ADVERTISEMENT

രണ്ടുപേർ ചേർന്ന് പുസ്തകം എഴുതുക അത്ഭുതകരമായ കാര്യമല്ല. സാഹിത്യലോകത്ത് എംടിയും  മാധവിക്കുട്ടിയും ഉൾപ്പെടെയുള്ളവർ മറ്റു എഴുത്തുകാരോട് ചേർന്ന് സാഹിത്യരചനകൾ നിർവഹിചിട്ടുണ്ട്. അത് ഒരുപക്ഷേ ഒന്നോ രണ്ടോ പുസ്തകങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു പോയതായി കാണുവാൻ കഴിയും. എന്നാൽ പിന്നീട് ഇങ്ങോട്ട് പുതിയകാലത്ത് എത്തുമ്പോൾ രണ്ടുപേർ ചേർന്ന് ഒന്നിച്ചിരുന്ന് പുസ്തകം എഴുതുന്ന പ്രവണത കൂടുതൽ കാണാവുന്നതാണ്. ഉദാഹരണമായി അജു നാരായണൻ ചെറി ജേക്കബ് കൂട്ടുകെട്ട്, രാജേഷ് എരുമേലി രാജേഷ് ചിറപ്പാട് ഉൾപ്പെടെ ഒരു നിര ആൾക്കാരുണ്ട്. അക്കാദമിക് രംഗത്തായാലും അക്കാദമികേതര രംഗത്തായാലും ഇത്തരം ഒരു പ്രവണത ഇപ്പോൾ  സജീവമാണ്. എന്നാൽ അവരിൽ പലരും എഴുത്തിന്റെ ഒരു ഘട്ടത്തിൽ തന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞു പോയിട്ടുണ്ട്. എഴുത്തിന്റെ വഴിയിൽ പിരിഞ്ഞു പോകാതെ, ജീവിതത്തിലും  ഒന്നിച്ചു ചേർന്ന്, എഴുത്തുജീവിതത്തിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന രണ്ടുപേരെ  നമുക്ക് പരിചയപ്പെടാം.

ഡോ. രശ്മി.ജി, ഡോ. അനിൽകുമാർ.കെ.എസ്...

സർവകലാശാലയിലെ സൗഹൃദം എഴുത്തിലേക്ക്

അപ്രതീക്ഷിതമായ ഒരു സൗഹൃദമാണ് രശ്മിയേയും അനിലിനേയും എഴുത്തിലേക്ക് നയിച്ചത്. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പുസ്തകവായനയിലുള്ള അഭിരുചികൾ ഒരുപോലെ ആയതാണ് ഈ സൗഹൃദത്തെ ബലപ്പെടുത്തിയത്. രശ്മി തിരുവനന്തപുരം സ്വദേശിയാണ്. അനിൽ കോട്ടയം സ്വദേശിയും. എഴുത്തിലും വായനയിലും താൽപര്യമുള്ള ഇരുവരെയും അധ്യാപകരും സുഹൃത്തുക്കളും പിന്തുണച്ചു.

തീർത്തും അപ്രതീക്ഷിതമായിട്ടാണ് എഴുത്തിന്റെ വഴിയിലേക്ക് എത്തുന്നത്. സ്വന്തമായി എന്തെങ്കിലും എഴുതണം എന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്  അങ്ങനെ ചെയ്യുവാൻ തീരുമാനിക്കുന്നത്. മലയാള വിഭാഗത്തിലെ ലൈബ്രറിയിലെ അതിവിപുലമായ പുസ്തകശേഖരം എഴുതുവാൻ പ്രേരിപ്പിച്ചു. കേരളീയ സമൂഹത്തിലെ സ്ത്രീവാദപരിസരങ്ങളെ കുറിച്ചുള്ള അക്കാദമികമായ അന്വേഷണമാണ് എഴുത്തിന്റെ ഒരു മേഖലയിലേക്ക് ഇരുവരെയും നയിച്ചത്.  കേരളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരികളുടെ സാഹിത്യ സംഭാവനകളെ അധികരിച്ച് നടത്തിയ അന്വേഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു വന്നത് 2014 മാർച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ്. കെ.ആർ. മീരയുമായി നടത്തിയ അഭിമുഖം പച്ചക്കുതിര മാസികയിലും ചന്ദ്രമതി ടീച്ചറുമായുള്ള അഭിമുഖം ഭാഷാപോഷിണി മാസികയിലും വന്നതിനു പിന്നാലെ വത്സല, ഇന്ദുമേനോൻ, ശ്രീബാല കെ.മേനോൻ, സി.എസ്. ചന്ദ്രിക തുടങ്ങി നൂറോളം സ്ത്രീ എഴുത്തുകാരെ അഭിമുഖം ചെയ്യുകയും പലതും ചെറുതും വലുതുമായ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരികയും ചെയ്തു. നിരൂപണ മേഖലയിൽ  ആണെഴുത്തിലെ ലെസ്ബിയനിസം എന്ന ലേഖനം ദേശാഭിമാനി വാരികയിൽ അച്ചടിച്ച് വരുന്നതും ഈ കാലത്തായിരുന്നു.  ആരുടെയും സഹായമോ പിന്തുണയോ ഇല്ലാതെ മാഗസിനുകളിലെയും വീക്കിലികളിലെയും മെയിൽ ഐഡികൾ തപ്പിയെടുത്ത് അതിലേക്ക് അയച്ചതിനു ശേഷം കാത്തിരിക്കുന്ന പ്രക്രിയ രസകരമായിരുന്നുവെന്ന് ഇരുവരും പറയും.  ഞങ്ങളുടെ വർക്കുകൾ പ്ലാൻ ചെയ്ത അതേ ലൈബ്രറിയിൽ ഇരുന്നുകൊണ്ട് തന്നെ ഞങ്ങൾ എഴുതിയതും അച്ചടിച്ചു വന്നത് വായിക്കുമ്പോൾ ഒട്ടേറെ സന്തോഷം. ആ സന്തോഷത്തിൽ കാര്യവട്ടം മലയാള വിഭാഗത്തിലെ അന്നത്തെ ലൈബ്രേറിയൻ ആയിരുന്ന ഹരികുമാർ സാർ ഒരുപാട് പിന്തുണ നൽകിയിരുന്നു. അതുപോലെ അധ്യാപകനായിരുന്ന ഹരിദാസൻ മാഷ്, വത്സല ടീച്ചർ എന്നിവർ പുതിയ പഠനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിച്ചു. 

Vayanadinam-sai-sp
ഡോ. അനിൽകുമാർ, ഡോ. രശ്മി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു, Image Credit: Special Arrangement

അഭിമുഖങ്ങൾ പഠനങ്ങൾ ഗവേഷണങ്ങൾ

അഭിമുഖങ്ങൾ നടത്തുക പഠനങ്ങൾ നടത്തുക, തുടർന്ന് പുസ്തകങ്ങൾ രചിക്കുക എന്ന സ്ഥിരം രീതി തന്നെയാണ് ഇരുവരും ആദ്യം പിന്തുടരാൻ തീരുമാനിച്ചത്. എന്നാൽ തുടർച്ചയായ അഭിമുഖങ്ങളിലൂടെ അഭിമുഖകാരന്മാർ മാത്രമായി കുടുങ്ങിപോകുമോ എന്ന ഭയത്താൽ ഒരു ഘട്ടത്തിൽ അഭിമുഖങ്ങൾ നിർത്തിവയ്ക്കുകയുണ്ടായി. തുടർന്നാണ് പഠന ഗവേഷണ മേഖലകളെ ഗൗരവതരമായി സമീപിച്ചു തുടങ്ങിയത്.  ആ ഒരു നിലയിലാണ് ചലച്ചിത്ര സംസ്കാര പഠനം എന്ന മേഖലയിലേക്ക് എത്തുന്നത്. തുടർന്നാണ് ജനകീയ സിനിമയുടെ സാംസ്കാരിക പരിസരങ്ങളെ അന്വേഷിക്കുന്ന ജനകീയ സിനിമ എന്ന  പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.  മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തേടിയെത്തുന്നത് പ്രസാധകൻ മാസികയിൽ വന്ന ദളിത് സ്ത്രീ നിർമ്മിതികൾ എന്ന ലേഖനത്തിനായിരുന്നു.  ഒരുപക്ഷേ അത്തരമൊരു പുരസ്കാരം ലഭിച്ചത് ഇരുവരുടെയും  എഴുത്തിന്റെ ദിശയിൽ ഒരു വലിയ മാറ്റമാണ് കുറിച്ചത് എന്ന് പറയാം. ചലച്ചിത്രനിരൂപണമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മികവുറ്റ രചനകൾ നടത്തുവാനും പുതിയ പഠനമേഖലകൾ അന്വേഷിക്കുവാനും ഒക്കെ ഈ ഒരു പുരസ്കാരം കാരണമായി. അതിന്റെ തുടർച്ചയിലാണ് കുറച്ചുകൂടി ഗൗരവമുള്ള പഠനങ്ങളും രചനകളും പ്രസിദ്ധീകരിച്ചത്. തുടർന്നാണ് 2017 ൽ മികച്ച ചലച്ചിത്ര പഠനത്തിനുള്ള സംസ്ഥാനത്തിൻ്റെ സ്പെഷ്യൽ ജൂറി പുരസ്കാരം തേടിയെത്തുന്നത്... 

ക്വീയർ പൊളിറ്റിക്സ് ഗ്രന്ഥ പരമ്പര എന്ന അത്യപൂർവ്വ നേട്ടം

മലയാളത്തിലെ മറ്റൊരു എഴുത്തുകാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു പുസ്തകപരമ്പര ഡോ. രശ്മിക്കും ഡോ. അനിൽകുമാറിനും സ്വന്തമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെയും ജന്റർ ന്യൂനപക്ഷങ്ങളെയും അവരുടെ ചരിത്ര സാംസ്കാരിക സന്ദർഭങ്ങളെയും ജീവിതങ്ങളെയും കേരളീയ പൊതുമണ്ഡലത്തിനു പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി രൂപീകരിക്കപ്പെട്ട പുസ്തക പരമ്പരയാണ് ക്വീയർ പൊളിറ്റിക്സ് ഗ്രന്ഥപരമ്പര.  ഈ വിഷയത്തിൽ ഇരുവരും ചേർന്ന് ഏഴോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു... 

മഴവിൽ ലൈംഗികതയുടെ ഗ്രന്ഥങ്ങൾ 

മലയാളത്തിലെ ലെസ്ബിയൻ കഥകളുടെ സമാഹരണവും പഠനവും ആയ ലെസ് ബോസ്, മലയാളത്തിൽ എഴുതപ്പെട്ട ആൺസ്വവർഗ്ഗ  കഥകളുടെ  സമാഹരണവും പഠനവും ആയ കനി, ലൈംഗിക ന്യൂനപക്ഷങ്ങളുടെ  ചരിത്ര സാംസ്കാരിക പാഠങ്ങളെ അവതരിപ്പിക്കുന്ന വിമത ലൈംഗികത :ചരിത്രം സിദ്ധാന്തം രാഷ്ട്രീയം,  ജെന്റർ  ന്യൂനപക്ഷങ്ങളായ ട്രാൻസ്ജെൻഡർ ഇന്റർസെക്ഷ്വൽസ് വിഭാഗങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ പാഠങ്ങളെ അവതരിപ്പിക്കുന്ന ട്രാൻസ്ജെന്റർ :ചരിത്രം സംസ്കാരം പ്രതിനിധാനം,  വോഡഫോൺ കോമഡി സ്റ്റാർസിലൂടെ മലയാളികൾക്ക് സുപരിചിതയായ സൂര്യയുടെ ജീവിതകഥ പറഞ്ഞ  അവളിലേക്കുള്ള ദൂരം, ക്വീർ  പൊളിറ്റിക്സ്, ട്രാൻസ് ജന്റർ കഥകളുടെ സമാഹരണവും പഠനവും ആയ ട്രാൻസ്  എന്നിങ്ങനെയുള്ള 7 ഗ്രന്ഥങ്ങൾ വായനാവഴിയിൽ ഏറെ ശ്രദ്ധ നേടി.  മലയാളിയുടെ പൊതുബോധങ്ങൾക്ക് പാകപ്പെടാത്ത ഒട്ടനേകം മനുഷ്യരുടെ ജീവിതങ്ങളെ ആഴത്തിൽ അറിയുന്നതിന് അവയെ അടയാളപ്പെടുത്തിയ ഗ്രന്ഥങ്ങളാണ് ഇവ. ക്വീയർ പൊളിറ്റിക്സ് ഗ്രന്ഥപരമ്പരയിൽ എട്ടു ഗ്രന്ഥങ്ങൾ കൂടി പൂർത്തീകരിക്കുവാനുണ്ട്. ജന്റർ പൊളിറ്റിക്സിനു അക്കാദമികമായി ഒരു അടിത്തറയുണ്ടാക്കാൻ ഇത്രയൊക്കെ ധാരാളം എന്ന് ഇരുവരും കരുതുന്നു.

പരിഹാസങ്ങൾ, വെല്ലുവിളികൾ

ക്വീയർ പൊളിറ്റിക്സ് ഗ്രന്ഥപരമ്പര ചെയ്യുമ്പോൾ ഒട്ടനേകം വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു.  ഒരുപക്ഷേ അക്കാദമിക് മേഖലയിൽ ഇന്നൊരു ഫാഷൻ ട്രെൻഡ് ആയ ക്വീയർ പഠനത്തിന് വലിയ സാധ്യതകൾ ഇല്ലാതിരുന്ന കാലയളവിൽ ആണ് രശ്മിയും അനിലും ചേർന്ന് ഇത്തരമൊരു ഗ്രന്ഥപരമ്പര രൂപപ്പെടുത്തി എടുക്കുന്നത്. ഒട്ടേറെ പേരുടെ പരിഹാസങ്ങളും കളിയാക്കലുകളും സഹിച്ചുകൊണ്ടാണ് ഓരോ ഗ്രന്ഥവും പൂർത്തിയാക്കുവാൻ കഴിഞ്ഞത്. ചലച്ചിത്ര സംസ്കാര പഠനവും ജെന്റർ  സ്റ്റഡീസും ഒന്നിച്ചു കൊണ്ടുപോവുക എന്ന ആഗ്രഹമാണ് ഇരുവർക്കും ഉള്ളത്. കുറെയേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാവുന്ന ഘട്ടത്തിലേക്ക് എത്തിയ  അവസ്ഥയിലാണ്. അതിന്റെ സന്തോഷത്തിലാണ് ഇരുവരും .

literature-couple

എഴുത്തിലൂടെ ഒരു കുടുംബത്തിലേക്ക്

എഴുത്തിലൂടെ ഉണ്ടായ അടുപ്പത്തെ തുടർന്നാണ് ഒന്നിച്ചു ജീവിക്കാം എന്നുള്ള തീരുമാനം ഇരുവരും ചേർന്ന് എടുക്കുന്നത്. ഇരുകുടുംബവും അതിനു പച്ചക്കൊടി കാട്ടിയതോടെ വളരെ ചുരുങ്ങിയ ആളുകളെ മാത്രം സാക്ഷിയാക്കി കോവിഡ് കാലത്ത് വിവാഹം കഴിക്കുക ആയിരുന്നു. 

നേട്ടങ്ങൾ, അംഗീകാരങ്ങൾ

എഴുത്തിൽ വലിയ പാരമ്പര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്നവരാണ് ഇരുവരും. രശ്മിയുടെ അച്ഛന്‍ ഓട്ടോറിക്ഷ തൊഴിലാളി ആണെങ്കിൽ അനിലിന്റെ അച്ഛൻ കർഷകത്തൊഴിലാളിയാണ്. രണ്ടും വ്യത്യസ്ത സാഹചര്യങ്ങളിൽ ഉള്ള കുടുംബങ്ങൾ. അംഗീകാരങ്ങൾ കിട്ടുന്നില്ല എന്ന പരാതികൾ ഒന്നുമില്ല. ചെറുതും വലുതുമായ ആറോളം പുരസ്കാരങ്ങൾ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. നമ്മുടെ നിരവധി എഴുത്തുകാർ വലിയ വലിയ സാഹിത്യ സംഘങ്ങളുടെ ഭാഗമായി നിൽക്കുമ്പോൾ ഇത്തരം സാഹിത്യ സംഘങ്ങളുടെയൊന്നും  ഭാഗമാകാതെ സ്വതന്ത്രമായി നിൽക്കുവാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ തിരസ്കാരങ്ങൾ ആവോളം നേരിടേണ്ടിയും വരുന്നുണ്ട്. പത്തു കൊല്ലത്തിനിടയിൽ ഇരുപത്തിയൊന്നോളം ഗ്രന്ഥങ്ങൾ പൂർത്തീകരിക്കുകയും ചെറുതും വലുതുമായ 500ലധികം ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരം നേട്ടങ്ങൾ ഒന്നും തന്നെ പുറംലോകം അറിയാതെ പോകുന്നുണ്ട്. അതിൽ സങ്കടങ്ങളൊന്നുമില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം ഉണ്ട് എന്നാണ് ഇരുവരും വിശ്വസിക്കുന്നത്.

Vayanadinam-sai-js

സഞ്ചരിക്കാൻ ഏറെ ദൂരങ്ങൾ 

പ്രണയവഴിയിൽ വർഷങ്ങളായി പദ്ധതി ഇട്ടിരുന്ന പുസ്തകങ്ങളും ലേഖനങ്ങളുമാണ് ഇപ്പോൾ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ  മുൻനിര പുസ്തക പ്രസിദ്ധീകരണക്കാർ  തങ്ങളെ തേടി എത്തും എന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പൂർത്തിയാക്കേണ്ടുന്നതായ മെഗാ പ്രോജക്റ്റുകൾ കയ്യിലുണ്ട്. അതിനുള്ള സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടാകുമെന്നുള്ള ഉറച്ച വിശ്വാസമുണ്ട്. ഏറ്റവും പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥം എം.പി.സുകുമാരൻ നായരുടെ ചലച്ചിത്ര ലോകത്തെ കുറിച്ചുള്ള പഠന ഗ്രന്ഥമാണ്. 

കേരള സർവകലാശാലയിൽ നിന്നാണ് ഇരുവരും മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയെടുത്തത്. ജെന്റർ  സ്റ്റഡീസ് മേഖലയിലാണ് രശ്മി ഡോക്ടറേറ്റ് നേടിയതെങ്കിൽ ചലച്ചിത്ര പഠനത്തിലാണ് അനിൽകുമാർ ഡോക്ടറേറ്റ് നേടിയെടുത്തത്. ഗവേഷണ വഴികളിൽ പിന്തുണ നൽകിയ ഡോ. വത്സല ബേബി ടീച്ചർ, ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള എന്നിവരെ സ്നേഹത്തോടെയും നന്ദിയോടെയും ഇരുവരും ഓർമിക്കുന്നു.

English Summary:

Vayanadinam Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com