ADVERTISEMENT

പുതിയ കാലത്തെ ജനാധിപത്യ പ്രക്രിയയിൽ നിർണായക മാറ്റങ്ങൾ വരുത്താൻ കെൽപ്പുള്ളവയാണ് സമൂഹമാധ്യമങ്ങള്‍. തിരഞ്ഞെടുപ്പു കാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ പ്രചാരണങ്ങൾക്കും വ്യാജ വിഡിയോ നിർമിതികൾക്കും(ഡീപ് ഫെയ്ക്) എതിരെ ഇത്തവണ ശക്തമായ രക്ഷാകവചമൊരുക്കിയ ഒരു കൂട്ടായ്മയുണ്ട് – അതാണ് ‘ശക്തി കലക്ടീവ്’. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇത്തവണ ഫാക്റ്റ് ചെക്കിങ് കളക്ടീവ് അഥവാ വസ്തുതാ പരിശോധനാ കൂട്ടായ്മ ഡിജിറ്റൽ ടൂളുകളാൽ എങ്ങനെയാണ് പോരാടിയത് എന്നതറിയാം. എന്തുകൊണ്ടാണ് ജനാധിപത്യ മൂല്യങ്ങളും വോട്ടര്‍മാരുടെ പരിശുദ്ധിയും ഉറപ്പിക്കേണ്ടി വരുന്നതെന്നതും.

shakti-india-factchecking-collective

∙ വ്യാജവിവരങ്ങൾ എന്ന ഭീഷണി

ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികളിലൊന്നായാണ് 'വ്യാജ വിവരങ്ങളെ' ലോക സാമ്പത്തിക ഫോറത്തിന്റെ 2024 ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് എടുത്തു പറയുന്നത്. തെറ്റായ വിവരങ്ങളുടെ പേരില്‍ വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും. ഈ വര്‍ഷം ഇന്ത്യയ്ക്കൊപ്പം അൻപതോളം ലോകരാജ്യങ്ങളും പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന വസ്തുതയുടെ കൂടി അടിസ്ഥാനത്തില്‍ ഇത് ഏറെ പ്രധാനമാണ്. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ജനാധിപത്യം കടന്നുപോവുന്നത്. തെറ്റായ വിവരങ്ങള്‍ പല രൂപങ്ങളിലും ഭാഷകളിലും പ്രദേശങ്ങളിലും  എങ്ങനെ പ്രചരിക്കുന്നുവെന്നതിനെക്കുറിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. 

ഇന്ത്യയിലെ മാധ്യമ, വിവര സാങ്കേതിക മേഖലകള്‍ അതിവേഗത്തിലാണ് മാറുന്നത്. സ്മാർട് ഫോണുകളിലൂടെ കൂടുതല്‍ പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവുന്നു. ഇന്ന് നമ്മുടെ ജനസംഖ്യയിൽ 87 കോടിയിലേറെപ്പേർ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍പെട്ട് വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ മുങ്ങിപോവുന്നത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. തെറ്റായ വിവരങ്ങള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാനും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യാനുമുള്ള സാഹചര്യമൊരുക്കാനും സാധിക്കുമെന്ന് ലോകമെങ്ങുമുള്ള തിരഞ്ഞെടുപ്പുകൾ വെളിപ്പെടുത്തുന്നു. 

fact2
Image Credit: Gustavo Frazao/Shutterstock

ചരിത്രത്തില്‍ മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ ഇപ്പോള്‍ മനുഷ്യര്‍ക്കു മുന്നില്‍ വിവരശേഖരണത്തിനു നിരവധി സാധ്യതകളുണ്ട്. ഇത് വ്യാജ വിവരങ്ങളും ശരിയായ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതു തന്നെ വെല്ലുവിളിയാക്കി മാറ്റുന്നു. എത്രത്തോളം കൂടുതല്‍ പേരിലേക്ക് വ്യാജവിവരങ്ങള്‍ എത്തുന്നുവോ അത്രയും പേര്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ വിശ്വസിക്കാനുള്ള സാധ്യത കൂടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുന്‍പുണ്ടായിരുന്ന ധാരണകളെ തകര്‍ക്കുന്ന വ്യാജവിവരങ്ങൾ പോലും ആളുകള്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ജനാധിപത്യത്തിന് ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വലിയ പരീക്ഷണഘട്ടമായി തിരഞ്ഞെടുപ്പുകള്‍ മാറുന്നതും. 

∙ശക്തി-ഇന്ത്യ ഇലക്‌ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവ് 

ജനാധിപത്യ മൂല്യങ്ങളും വോട്ടര്‍മാരുടെ പരിശുദ്ധിയും ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഗൂഗിള്‍ ന്യൂസുമായി സഹകരിച്ച് ശക്തി-ഇന്ത്യ ഇലക്‌ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവ് സ്ഥാപിതമായത്. ഡാറ്റ ലീഡ്‌സിന്റെ(DataLEADS) നേതൃത്വത്തില്‍ മിസിന്‍ഫര്‍മേഷന്‍ കോംപാക്ട് അലയന്‍സ്(MCA), ബൂം, ദ് ക്വിന്റ്, വിശ്വാസ് ന്യൂസ്, ഫാക്റ്റ്‌ലി, ന്യൂസ് ചെക്കര്‍ എന്നിവയും മനോരമ ഓൺലൈൻ, ഇന്ത്യാ ടുഡേ, വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രധാന മാധ്യമങ്ങളും ചേര്‍ന്നതാണ് ഈ കൂട്ടായ്മ.

തിരഞ്ഞെടുപ്പു കാലത്തു പ്രചരിക്കുന്ന വ്യാജവിവരങ്ങള്‍ വേഗം തിരിച്ചറിയാനും തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശികഭാഷകളിലേക്കും വേഗത്തില്‍ പ്രചരിപ്പിക്കാനും ഈ കൂട്ടായ്മ വഴി സാധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ഫാക്ട് ചെക്കിങ്ങിനായി ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഏറ്റവും വലിയ കൂട്ടായ്മ കൂടിയാണിത്. 

fact1
Image Credit: Shutterstock

വ്യാജവിവരങ്ങളുടെ ഭീഷണി പ്രതിരോധിക്കാൻ ഇന്ത്യയില്‍ പരസ്പരം മത്സരിക്കുന്ന സ്ഥാപനങ്ങളും 'ശക്തി' കളക്ടീവിന്റെ ഭാഗമാണ്. ഫാക്ട് ചെക്കേഴ്‌സും ചെറുതും വലുതുമായ അമ്പതിലേറെ മാധ്യമ സ്ഥാപനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓരോ ദിവസവും 260ലേറെ ഫാക്ട് ചെക്കേഴ്‌സും റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ഒന്നിച്ചാണ് വ്യാജ വിവരങ്ങളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളും വ്യാജ തിരഞ്ഞെടുപ്പു സര്‍വേകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിര്‍മിത ബുദ്ധി വഴിയുള്ള ഡീപ്  ഫെയ്ക്കുകളുമെല്ലാം തിരിച്ചറിഞ്ഞ് പ്രതിരോധിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിനു വോട്ടര്‍മാരെയാണ് ഇത്തരം ഒരു ഫാക്ട് ചെക്കിങ് സംവിധാനം തെറ്റിദ്ധാരണകളില്‍ നിന്നും രക്ഷിച്ചത്. ഐഐടികളും എഐ സ്ഥാപനങ്ങളും അടക്കമുള്ളവയുടെ പിന്തുണയും ഡീപ് ഫെയ്ക്, സിന്തറ്റിക് മീഡിയ വിദഗ്ധരുടെ സഹകരണവും ഈ തിരഞ്ഞെടുപ്പു ഫാക്ട് ചെക്കിങ് സംവിധാനത്തിനുണ്ടായിരുന്നു. ഡീപ് ഫേക് പോലെ വേഗത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുന്നതില്‍ സാങ്കേതികവിദ്യക്കുള്ള പ്രാധാന്യം ഈ വിദഗ്ധര്‍ ഊന്നിപ്പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷമായി വ്യാജ വിവരങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്നില്‍ ഡാറ്റലീഡ്‌സ് സജീവമാണ്. ഇന്ത്യയിലും പുറത്തും വ്യാജവിവരങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കായുള്ള കരുത്തുനേടാനുള്ള പരിപാടികളും പരിശീലനങ്ങളും ഞങ്ങള്‍ നടത്തിയിരുന്നു. ഗൂഗിള്‍ ന്യൂസിന്റെ സഹകരണത്തില്‍ ഇന്ത്യയിലെ പത്തിലേറെ ഭാഷകളിലെ നൂറുകണക്കിന് ന്യൂസ് റൂമുകള്‍ക്കും ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി നടത്തിയ പരിശീലനം ലോകത്തെ തന്നെ വലിയ ശ്രമങ്ങളിലൊന്നായിരുന്നു.

shakti-collective-met - 1
ശക്തി കലക്ടീവിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാഥമിക അവലോകനയോഗത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫാക്ട്ചെക്കർമാരും മാധ്യമപ്രതിനിധികളും.

ഈ കൂട്ടായ്മയിലെ മാധ്യമപ്രവർത്തകരിൽ നിന്നും താല്‍പര്യമുള്ളവരെ തിരഞ്ഞെടുത്തു വിവിധ ഭാഷകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ട്രെയിന്‍ ദ് ട്രെയ്‌നര്‍(ToT) രീതിയിലായിരുന്നു പരിശീലനം. പരിശീലനം നേടിയ മാധ്യമപ്രവര്‍ത്തകർ തെറ്റായ വിവരങ്ങള്‍ കണ്ടെത്തി അവ തകർത്തും വിശ്വാസ്യതയുള്ള വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ഈ കൂട്ടായ്മയുടെ അംബാസിഡര്‍മാരായി. വ്യത്യസ്ത സമൂഹങ്ങളേയും വ്യക്തികളേയും കൂട്ടിച്ചേര്‍ത്ത് വിവരങ്ങളെ വിമര്‍ശനാത്മകമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സാക്ഷര ശൃംഖലയായി ഇതിന്റെ ഭാഗമായ ‘ഫാക്ട്ശാല’ മാറി. 

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ഫാക്ട് ചേക്കേഴ്‌സ് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. 2018ല്‍ ആകെ രണ്ടോ മൂന്നോ വസ്തുതാ പരിശോധനാ സ്ഥാപനങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ഇന്ന് ഇന്ത്യയില്‍ 17 ഇന്റര്‍നാഷനല്‍ ഫാക്ട് ചെക്കിങ് നെറ്റ്‌വര്‍ക്ക്(IFCN) അംഗീകൃത വസ്തുതാ പരിശോധനാ സ്ഥാപനങ്ങളുണ്ട്. വസ്തുതാ പരിശോധനാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കു തൊട്ടുപിന്നിലുള്ളത് അമേരിക്കയാണ്(12). 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ഡീപ് ഫെയ്ക്കുകൾ കുറഞ്ഞ തിരഞ്ഞെടുപ്പ്

മാധ്യമപ്രവര്‍ത്തകരെയും ന്യൂസ് റൂമുകളേയും ശാക്തീകരിച്ചും തെറ്റായ വിവരങ്ങള്‍ക്കെതിരായ പോരാട്ടത്തിനു വേണ്ട വിവരങ്ങൾ സാധാരണ പൗരന്മാര്‍ക്ക് നല്‍കിയുമാണ് ‘ശക്തി കലക്ടീവ്’ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോരാടിയത്. വിവരങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന സമൂഹത്തെ നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലാണ് ശക്തി എന്ന ഇന്ത്യയുടെ ഈ തിരഞ്ഞെടുപ്പ് വസ്തുതാ പരിശോധന സംവിധാനം പ്രവര്‍ത്തിച്ചതും.

ഉറപ്പില്ലാത്ത വിവരങ്ങളുടെ വസ്തുത പരിശോധിക്കുന്നത് സ്വന്തം ഉത്തരവാദിത്തമായി മാധ്യമസ്ഥാപനങ്ങള്‍ കൂടി കണ്ടു തുടങ്ങി. നിര്‍മിതബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചെടുത്ത വ്യാജ വിവരങ്ങളുണ്ടാവുമെന്ന സൂചനകൾ തിരഞ്ഞെടുപ്പ് സമയത്ത് പലമടങ്ങ് വര്‍ധിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങള്‍ കുറവാണെങ്കിലും ഇത്തരം ഡീപ് ഫെയ്ക് വിവരങ്ങള്‍ക്ക് സമൂഹത്തിന് ഭീഷണിയാകാൻ എളുപ്പം സാധിക്കും. 

വ്യാജ വിവരങ്ങള്‍ ജനാധിപത്യവും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും വിശ്വാസ്യത തകര്‍ക്കുന്നത് തുടര്‍ന്നാല്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിനു പോലും വെല്ലുവിളിയാവുമെന്നതാണ് വസ്തുത. ഈ വര്‍ഷം നടക്കാനിരിക്കുന്ന വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സമയാസമയങ്ങളില്‍ നിര്‍മിതബുദ്ധിയില്‍ നിര്‍മിച്ചെടുക്കുന്ന വ്യാജവിവരങ്ങളെ പെട്ടെന്ന് തിരിച്ചറിയേണ്ടതിന്റെ വെല്ലുവിളി കൂടുകയാണ്.

രാജ്യങ്ങൾക്കപ്പുറത്തേക്ക് വ്യാജ വിവരങ്ങള്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നത്. കൂട്ടായ പരിശ്രമമില്ലെങ്കില്‍ പ്രാദേശിക ഭാഷകളില്‍ അടക്കം വ്യാജ വിവരങ്ങളെ തിരിച്ചറിഞ്ഞ് തടയുകയെന്നത് മാധ്യമങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങളുടെ കൂട്ടായ ശ്രമം എക്കാലത്തേയും പ്രധാന ആവശ്യമായി മാറിയിരിക്കുന്നു.

∙വ്യാജനായി ശബ്ദ സന്ദേശങ്ങളും

തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങളുടെ രീതികളും അവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉടനടി നല്‍കാന്‍ ‘ശക്തി കൂട്ടായ്മ’ക്ക് സാധിക്കുന്നുണ്ട്. ചിത്രങ്ങളും വിഡിയോകളുമായാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വ്യാജ വിവരങ്ങള്‍ ഇത്തവണ പ്രചരിച്ചത്. പ്രധാന സെലിബ്രിറ്റികളുടേയും യുവാക്കളെ സ്വാധീനിക്കുന്നവരുടേയുമെല്ലാം വ്യാജ ശബ്ദ സന്ദേശങ്ങള്‍ കന്നി വോട്ടര്‍മാരേയും യുവജനങ്ങളേയും ലക്ഷ്യം വെച്ച് ചിലർ പുറത്തിറക്കിയിരുന്നു.

പ്രധാന രാഷ്ട്രീയ നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടികളേയും അവരുടെ പ്രകടനപത്രികകളേയും ലക്ഷ്യംവെച്ചുള്ളതായിരുന്നു പല വ്യാജ പ്രചാരണങ്ങളും. വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന നിലയിലുള്ള പ്രചാരണങ്ങളും അരങ്ങേറി. അതേസമയം, ഇന്ത്യയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഡീപ് ഫെയ്ക് വിഡിയോകള്‍ ഇത്തവണ പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാനാവും എന്ന വിഷയവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളായിരുന്നു പ്രാദേശിക ഭാഷകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതലായി ഉയര്‍ന്നത്. 

താരതമ്യേന അക്രമങ്ങള്‍ കുറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ ഇന്ത്യയില്‍ ഉണ്ടായത്. 2019ല്‍ പല സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള അക്രമങ്ങള്‍ അരങ്ങേറുകയും അതുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും വിദ്വേഷ പ്രചാരണങ്ങളും വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നത് ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയെ മാത്രമല്ല ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷി അടക്കമുള്ള എല്ലാ കക്ഷികളെയും ബാധിക്കും. എങ്ങനെയാണ് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് വ്യാജ വിവരങ്ങള്‍ വൈറലാക്കുന്നത് എന്ന കാര്യത്തില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു പാഠമാണ്. മറ്റു രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്തെ വസ്തുതാ പരിശോധനകളില്‍ ഇന്ത്യയിലെ അനുഭവങ്ങൾ ഗുണം ചെയ്യും. 

പരസ്പര സഹകരണവും വിശ്വാസ്യതയും വഴി മാത്രമേ വ്യാജ വിവരങ്ങള്‍ വഴി സമൂഹത്തിനുണ്ടാവുന്ന ആഘാതങ്ങള്‍ കുറക്കാന്‍ സാധിക്കൂ. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരായ ‘ശക്തി കളക്ടീവി’ന്റെ ശ്രമങ്ങളില്‍ ആദ്യ വെല്ലുവിളി എങ്ങനെ പരമാവധി പേരിലേക്കെത്താമെന്നതായിരുന്നു. വിവരങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും വ്യാജവിവരങ്ങള്‍ക്കെതിരായ സങ്കീര്‍ണമായ പോരാട്ടത്തില്‍ വെല്ലുവിളിയായി. ജനാധിപത്യത്തിന്റെ പടിക്കു പുറത്ത് വ്യാജവിവരങ്ങളുടെ ഭൂതത്തെ മാറ്റിനിര്‍ത്തണമെങ്കില്‍ ഒന്നിച്ചുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. 

‘‘മികച്ച പരിശീലനം ലഭിച്ച പ്രവർത്തനങ്ങൾ ചെയ്യുമ്പോള്‍ ഒരു കാര്യം നിങ്ങളുടെ മനസില്‍ ഉണ്ടാകണം. നിങ്ങള്‍ സ്വതന്ത്രരാണെങ്കില്‍ മറ്റുള്ളവരെ കൂടി സ്വതന്ത്രരാക്കുന്നതും നിങ്ങൾക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ മറ്റുള്ളവരെ കൂടി ശാക്തീകരിക്കുന്നതും നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതാണത്’’ - നൊബേൽ സമ്മാനജേത്രിയായ ടോണി മോറിസന്റെ പ്രസിദ്ധമായ വാക്കുകളാണിവ. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്കെതിരായ പോരാട്ടത്തിൽ സാമൂഹികമായ നിരീക്ഷണവും തെറ്റായ വിവരങ്ങള്‍ക്കെതിരായ ചിന്താപദ്ധതിയും പൗരന്മാരുടെ ശാക്തീകരണവുമെല്ലാം നടപ്പാക്കുമ്പോൾ ഈ വാക്കുകളും ഓർമിക്കാം. വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സമൂഹത്തെ വിശ്വാസത്തിലെടുക്കാനും വ്യാജന്മാരുടെ വിശ്വാസ്യത തകര്‍ക്കാനും ഈ പോരാട്ടം വഴിതെളിക്കും.

sayyid - 1
സയ്യിദ് നസാകത്ത്

(ഡാറ്റലീഡ്‌സ് സ്ഥാപകനും സിഇഒയുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com