ADVERTISEMENT

'രാഘവോ....' മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ പോലെയായിരുന്നു ഷില്ലറിന്റെ ആ പേരുവിളി. അദ്ദേഹം ആട്ടിവിട്ട് പോയ കസേരപോലെ ഞങ്ങളുടെ ചുവരിലെ ക്ലോക്ക് പന്ത്രണ്ടുവട്ടം ആടി നിശ്ചലമായി. ചുമരലമാരയിൽ ഞങ്ങളുറങ്ങുന്നതും കാത്ത് കാവലിരിക്കുന്ന കൊന്തയും രാമായണവും രാഘവേട്ടന്റെ ഖുർആനും ഷില്ലറിനെ നോക്കി.

പുതപ്പിനുള്ളിൽ നിന്നും തലപുറത്തേക്കിട്ട് രാഘവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു: 'ഒന്നു കിടന്നുറങ്ങെടാ...' രാഘവേട്ടന്റെ നന്മകളെക്കുറിച്ചും ഗുണഗണങ്ങളെക്കുറിച്ചും ഷില്ലർ വീണ്ടും തൃശൂർഭാഷയിൽ വാചാലനായി. മുഖത്തുവിടർന്ന പുഞ്ചിരിയോടെ രാഘവേട്ടന്റെ തല വീണ്ടും പുതപ്പിനുള്ളിലേക്കു വലിഞ്ഞു. രണ്ടുനിലക്കട്ടിലിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ഞാൻ ഉറക്കത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് സ്വയം വലിച്ചെറിയപ്പെട്ടു.

കബീർ രാഘവൻ - അതായിരുന്നു അയാളുടെ പേര്. കബീർക്കയെന്നും രാഘവേട്ടനെന്നും ഞങ്ങൾ മാറി മാറി വിളിക്കുന്ന, രാഘവന്റെയും ജമീലയുടെയും മകൻ കബീർ രാഘവൻ. ഈന്തപ്പഴങ്ങൾ പഴുക്കുന്ന ചുട്ടുപഴുത്ത വേനൽക്കാലങ്ങളിലൊന്നിൽ വൈദ്യുതവെളിച്ചവും നക്ഷത്രവെളിച്ചവും നിറഞ്ഞ ആകാശത്തിന്റെ അനന്തതയിലേക്ക് കൈവീശിക്കാണിച്ചുകൊണ്ട്, ടെറസിനു മുകളിലെ ഡിഷ് ആന്റീനയുടെ വെളിച്ചം വീഴാത്ത മറവിൽ ഒളിഞ്ഞിരുന്ന രാഘവേട്ടനെ തുണിയുണക്കാനായി ചെന്ന ഞാൻ ചോദ്യഭാവത്തിൽ നോക്കിനിന്നു.

എന്റെ ജിജ്ഞാസയെ വെളിച്ചത്തിന്റെ കൈകളാൽ തോണ്ടിയെടുത്തുകൊണ്ട് രാഘവേട്ടൻ പറഞ്ഞു: ലിനീഷേ, ഞാനാ പറന്നിറങ്ങുന്ന വിമാനത്തിലെ യാത്രക്കാരെ ആശീർവദിച്ചതാണ്. അവരിൽ പലരും ജീവിതത്തിന്റെ സ്വർണ്ണഖനി തേടി വരുന്നവരാണ്. അവർക്കറിയില്ലല്ലോ ഈ നാടിന് വളർത്താനും തളർത്താനുമുള്ള കഴിവുണ്ടെന്ന്....തലയ്ക്കുമുകളിൽ കേട്ട അടുത്ത വിമാനത്തിലേക്ക് രാഘവേട്ടൻ കൈകളുയർത്തി. ആകാശത്തിലെ നക്ഷത്രങ്ങൾ മുഴുവനും രാഘവേട്ടന്റെ നീലക്കണ്ണുകളിലേക്ക് ഇറങ്ങിവന്നിട്ട് വെള്ളിവെളിച്ചം തീർത്തിരുന്നു.

അബ്രയ്ക്കും വെള്ളത്തിനും മുകളിലൂടെ വട്ടമിട്ട് പറക്കുന്ന കടൽകാക്കകളെ നോക്കി പുൽത്തകിടിയിൽ വെറുതെയിരിക്കുകയായിരുന്നു ഞങ്ങൾ. അബ്രയിലെ സഞ്ചാരികളാരെങ്കിലും അന്തരീക്ഷത്തിലേക്ക് നീട്ടിയെറിയുന്ന റൊട്ടിക്കഷ്ണങ്ങളോ മറ്റേതെങ്കിലും ബേഡ്ഫുഡോ വായുവിൽ വച്ചുതന്നെ അകത്താക്കാനായി അബ്രയ്ക്ക് പിന്നാലെ നീങ്ങുന്ന കടൽപറവക്കൂട്ടങ്ങളെ കണ്ടിരിക്കാൻ ചന്തമേറെയായിരുന്നു. പീപിയൂതി കുട്ടികളേയും കൂട്ടിനടക്കുന്ന പൈഡ് പെപ്പറെപ്പോലെ തോന്നിപ്പിച്ചു.

ഇതുപോലെ രണ്ട് ചിറകുകിട്ടിയിരുന്നെങ്കിൽ എനിക്കാരുടേയും സ്വപ്നങ്ങളുടെ കാവൽക്കാരനാവാതെ ഏഴുകടലും കടന്നു പറന്നുപോകാമായിരുന്നുവെന്ന് കബീർക്ക ഇടയ്ക്കിടയ്ക്ക് പറയും. അതുപറയുമ്പോൾ തന്നെ ഓർമ്മയുടെ ലുട്ടാപ്പിക്കുന്തത്തിലേറി ആശാൻ പലതവണ പോയിവന്നിട്ടുണ്ടാകുമെന്ന് സമുദ്രങ്ങളെ ഒളിപ്പിച്ച നീലക്കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുക്കുമായിരുന്നു.

രാത്രിയിൽ കെണിവച്ചുപിടിച്ച എലികളെ ഫ്ലാറ്റിന്റെ ടെറസിനുമുകളിൽ വച്ചു ചൂടുവെള്ളമൊഴിച്ചു കൊല്ലുന്നത് എന്റെ പതിവായിരുന്നു. കൂട്ടിനുള്ളിൽ കിടന്നുള്ള അവയുടെ പരക്കം പാച്ചിലും പ്രാണൻ പോകുന്ന സമയത്തുള്ള കമ്പിയിലെ കടിച്ചുപിടിക്കലും നോക്കിയിരിക്കുമ്പോഴാണ്, 'പാപം ചെയ്യല്ലെടാ മോനേ..' എന്നും പറഞ്ഞ് തലയ്ക്കുചുറ്റും ദിവ്യപ്രകാശവുമായി ദൈവദൂതനെപ്പോലെ കബീർക്ക പ്രത്യക്ഷനായത്. 

സൂക്ഷിച്ചുനോക്കിയപ്പോഴാണ് മഞ്ഞിന്റെ മറയിട്ട സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞപ്രകാശത്തിലാണ് അദ്ദേഹം നിൽക്കുന്നതെന്ന് ബോധ്യമായത്.

ഈ പാപത്തിൽ എനിക്കുമാത്രമല്ല പങ്കെന്നു പറഞ്ഞപ്പോൾ, കേട്ടുമറന്ന രത്നാകരൻ എന്ന വേടന്റെ കഥ കബീർക്ക എനിക്കു മുന്നിൽ വീണ്ടും തുറന്നുവച്ചു. ഹിന്ദു പുരാണങ്ങളിൽ കബീർക്കക്കുള്ള ഗ്രാഹ്യം എന്നെ അദ്ഭുതപ്പെടുത്തി. പൊന്നും പൊറോട്ടയും ഇഷ്ടപ്പെടുന്ന എന്നിലെ പൊന്നാനിക്കാരനപ്പോൾ പൊന്മാൻ കണ്ണുകളിൽ പൊൻമീൻ തിളക്കമായി കബീർക്കയുടെ വാല്മീകീ ചരിതത്തിന് കൂട്ടിരുന്നു. പക്ഷേ മാനസാന്തരപ്പെട്ട ഒരു വാല്മീകിക്കും എന്നിലെ കാട്ടാളനിൽ സ്പർശിക്കാനായില്ലെന്നു മാത്രം. ഞാൻ പെരുന്തച്ചന്റെ കുലത്തിൽ പെട്ടവനാണെന്നും, ഞങ്ങളുടെ നാട്ടിലെ പേരുകേട്ട തച്ചനാണെന്റെ അച്ചനെന്നും രാഘവേട്ടൻ കൂടെകൂടെ അഭിമാനത്തോടെ പറയുമായിരുന്നു. കുടുംബപ്രശ്നങ്ങൾ കാരണമായിരുന്നു രാഘവേട്ടൻ ജോലിയുപേക്ഷിച്ച് പോയത്.

നാളുകൾക്കൊടുവിൽ ഒരു റംസാൻ കാലത്ത് രാഘവേട്ടനെന്നെ കാണാൻ വന്നിരുന്നു. കാലം രാഘവേട്ടനിൽ നടത്തിയ മല്ലയുദ്ധപ്പാടുകൾ വേദനയുടെ വെയിൽക്കഷ്ണങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. നോമ്പിന്റെ ക്ഷീണം കൊണ്ടാണ് രാഘവേട്ടൻ തളർന്നതെന്ന് ഞാനെന്നെ വിശ്വസിപ്പിച്ചു. ദാമ്പത്യബന്ധം വേർപിരിയലിന്റെ പരമോന്നതയിൽ എത്തിയതിനെക്കുറിച്ച് രാഘവേട്ടൻ പറഞ്ഞു. മകളെക്കുറിച്ച് പറയുമ്പോൾ, നീലക്കടലുകളെ സൂക്ഷിച്ചിരുന്ന കണ്ണുകൾ തിരമാലകളെ പറഞ്ഞയച്ച് കവിളുകളെ നനയിപ്പിച്ചുകൊണ്ടിരുന്നു. മറുത്തുപറയാനൊരു ആശ്വാസവാക്കിനായി ഞാൻ എനിക്കുചുറ്റും പരതി പരാജയപ്പെട്ടു. സായന്തനക്കാറ്റുപോലും ഞങ്ങളെ തൊടാതെ ഉമ്മറത്തെ തൂണിനിടയിൽ മറഞ്ഞുനിന്നു.

ഒരുമിച്ചുള്ള നോമ്പുതുറയ്ക്ക് ശേഷം തിരിച്ചുള്ള യാത്രയിൽ എന്റെ ബൈക്കിന്റെ പുറകിലിരുന്നു രാഘവേട്ടൻ പറഞ്ഞു: 'പഠിച്ച കാര്യങ്ങളും അറിഞ്ഞ കാര്യങ്ങളും ജീവിതത്തിന്റെ ചില സന്ദർഭങ്ങളിൽ മതിയായിക്കൊള്ളണമെന്നില്ല. അപ്പോൾ മാത്രം നീ നിന്റെ മനസ്സാക്ഷിയോട് ചോദിക്കുക, ശരിയായ ഉത്തരം നിനക്ക് മനസ്സാക്ഷി മന്ത്രിച്ചുതരും. മനസ്സാക്ഷിയെ വഞ്ചിച്ചാൽ നീ നശിക്കുന്നത് നീ പോലും അറിയുകയില്ല.' ബൈക്കിന്റെ വേഗത്തിൽ എന്റെ കണ്ണിലെ വെള്ളത്തുള്ളികളടർന്ന് പൊട്ടിച്ചിതറി.

എടപ്പാളിൽനിന്നും കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റിൽ കയറി കൺവെട്ടത്തുനിന്നും അന്ന് മറഞ്ഞതാണ് കബീർക്ക. ഒരിക്കൽ കൂടെ അദ്ദേഹത്തോടൊപ്പമിരുന്നു നോമ്പുതുറക്കാൻ കാഴ്ചയുടെ മറനീക്കി സൂഫി പറഞ്ഞ കഥയുമായി കബീർ രാഘവൻ പ്രത്യക്ഷപ്പെടുമോ..? അതോ പെരുന്തച്ചരിൽ പെരുന്തച്ചനായവന്റെ കയ്യിലെ ഉളി കബീർക്കയുടെ കഴുത്തിലും വീണുകാണുമോ? വീഴാതിരിക്കട്ടെ. നന്മമരങ്ങളുടെ കടയ്ക്കൊലൊരിക്കലും ഒരു മഴുവും വീഴാതിരിക്കട്ടെ...! 

(*അബ്ര: പരമ്പരാഗത യാത്രാ ബോട്ട്)

English Summary:

"Memory Of Eid Ul Fitr " ,An short storywritten by Kabir Raghavan and Lineesh Chenchery.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com