ADVERTISEMENT

കോട്ടയം∙ ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ ഒട്ടേറെപ്പേരെ രോഗക്കിടക്കയിൽ നിന്നെഴുന്നേൽപിച്ചു നടത്തിയ ഫാ.ഡോ. ടി.ജെ ജോഷ്വയെ രോഗശയ്യയിലാക്കാൻ അർബുദം രണ്ടുവട്ടം വന്നു. രണ്ടു തവണയും തോറ്റു മടങ്ങി. പരിചയക്കാരെ കാണുമ്പോൾ പ്രകാശം പരത്തുന്ന ഒരു ചിരി സമ്മാനിക്കുമായിരുന്ന ഫാ.ജോഷ്വ ഇതേ ചിരി തന്നെ തോൽപിക്കാനെത്തിയ കാൻസറിനെ നോക്കിയും ചിരിച്ചു. 

കുട്ടിക്കാലത്ത് ഒന്നിനു പിന്നാലെ ഒന്നായി വന്നുപോയ രോഗങ്ങളെ അതിജീവിച്ച ജോഷ്വ അച്ചന് ഇതൊന്നും വെല്ലുവിളിയായിരുന്നില്ല. അഞ്ചാം വയസ്സിൽ കുഞ്ഞിന് ടൈഫോയ്‌ഡ് ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ മാതാവ് പ്രാർഥിച്ചത് ഇങ്ങനെ; രോഗം മാറ്റിയാൽ മകനെ ദൈവത്തിനു സമർപ്പിച്ചുകൊള്ളാം. സൗഖ്യം പ്രാപിച്ച മകനെ അമ്മ ഓർമിപ്പിച്ചു; ജീവിതം ഇനി ദൈവത്തിന്റെ കൂടെയാവണം. 

സഭാപ്രവർത്തനങ്ങൾക്കു പുറമേ കാരുണ്യമേഖലയിലും അദ്ദേഹം സജീവമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിനു സമീപം കാൻസർ രോഗികൾക്കായി പ്രവർത്തിച്ചു വരുന്ന കാരുണ്യനിലയത്തിന്റെ ഡയറക്‌ടറായും ഫാ.ജോഷ്വ പ്രവർത്തിച്ചു. 

കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു തടവുകാരന്റെ കത്ത് ഒരിക്കൽ ജോഷ്വ അച്ചനെ തേടിയെത്തി. താൻ ചെയ്‌ത ക്രൂരമായ തെറ്റിനെക്കുറിച്ചു പശ്‌ചാത്തപിക്കുവാനും ശേഷിക്കുന്ന ജീവിതം സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകാനും ‘ഇന്നത്തെ ചിന്താവിഷയം’ പ്രേരണ നൽകിയെന്നായിരുന്നു ഉള്ളടക്കം. ഒരപേക്ഷ കൂടി ഒപ്പമുണ്ടായിരുന്നു: കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിനാളുകൾക്ക് സ്വയം തിരുത്താൻ അങ്ങയുടെ പുസ്‌തകങ്ങൾ വേണം.

കേരളത്തിലെ എല്ലാ ജയിലുകളിലും ജുവനൈൽ ഹോമുകളിലും ഫാ.ജോഷ്വ എഴുതിയ പുസ്തകങ്ങളെത്തിച്ചു. ആരോഗ്യവകുപ്പ് മുൻ അസോഷ്യേറ്റ് ഡയറക്ടർ ജനറലായിരുന്ന ഭാര്യ മറിയാമ്മ ജോഷ്വ വാഹനാപകടത്തെത്തുടർന്നാണു മരിച്ചത്. ആ വേർപാടിലും സ്വയംപതറാതെ ധ്യാനഗുരുവും വാഗ്മിയുമായി പൊതുമണ്ഡലത്തിൽ സജീവമായി നിലകൊണ്ടു. 

English Summary:

Memoir of Fr Dr TJ Joshua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com