സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ്യാർഥികൾ

Mail This Article
കൊല്ലം∙ മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണു കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.
കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണപ്പെട്ടു.
പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു. പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്. വൈദ്യപരിശോധനയിൽ യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്.