എ.ആര്‍.റഹ്മാന്റെ ആരോഗ്യനില തൃപ്തികരം: ആശുപത്രി വിട്ടു

Mail This Article
ചെന്നൈ∙ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സംഗീത സംവിധായകൻ എ.ആര്‍.റഹ്മാനെ ഡിസ്‌ചാർജ് ചെയ്തു. ‘‘ഇന്നലെ രാത്രി ലണ്ടനിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായത്. രാത്രിവൈകിത്തന്നെ ആശുപത്രിയിൽ പരിശോധനകൾക്കായി എത്തിച്ചിരുന്നു. നിർജലീകരണമാണ് ബുദ്ധിമുട്ടുകൾക്കു കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു’’ – അദ്ദേഹത്തിന്റെ വക്താവായ സെന്തിൽ വേലനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു’’ – അപ്പോളോ ആശുപത്രി സിഇയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർജലീകരണവും ഗാസ്ട്രിക് പ്രശ്നങ്ങളുമാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് റഹ്മാന്റെ സഹോദരി എ.ആർ. റെയ്ഹാന വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. റഹ്മാന്റെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരും പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഞായർ രാവിലെതന്നെ ആശുപത്രിയിൽ വിളിച്ച് റഹ്മാന്റെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആരോഗ്യം തൃപ്തികരമാണെന്ന് അദ്ദേഹവും സമൂഹമാധ്യമത്തിൽ കുറിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു ആദ്യം വന്ന വിവരം. ലഹോർ 1947, തഗ് ലൈഫ്, തേരെ ഇഷ്ക് മേം തുടങ്ങിയ ചിത്രങ്ങളാണ് റഹ്മാന്റേതായി പുറത്തുവരാനിരിക്കുന്നത്.