ADVERTISEMENT

സ്വർണപ്പണയ വായ്പകൾക്ക് രാജ്യത്ത് അനുദിനം പ്രിയമേറുകയാണ്. പക്ഷേ, സ്വർണ വായ്പകളുടെ വിതരണം സംബന്ധിച്ച് തുടർച്ചയായി ആശങ്ക രേഖപ്പെടുത്തുകയാണ് റിസർവ് ബാങ്ക്. എന്താണ് കാരണം? സ്വർണപ്പണയ വായ്പകൾ അനുവദിക്കുന്ന ചില സ്ഥാപനങ്ങൾ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ചില സ്ഥാപനങ്ങൾ എൽടിവി, കെവൈസി (നോ യുവർ കസ്റ്റമർ) നിബന്ധനകൾ പാലിക്കുന്നില്ല. 20,000 രൂപയെന്ന ക്യാഷ് പരിധി, റിസ്ക് വെയിറ്റ്, പരിശുദ്ധി പരിശോധന തുടങ്ങിയവയിലും വീഴ്ചകൾ കണ്ടെത്തി. ചട്ടവിരുദ്ധമായി വായ്പയിൽ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

തട്ടിപ്പിന്റെ വഴികൾ
 

കഴിഞ്ഞവർഷം ഒരു പൊതുമേഖലാ ബാങ്കിൽ കണ്ടെത്തിയ തട്ടിപ്പ് റിസർവ് ബാങ്കിനെ അമ്പരപ്പിച്ചു. യഥാർഥ സ്വർണം ഈടായി വാങ്ങിയ ശേഷമാണല്ലോ സ്വർണപ്പണയ വായ്പ അനുവദിക്കേണ്ടത്. ഈ ബാങ്കിൽ ഈടില്ലാതെ തന്നെ വായ്പ അനുവദിക്കുകയായിരുന്നു. വായ്പാ വിതരണത്തിലെ ടാർജറ്റ് തികയ്ക്കാനായി ജീവനക്കാരുടെ സൂത്രവിദ്യയായിരുന്നു ഇത്. ഇടപാടുകാർക്ക് സ്വർണ വായ്പ അനുവദിച്ചെങ്കിലും തുക വിതരണം ചെയ്തില്ല. തുക കൊടുക്കാതെ, തിരിച്ചടവ് തീയതി ജീവനക്കാർ തന്നെ ക്രമീകരിച്ചു. വായ്പയുടെ പ്രോസസിങ് ഫീസ് ബാങ്കിന്റെ ആഭ്യന്തര ചെലവിനത്തിൽ തന്നെ വകയിരുത്തി. അങ്ങനെ, വായ്പ വിതരണം ചെയ്യാതെ തന്നെ ടാർജറ്റ് തികച്ചു. 

Gold-Loan

പിന്നീട് ബാങ്കിന്റെ ഇന്റേണൽ ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിൽ തട്ടിപ്പ് വെളിച്ചത്തായി. നിരവധി സ്വർണ വായ്പകൾ ഒരേ ദിവസം തന്നെ ക്ലോസ് ചെയ്തതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം. ചട്ടവിരുദ്ധമായി സ്വർണ വായ്പകൾ വിതരണം ചെയ്തതിന് നേരത്തേ ഐഐഎഫ്എല്ലിനെതിരെയും റിസർവ് ബാങ്ക് നടപടി എടുത്തിരുന്നു. എൽടിവി, ക്യാഷ് ലിമിറ്റ്, പരിശുദ്ധി എന്നിവയിൽ വീഴ്ച വരുത്തിയതിന് സ്ഥാപനത്തിനെതിരെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഒരേ പാൻ (PAN) ഉപയോഗിച്ച് നിരവധി പേർക്ക് സ്വർണ വായ്പ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള തിരിമറികളും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സ്വർണപ്പണയ വായ്പകളിൽ തുടർച്ചയായി കടുംപിടിത്തത്തിന് റിസർവ് ബാങ്ക് നിർബന്ധിതരാകുന്നത്. സ്വർണ വായ്പകളിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് മൂന്ന് മാസത്തിനകം പരിശോധിച്ച് നടപടിയെടുക്കാൻ വായ്പാസ്ഥാപനങ്ങളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

സ്വർണപ്പണയത്തിന്റെ എൽടിവി
 

ഈടുവയ്ക്കുന്ന സ്വർണത്തിന്റെ 75% വരെ തുകയേ വായ്പയായി അനുവദിക്കാവൂ എന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം. ഇതാണ് ലോൺ-ടു-വാല്യു (എൽടിവി). ഒരു ഇടപാടുകാരൻ ഒരുലക്ഷം രൂപയുടെ സ്വർണം പണയം വച്ചാലും പരമാവധി 75,000 രൂപയേ വായ്പയായി കിട്ടൂ. തുടർച്ചയായി ഓർമിപ്പിച്ചിട്ടും ഉപയോക്താവ് വായ്പാത്തിരിച്ചടവ് മുടക്കുന്നു എന്നു കരുതുക. വായ്പ നൽകിയ സ്ഥാപനത്തിന് ഈ എൽടിവി ചട്ടവും ഉയർന്ന സ്വർണ വിലയും അനുഗ്രഹമായി മാറും. ഈടുവച്ച സ്വർണം ലേലം ചെയ്ത് വായ്പാത്തുക പലിശസഹിതം തിരിച്ചുപിടിക്കാം. അഥവാ, എൽടിവിയേക്കാൾ കുറഞ്ഞനിരക്കിലേക്ക് സ്വർണ വില താഴുകയും ഉപയോക്താവ് തിരിച്ചടവ് മുടക്കുകയും ചെയ്താൽ അത് വായ്പാ സ്ഥാപനത്തിന് തിരിച്ചടിയാകും. കാരണം, സ്വ‍ർണം വിറ്റാലും എൽടിവി പോലും തിരിച്ചുപിടിക്കാൻ കമ്പനിക്ക് കഴിയില്ല. 

ക്യാഷായി 20,000 രൂപ വരെ

സ്വർണ വായ്പകളിൽ 20,000 രൂപവരെയേ ക്യാഷായി ഉപയോക്താവിന് നേരിട്ട് വിതരണം ചെയ്യാവൂ എന്നും റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. തുക 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറേണ്ടത്. അതിനായി യുപിഐയോ എൻഇഎഫ്ടിയോ ആർടിജിഎസ് സൗകര്യമോ ഉപയോഗിക്കാം. 

സ്വർണപ്പണയ വായ്പയുടെ പ്രസക്തി
 

പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി, മറ്റ് വായ്പകളെ അപേക്ഷിച്ച് അതിവേഗം നേടാമെന്നതും നൂലാമാലകൾ കുറവാണെന്നതും സ്വർണപ്പണയ വായ്പകളുടെ ആകർഷണമാണ്. സ്വർണം ഈടായി വച്ച് അതിവേഗം വായ്പ നേടാം. അതേസമയം, സ്വർണപ്പണയ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, എൽടിവി. രണ്ട്, കൃത്യമായി തിരിച്ചടയ്ക്കണം. വീഴ്ച വരുത്തിയാൽ സ്വർണം നഷ്ടപ്പെടും. വായ്പ നൽകിയ സ്ഥാപനം അത് ലേലത്തിൽ വിൽക്കും. 

കുതിക്കുന്ന ഗോൾഡ് ലോൺ
 

നടപ്പുവർഷം ഏപ്രിൽ-ജൂലൈയിൽ സ്വർണപ്പണയ വായ്പാ വിതരണത്തിലെ വളർച്ച 29 ശതമാനമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. മുൻവർഷത്തെ സമാനകാലത്ത് വളർച്ചാനിരക്ക് 6.7% മാത്രമായിരുന്നു, ഏപ്രിൽ-ജൂൺ കാലയളവിൽ മാത്രം വിതരണം ചെയ്തത് 26% വളർച്ചയോടെ 79,217 കോടി രൂപയാണ്.

Gold

രാജ്യത്ത് സ്വർണപ്പണയ വായ്പകളുടെ മൊത്തം മൂല്യം നടപ്പുവർഷം 10 ലക്ഷം കോടി രൂപയാകുമെന്നും 2027ൽ ഇത് 15 ലക്ഷം കോടി രൂപയിലെത്തുമെന്നും റേറ്റിങ് ഏജൻസിയായി ഇക്ര വിലയിരുത്തിയിരുന്നു. 2019-20 മുതൽ 2023-24 വരെ സ്വർണ വായ്പകളിലെ ശരാശരി വാർഷിക വളർച്ചാനിരക്ക് (സിഎജിആർ) 25 ശതമാനമായിരുന്നു. ഇതിൽ പൊതുമേഖലാ ബാങ്കുകൾ 26 ശതമാനവും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്സി) 18 ശതമാനവും ശരാശരി വളർച്ചയാണ് കുറിച്ചത്. കാർഷികാവശ്യത്തിനുള്ള സ്വർണ വായ്പകളുടെ ശരാശരി വളർച്ചയും 26 ശതമാനമായിരുന്നു. 2023-24ലെ കണക്കുപ്രകാരം രാജ്യത്തെ മൊത്തം സ്വർണപ്പണയ വായ്പകളിൽ 63 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്.

English Summary:

Why is the Reserve Bank of India tightening its grip on gold loans?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com