‘രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത് ഏകകണ്ഠമായി, പാർട്ടിയിൽ ഗ്രൂപ്പ് തർക്കങ്ങൾ ഇല്ല’

Mail This Article
തിരുവനന്തപുരം ∙ രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും പാർട്ടിയിൽ ഗ്രൂപ്പ് തർക്കങ്ങൾ ഇല്ലെന്നും ബിജെപി നേതാക്കൾ. തിരഞ്ഞെടുപ്പിലേക്ക് കൂടുതൽ ഊർജിതമായി നീങ്ങുമെന്നും നിരന്തരം ജനങ്ങളുമായി ഇടപെടുന്ന രാജീവിന്റെ രാഷ്ട്രീയ പരിചയത്തെപ്പറ്റി ആർക്കും സംശയം വേണ്ടെന്നും വി.മുരളീധരൻ പ്രതികരിച്ചു.
പാർട്ടിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും സംഘടന കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് പേര് ഉയർന്നുകേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, ഒരുപാട് പേരുടെ പേരുകൾ പരിഗണനയിലുണ്ടാകുമെന്നും യോഗ്യതയുള്ള ആളെ അവസാനം തിരഞ്ഞെടുക്കും എന്നുമായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്ന ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ സംഘടനയെ ശക്തമായി നയിക്കുമെന്നും പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തിൽ ബിജെപിയെ വളർത്താൻ ആരു വിചാരിച്ചാലും നടക്കില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. രാജീവ് വരട്ടെ, അപ്പോൾ നോക്കാം എന്നും സുരേന്ദ്രൻ മോശമായത് കൊണ്ടാണല്ലോ മാറ്റിയത് എന്നും ഇ.പി.ജയരാജൻ പറഞ്ഞു.