മംഗളൂരുവിൽ വൻ ലഹരി വേട്ട; 73 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി 2 ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

Mail This Article
ബെംഗളൂരു∙ മംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടി. കേസിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിൽ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
സംസ്ഥാനത്തികത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്കു ലഹരിമരുന്ന് വിതരണം ചെയ്തിരുന്നവരെയാണ് മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. 2024ൽ പമ്പ്‌വെല്ലിനു സമീപമുള്ള ലോഡ്ജിൽവച്ചു ലഹരിമരുന്ന് വിൽപന നടത്തിയ ഹൈദർ അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിലൂടെയാണ് അലിക്കു ലഹരിമരുന്നു നൽകിയിരുന്ന നൈജീരിയൻ പൗരനായ പീറ്റർ ഇകെഡി ബെലോൺവോയെ ബെംഗളൂരുവിൽനിന്നു പിടികൂടിയത്. അന്നത്തെ ഓപറേഷനിൽ 6.248 കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
പിന്നീട് നടന്ന ആറു മാസം നീണ്ട അന്വേഷണത്തിലൂടെയാണു മറ്റൊരു വൻ ലഹരി വേട്ടയിലേക്ക് പൊലീസ് എത്തിയത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനമാർഗം എംഡിഎംഎ എത്തിക്കുന്നവരാണു പിടിയിലായ വനിതകൾ. ബെംഗളൂരു നഗരത്തിലേക്കു രണ്ടു വിദേശവനിതകള്‍ ലഹരിയുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14നാണ് മംഗളൂരു പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് ഇലക്ടോണിക് സിറ്റിക്കു സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.