന് ട്യൂബ് ഉപയോഗിച്ച് ഊറ്റിയെടുക്കും. തുടർന്ന് എംബാം രാസലായനി മൃതശരീരത്തിലേയ്ക്ക് കയറ്റി വിടുന്നു. ശരിയായ രീതിയിൽ എംബാം പൂർത്തിയാക്കിയ ഒരു മൃതദേഹം വർഷങ്ങളോളം കേടുപാടുകൾകൂടാതെ സംരക്ഷിക്കാൻ സാധിക്കുന്നതായി വിദഗ്ധർ പറയുന്നു.
ഇത്തരം ജോലികൾ ചെയ്യുമ്പോൾ തനിക്ക് ഒരിക്കലും ഭയമോ മടിയോ തോന്നിയിട്ടില്ലെന്ന് ചാച്ച. കാരണം, മുംബൈയിലായിരുന്നപ്പോൾ ഇത്തരം കാര്യങ്ങളിൽ സാമൂഹിക പ്രവർത്തനം നടത്തിയിരുന്നത് സഹായകമായി. എങ്കിലും ആദ്യം തോന്നിയിരുന്ന ഒരുതരം മരവിപ്പ് ക്രമേണ കുറഞ്ഞുവന്നു, പിന്നീട് ഇല്ലാതായി.
അതുപോലെ തന്നെയായിരുന്നു ചാച്ചയുടെ ഭാര്യ നസീം ഖാസിയുടെ എതിർപ്പും. ആദ്യം ഈ ജോലി ചെയ്യുന്നതിനോട് ശക്തമായി വിയോജിച്ചെങ്കിലും പിന്നീട്, ഭർത്താവ് ചെയ്യുന്നത് ഒരു സന്നദ്ധ പ്രവർത്തനം കൂടിയാണല്ലോ എന്നോർത്ത് പിന്തുണയുമായി എല്ലാത്തിനും കൂടെ നിന്നു. പാക്കിസ്ഥാനികളായ മുൻസീർ, നജിം, മുഹമ്മദ്, ഇഖ്ബാൽ, ബാബു എന്നിവരാണ് എംബാമിങ് കേന്ദ്രത്തിലെ മറ്റു ജീവനക്കാർ. രണ്ട് ഷിഫ്റ്റുകളിലായി നിത്യവും 8 മണിക്കൂർ ഇവർ ജോലി ചെയ്യുന്നു. രാവിലെ 7 മുതൽ വൈകിട്ട് 3 വരേയും ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരേയും. ദുബായിലെ എമിറേറ്റ്സ് നാഷനൽ ബാങ്കിൽ ജോലി ചെയ്യുന്ന അദ് നാൻ ഖാസി, മെഹ് വാഷ്, മലിഹ എന്നിവരാണ് ചാച്ചയുടെ മക്കൾ.
നാളെ സ്വന്തം നാട്ടിലേയ്ക്ക് പോകുന്നുണ്ടെങ്കിലും സഹോദരിമാരും മക്കളും ജീവിക്കുന്ന യുഎഇയിലേയ്ക്ക് ഇടയ്ക്കിടെ സന്ദർശനം നടത്താനാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. തനിക്ക് മികച്ചൊരു ജീവിതം തന്ന ദുബായിയോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കാനാവില്ലെന്നും ചാച്ച പറയുന്നു. എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ചാച്ചയുടെ സേവനം വിലമതിക്കാനാകാത്തതാണെന്ന് സാമൂഹിക പ്രവർത്തകരും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഗികളുമായ അഡ്വ.ഫരീദ്, പി.വിദ്യാധരൻ, കരീം എന്നിവർ അടിവരയിടുന്നു. അത്താഉല്ല അബൂബക്കർ ഖാസി എന്ന പ്രിയപ്പെട്ട ചാച്ചയ്ക്ക് പ്രവാസികളുടെ ബിഗ് സല്യൂട്ട്.
English Summary:Embalmer for 46 years opens up on job of preserving dead bodies