‘ക്ഷമ 2 ദിവസം; നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്ന് പിടികൂടും’

Mail This Article
കണ്ണൂർ ∙ അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകണമെന്നുളള ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു. കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌ക്കൾ കുട്ടിയെ ആക്രമിച്ച പശ്ചാത്തലത്തിലാണു പ്രതികരണം.
‘‘സുപ്രീം കോടതിയും കേന്ദ്ര സർക്കാരും ഇനിയും നിശബ്ദത പാലിക്കുകയാണെങ്കിൽ നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കേണ്ടി വരും. സുപ്രീം കോടതിയിൽ കേസ് എത്തിയതിനാൽ ഇനി രണ്ട് ദിവസം കൂടി മാത്രമേ ക്ഷമയുണ്ടാവൂ. ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്കു കാര്യങ്ങളെത്തി. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്നുതന്നെ പിടികൂടും’’– ദിവ്യ പറഞ്ഞു.
പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ജാൻവിയെ (9) ആണു തെരുവുനായ്ക്കൾ കൂട്ടമായി കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്നു കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയുടെ കരച്ചിൽകേട്ട് ആളുകൾ എത്തിയതോടെയാണ് തെരുവുനായ്ക്കൾ മാറിയത്. കുട്ടിയുടെ തലയിലും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.
English Summary: Stray dogs that attacked Nihal and Jhanvi will be caught today says Kannur District President PP Divya