ത്രില്ലര് അനുഭവങ്ങളുടെ ആറ് മണിക്കൂർ; റിവ്യു

Mail This Article
ജീവിതത്തിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യൻ, പ്രതികാരദാഹത്തിൽ ഏതറ്റം വരെയും പോകുന്ന കഥപറയുന്ന ചിത്രമാണ് സിക്സ് അവേഴ്സ്. നേരായ വഴിയിലൂടെ ഒന്നും നേടാൻ കഴിയാത്ത നാല് സുഹൃത്തുക്കൾ സമ്പന്നരാകാൻ വേണ്ടി കള്ളനും കൊലപാതകികളും ആകുകയും അത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയും ചെയ്യുന്നു. തിയറ്ററിൽ ഒന്നര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്താനെത്തിയ സിക്സ് അവേർഴ്സ് എന്ന ത്രില്ലർ ചിത്രം അടുത്തിടെ ഇറങ്ങിയ ത്രില്ലറുകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘർഷത്തിൽ അന്തിമ വിജയം നേടിയത് നന്മയ്ക്ക് തന്നെയാണോ എന്ന സംശയം ബാക്കി വച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
നഗരത്തിൽ ജീവിക്കുന്ന നാല് സുഹൃത്തുക്കളായ ജാക്സണും ലൂക്കും ഷമീറും രാഹുലും രാഹുലിന്റെ പ്രണയിനി എലിസബത്തും കരിയറിന് സമാന്തരമായി മോഷണം നടത്തി ജീവിതത്തിൽ സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരാണ്. നാലിൽ ഒരാളായ ഷമീർ ആസ്ത്മ രോഗിയാണ്. നഗരമധ്യത്തിലുള്ള ഒരു ബംഗ്ലാവ് കൊള്ളയടിക്കാൻ അവർ നാലുപേരും പദ്ധതിയിടുന്നു. മുന്നിൽ വന്ന പ്രതിബന്ധങ്ങളെയെല്ലാം തച്ചുടച്ച് ഏറ്റ ജോലി ഭംഗിയായി പൂർത്തിയാക്കുന്നതിനിടെ ഒരുവന്റെ കാമാസക്തി മറ്റു മൂവരെയും കുഴപ്പത്തിൽ കൊണ്ടുചെന്നെത്തിക്കുന്നു. കവർച്ച പൂർത്തിയാക്കിയ സംഘം വീണ്ടും ദിനചര്യകളിൽ മുഴുകുന്നതിനിടെയാണ് എലിസബത്ത് മറ്റൊരു ക്വട്ടേഷനുമായി വരുന്നത്. നഗരത്തിൽ നിന്നും അകന്നുമാറി സ്ഥിതിചെയ്യുന്ന ജീർണ്ണിച്ച ഒരു ബംഗ്ലാവിൽ ഇരുപത് കോടി പണമുണ്ടെന്നും അത് കവർന്നാൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയുമെന്നും കേൾക്കുന്ന ജെയ്‌സൺ ഒഴികെയുള്ള മൂവർ സംഘം അത്യാർത്തിപൂണ്ട് ആ പ്രേത ഭവനത്തിലെത്തിച്ചേരുകയാണ്. അവിടെ അവരെ കാത്തിരുന്നത് നിധി കാക്കുന്ന ഭൂതത്തെപ്പോലെ കഴിയുന്ന കണ്ണുപൊട്ടനായ വീട്ടുടമ ഷോൺ മോറിസ്. കണ്ണുപൊട്ടനെ എളുപ്പം വലയിലാക്കാമെന്ന വ്യാമോഹവുമായി ചെന്ന മൂവർ സംഘത്തെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളായിരുന്നു.
കവർച്ചക്കാരായ ലൂക്കും ഷമീറും രാഹുലുമായി അഭിനയിക്കുന്നത് യഥാക്രമം അനൂപ് ഖാലിദ്, അനു മോഹൻ, ആദിൽ ഇബ്രാഹിം എന്നിവരാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ എലിസബത്തിനെ അവതരിപ്പിക്കുന്ന വിവിയ ശാന്ത് ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്. ആക്ഷനും സ്റ്റണ്ട് രംഗങ്ങളും കുറ്റമറ്റ രീതിയിയിൽ വിവിയ കൈകാര്യം ചെയ്തിരിക്കുന്നു. കഥയിൽ ഒരു പ്രധാന ട്വിസ്റ്റ് ഉണ്ടാക്കുന്ന കഥാപാത്രമായ വിവിയ അത് ചാരുതയോടെയും അനായാസമായും ചെയ്തിട്ടുണ്ട്. കാഴ്ച വൈകല്യമുള്ള ഷോൺ മോറിസായി അമാനുഷിക പ്രകടനത്തോടെ എത്തുന്നത് തമിഴ് നടൻ ഭരത്ത് ശ്രീനിവാസനാണ്. വെയിൽ', 'സേവൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മറ്റൊരു പവർ പാക്ക് പ്രകടനവുമായിട്ടാണ് ലാസ്റ്റ് സിക്സ് അവെർസിൽ എത്തിയിരിക്കുന്നത്ഒരു പൊളിഞ്ഞ ബംഗ്ലാവിൽ ഒറ്റക്ക് കൊള്ളക്കാരോട് പോരാടുന്ന ഭരത്തിന്റെ സ്റ്റണ്ടും മെയ് വഴക്കവും സിക്സ് പാക്ക് ബോഡിയും അതിശയിപ്പിക്കുന്ന തരത്തിലാണ്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ത്രില്ലർ അനുഭവം നിലനിർത്താൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. സാങ്കേതികമായി നോക്കിയാൽ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണം വളരെ മികച്ചതായി. വേട്ടക്കാരനും വേട്ടമൃഗവും തമ്മിൽ അപകടകരമായ ഒളിച്ചു കളി നടക്കുന്ന ഇരുട്ട് മുറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകരെ അറിയിക്കാൻ സിനു പ്ലെയ്സ് ചെയ്ത ലൈറ്റുകൾ ഏറെ ശ്രദ്ധേയമാണ്. എഡിറ്റർ പ്രവീൺ പ്രഭാകറിന്റെ കട്ടുകൾ ത്രില്ലിങ് എക്സ്സ്‌പീരിയൻസ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ത്രില്ലറിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ കൈലാസ് മേനോൻ വിജയിച്ചു. സുരേഷ് കഥയെഴുതി അജേഷ് ചന്ദ്രൻ തിരക്കഥ രചിച്ച ഈ അവസാന ആറ് മണിക്കൂർ പ്രേക്ഷകനെ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.