ടെലിമാർക്കറ്റിങ്ങിനായി അനാവശ്യ ഫോൺ കോളുകൾ; ദുബായിൽ 159 കമ്പനികൾക്ക് പിഴ ചുമത്തി

Mail This Article
ദുബായ് ∙ ദുബായിൽ ടെലിമാർക്കറ്റിങ്ങിനായി അനാവശ്യ ഫോൺ കോളുകൾ നടത്തിയ 159 കമ്പനികൾക്ക് പിഴ ചുമത്തി. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ ദുബായ് കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (ഡിസിസിപിഎഫ്ടി), ടെലിമാർക്കറ്റിങ് രീതികൾ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സാമ്പത്തിക മന്ത്രാലയവുമായും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റിയുമായും ഏകോപിപ്പിച്ച് ഈ നടപടികൾ ഉപയോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പോസിറ്റീവ് ബിസിനസ് മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. അനാവശ്യ ടെലിമാർക്കറ്റിങ് കോളുകൾ കുറയ്ക്കുക, ഉപയോക്തൃ സൗകര്യം ഉറപ്പാക്കുക, സ്വകാര്യത സംരക്ഷിക്കുക, കമ്പനികൾ അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഉചിതമായ ചാനലുകളും സമയക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപയോക്തൃ വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.
2024 ഓഗസ്റ്റിൽ പ്രമേയങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം ദുബായിലെ 174 കമ്പനികൾക്ക് ഡിസിസിപിഎഫ് ടി പ്രാരംഭ മുന്നറിയിപ്പുകൾ നൽകുകയും അവ പാലിക്കാത്ത 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. 2033 ഓടെ ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കുക, ബിസിനസിനും വിനോദത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമായി ദുബായിയുടെ സ്ഥാനം ഉയർത്തുക എന്നീ ദുബായ് സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങളുമായി ഡിസിസിപിഎഫ് ടിയുടെ യോജിച്ച് പ്രവർത്തിക്കുന്നു. ഫ്രീ സോണുകളിലുള്ളവ ഉൾപ്പെടെ യുഎഇയിലെ എല്ലാ ലൈസൻസുള്ള കമ്പനികൾക്കും ഈ നിയന്ത്രണ നിയമനിർമാണം ബാധകമാണ്.