വൈറൽ ‘മഗ്ഷോട്ട് താരം’ ലില്ലി സ്റ്റുവർട്ട് വീണ്ടും അറസ്റ്റിൽ

Mail This Article
ജോർജിയ ∙ ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട് വീണ്ടും അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് നിലവിലെ അറസ്റ്റിനെ കാരണം. മുൻപ് അമിത വേഗതയിൽ വാഹനമോടിച്ചതിന് അറസ്റ്റിലായപ്പോൾ എടുത്ത ലില്ലി സ്റ്റുവർട്ടിന്റെ മഗ്ഷോട്ട് ചിത്രം വൈറലായിരുന്നു. അതിനു ശേഷം 2 ആഴ്ച കഴിയുമ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടാകുന്നത്.
ഏഥൻസ് ക്ലാർക്ക് കൗണ്ടി രേഖകൾ പ്രകാരം ഇന്നലെ പുലർച്ചെ 5.26 നാണ് കേസ് റജിസ്റ്റർ ചെയ്തത്. 4,000 ഡോളറിന്റെ ബോണ്ട് ജാമ്യത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ ലില്ലി സ്റ്റുവർട്ടിനെ മോചിപ്പിച്ചു. മാർച്ച് 8 ന് ജോർജിയയിലെ മില്ലെഡ്ജ്‌വില്ലെയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ അമിത വേഗതയിൽ വാഹനമോടിച്ചതിനാണ് ആദ്യ തവണ ലില്ലി അറസ്റ്റിലായത്.
അമിത വേഗതയിൽ വാഹനം ഓടിച്ചതിന് തന്നെ പൊലീസ് കൈവിലങ്ങുകൾ ഇട്ട് കാറിന്റെ പിന്നിലിരുത്തിയെന്നും അത് ഒരു കൗതുകം പോലെ തോന്നിയെന്നും ലില്ലി അന്ന് പറഞ്ഞിരുന്നു. മഗ്ഷോട്ട് ചിത്രങ്ങൾ എടുക്കുന്നത് സാധാരണ സംഭവമാണെന്നും, അതിന് എന്തിനാണ് ഇത്രയധികം പ്രചാരണം ലഭിക്കുന്നതെന്ന് അറിയില്ലെന്നും ലില്ലി കൂട്ടിച്ചേർത്തു. ആദ്യ തവണ അറസ്റ്റിലായപ്പോൾ ബോണ്ടായി 440 ഡോളർ കെട്ടിവെച്ചതിന് ശേഷം കേസ് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി അറസ്റ്റിലാകുന്നവരുടെ ചിത്രങ്ങൾ എടുക്കുന്നതിനാണ് മഗ് ഷോട്ട് എന്ന് പറയുന്നത്.