റമസാനിലെ ഒത്തുചേരൽ: സാമൂഹിക ബന്ധങ്ങൾക്ക് നിറച്ചാർത്തായ് അൽഹസയിൽ ‘ഗബ്ഗ’

Mail This Article
അൽഹസ ∙ റമസാൻ ഗബ്ഗയിലൂടെ സാമൂഹിക ബന്ധങ്ങൾക്ക് ഇഴയടുപ്പം പകരുകയാണ് കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെയും ഖത്തീഫിലെയും ഗ്രാമങ്ങൾ. ഗൾഫ് സാമൂഹിക പാരമ്പര്യ രീതികളിലൊന്നിന്റെ ഭാഗമായി, ഈ പ്രദേശത്തെ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ ഇത്തരം പ്രാദേശിക രീതികൾ ഏറെക്കാലമായി സംഘടിപ്പിക്കുന്നുണ്ട്. ഇഫ്താറിനും സൂഹൂറിനും ഇടയിൽ ഏറ്റവും പ്രിയപ്പെട്ടവർക്കും സ്നേഹിതർക്കും സ്നേഹപുരസ്സരം ഭക്ഷണമൊരുക്കി സൽക്കരിക്കുന്നതിനുള്ള അവസരമാണ് റമസാൻ രാവുകളിലെ ഗബ്ഗ.
പ്രത്യേകിച്ചും റമസാനിലെ അവസാന പത്തു നാളുകളിൽ ഇത് സംഘടിപ്പിക്കുന്നതിനാണ് ആളുകൾ താൽപര്യപ്പെടുന്നത്. ഗബ്ഗയിൽ പങ്കുചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ വീടുകളിലേക്ക് ക്ഷണിക്കുന്ന പതിവാണ് ഉള്ളത്. ഇതിലൂടെ വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള സ്നേഹവും സൗഹാർദങ്ങളും പാരസ്പര്യവും ഐക്യവുമൊക്കെ ഊട്ടിയുറപ്പിക്കാനുള്ള അവസരമായി കണക്കിലെടുത്താണ് ഗബ്ഗ ഒരുക്കുന്നത്. ക്ഷണം സ്വീകരിച്ചെത്തുന്നവർ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും, റമസാനെയും അതിന്റെ നന്മകളെയും ഗുണങ്ങളെയും കുറിച്ചുള്ള മനോഹരമായ കഥകൾ പങ്കുവെക്കുന്നതും, ആളുകൾക്കിടയിൽ സന്ദർശനങ്ങൾ നടത്തുന്നതും, സൗഹൃദവും പരിചയവും പുതുക്കുന്നതുമൊക്കെ ഈ ഒത്തുചേരലിൽ ഉൾപ്പെടുന്നുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും നിരവധി ആളുകൾ ഇപ്പോഴും ഈ പുരാതന ആചാരം പാലിക്കുന്നു. ഗബ്‌കയുടെ അർഥവും ഭക്ഷണ തരങ്ങളും ഓരോ ഗ്രാമത്തിലും വ്യത്യാസപ്പെടുന്നു.
ഗബ്ഗ പുണ്യമാസത്തിലെ സാമൂഹിക ബന്ധത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഔദാര്യവും ആതിഥ്യമര്യാദയും നിറഞ്ഞാണ് ഒരുക്കുന്നത്. ഗബ്ഗ സംഘടിപ്പിക്കുന്ന ആതിഥേയർ കുടുംബാംഗങ്ങളെയും അയൽക്കാരെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും സംഭാഷണങ്ങൾ കൈമാറാനും ഭക്ഷണം പങ്കിടാനും ക്ഷണിക്കുന്നതിന് താൽപ്പര്യപ്പെടുന്നു. ഇപ്പോൾ, ഗബ്ഗ ഒത്തുചേരലുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലൊക്കെയാണ് നടക്കുന്നത്. പക്ഷേ മുൻകാലങ്ങളിൽ വീടുകളിൽ ഒരുക്കിയിരുന്നതിന്റെ രുചിയും മണവും ആസ്വാദന അന്തരീക്ഷവും ഇപ്പോഴും വേറിട്ടു നിൽക്കുന്നതായും ഇവിടയുള്ളവർ പറയുന്നു.
ഗബ്ഗ എല്ലാ ഗൾഫ് രാജ്യങ്ങളിലും വ്യാപകമായ ഒരു സാമൂഹിക ആചാരമാണെന്ന് അൽഹസയിൽ നിന്നുള്ള സ്വദേശി അബ്ദുൾ ജലീൽ ഹംദി വിശ്വസിക്കുന്നു, ഇത് ഒരുപക്ഷേ പലർക്കും ഒരു പാരമ്പര്യമായി മാറിയിരിക്കാം. മുൻപൊക്കെ സാധാരണയായി ഗബ്ഗ വീടുകളിലാണ് നടക്കുന്നതെന്നും, ആതിഥേയ കുടുംബങ്ങളിലെ സ്ത്രീകൾ ഇതിനാവശ്യമായ ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുകയും സ്നേഹവും ഐക്യവും നിറഞ്ഞ കുടുംബ അന്തരീക്ഷത്തിൽ അവരുടെ കുടുംബങ്ങളെയും സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ തരം റമസാൻ പാനീയങ്ങൾക്ക് പുറമേ പ്രാദേശീക ഭക്ഷണങ്ങൾ വിളമ്പുമ്പോൾ അടകൾ പോലുള്ളവയും, മാംസംകൊണ്ടുള്ള വിഭവമായ കിബ്ബെ, ചോറ് എന്നിവ ഉൾപ്പെടുന്നു, ഹസാവി ബ്രെഡ്, ഫിഷ് മുതബ്ബഖ്, തരീദ്, ബലലീത്ത്, ലുഖൈമത്ത്, ജരീഷ്, ഹരീസ, സാഗോ, നഷ എന്നിങ്ങനെയുള്ള പ്രാദേശിക വിഭങ്ങൾക്കൊപ്പം സലാഡുകൾ, വിവിധ മധുരപലഹാരങ്ങൾ, ഗഹ് വ അറബികാപ്പി എന്നിവയൊക്കെ ഉൾപ്പെടുന്നു.
സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും നമുക്ക് പകർന്ന പൂർവ്വികരുടെ മുൻകാല ഒത്തുചേരലുകളിലേക്ക് സമൂഹത്തെ തിരികെ കൊണ്ടുപോകുന്ന ഒരു ജനപ്രിയ പൈതൃകമായ ഗബ്ഗയെ, പ്രത്യേകിച്ച് ഈ അനുഗ്രഹീത മാസത്തിൽ പിന്തുടരുകയാണ് അൽഹസ.