മുനമ്പം: കൊമ്പു കോർത്ത് ഹൈബി ഈഡനും ജോർജ് കുര്യനും

Mail This Article
ന്യൂഡൽഹി ∙ മുനമ്പത്തെച്ചൊല്ലി ഹൈബി ഈഡനും കേന്ദ്രമന്ത്രി ജോർജ് കുര്യനും തമ്മിൽ വാക്പോര്. സിബിസിഐ, കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകളോട് ഇപ്പോൾ വലിയ സ്നേഹം കാണിക്കുന്ന ബിജെപി, മണിപ്പൂരിൽ ദേവാലയങ്ങൾ തകർത്ത വിഷയത്തിലടക്കം ഈ സംഘടനകളെ കേട്ടില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു.
എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം), ആംഗ്ലോ ഇന്ത്യൻ വിഷയം എന്നിവയിലടക്കം ഈ സംഘടനകളെ ബിജെപി കേൾക്കാൻ തയാറായില്ല. മുനമ്പം വിഷയം ബിജെപിക്ക് രാഷ്ട്രീയ വിഷയമാണെങ്കിൽ, തനിക്കിത് വ്യക്തിപരമായ വിഷയമാണെന്ന് മുനമ്പം ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹൈബി പറഞ്ഞു. മുൻകാലപ്രാബല്യമില്ലെന്നു മന്ത്രി തന്നെ പറഞ്ഞ ബില്ലിലെ ഏതു വ്യവസ്ഥ ഉപയോഗിച്ചാണ് മുനമ്പത്തെ ജനങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ക്രൈസ്തവരെയും മുസ്‍ലിംകളെയും തമ്മിൽ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ അജൻഡയെന്നു ഹൈബി ആരോപിച്ചു. തുടർന്നാണ്, 2014 ൽ ഇടുക്കി ബിഷപ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് കല്ലെറിഞ്ഞ സംഭവം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഹൈബിക്ക് മറുപടിയായി ചൂണ്ടിക്കാട്ടിയത്. കേസിന്റെ എഫ്ഐആറും കുര്യൻ ഉയർത്തിക്കാട്ടി. ഇത് സഭയുടെ മേശപ്പുറത്തുവയ്ക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ മോദി സർക്കാർ രക്ഷിക്കുമെന്നും കുര്യൻ പറഞ്ഞു.