ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙ തോമസ് ബെർലിയുടെ മലയാള സിനിമാ ജീവിതം തുടങ്ങിയതു രാമു കാര്യാട്ടിനും സംഗീത സംവിധായകൻ എം.എസ്. ബാബുരാജിനുമൊപ്പമാണ്. 1953 ൽ ഇറങ്ങിയ ‘തിരമാല’ സിനിമയിലെ നായകവേഷത്തിൽ. തോമസ് അറയ്ക്കൽ എന്ന വിമൽകുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു രാമു കാര്യാട്ട്. ബാബുരാജ് സംഗീത സഹസംവിധായകനും.

ഗാനങ്ങളിലൂടെ ഹിറ്റായ ഈ സിനിമ തോമസ് ബെർലിക്ക് സംതൃപ്തി നൽകിയില്ല. മലയാള സിനിമയിൽ നിന്നു പറന്ന തോമസ് ബെർലി ചെന്നു നിന്നത് ഹോളിവുഡിലായിരുന്നു. പിന്നീടു 15 വർഷം അദ്ദേഹം ഹോളിവുഡിൽ കാണിച്ച മാജിക് നാട്ടിൽ അധികമാർക്കും അറിയില്ല.

ഏണസ്റ്റ് ഹെമിങ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദ് സീക്കു വേണ്ടി വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയുടെ മുറ്റത്തു തോമസ് ബെർലി ഒരുക്കിയ വലിയ വാട്ടർ ടാങ്കിലാണ് ഈ സിനിമയുടെ കടൽ രംഗങ്ങൾ ചിത്രകരിച്ചതെന്ന് ഇന്ന് ആ സിനിമ കാണുമ്പോഴും തിരിച്ചറിയാൻ എളുപ്പമല്ല.

തോമസ് ബെർലിയുടെ മെക്സിക്കൻ ‘ലുക്കും’ ഹോളിവുഡ് താരം മർലൻ ബ്രാൻഡോയുമായുള്ള അടുപ്പവും അദ്ദേഹത്തിന് ഒട്ടേറെ കൗബോയ് വേഷങ്ങൾ നേടിക്കൊടുത്തു.

കുടുംബ ബിസിനസായ സമുദ്രോൽപന്ന കയറ്റുമതി ഏറ്റെടുക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി നാട്ടിലെത്തിയ തോമസ് ഹോളിവുഡിൽ പഠിച്ച സിനിമാ നിർമാണ കൗശലങ്ങൾ പരീക്ഷിക്കാൻ രണ്ടു സിനിമകൾ സംവിധാനം ചെയ്തു.

അമേരിക്കയിലെ 15 വർഷത്തെ ജീവതത്തിലൂടെ അദ്ദേഹം അവിടെയുണ്ടാക്കിയ സൗഹൃദബന്ധങ്ങൾ കയറ്റുമതി ബിസിനസിൽ വലിയ മുതൽക്കൂട്ടായി. ആ രംഗത്തുണ്ടായ വളർച്ച പിന്നീടു സിനിമയെക്കുറിച്ച് ആലോചിക്കാൻ പോലുമുള്ള സാവകാശം അദ്ദേഹത്തിനു നൽകിയില്ല. ഇതൊക്കെയാണെങ്കിലും ജീവിതത്തിലെ ഏറ്റവും മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ചു ചോദിക്കുമ്പോൾ തോമസ് ബെർലി പറയുന്ന സംഭവത്തിനു സിനിമയും ബിസിനസുമായും ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. രണ്ടര വയസ്സിലെ മങ്ങിയ ഓർമകളും പിന്നീടു മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളുമാണ് അദ്ദേഹം ഏറെ വിലമതിക്കുന്ന ആ അനുഭവം.

അന്ന് മഹാത്മാഗാന്ധിയെ ഫോർട്ട്കൊച്ചിയിൽ പ്രസംഗത്തിനു ക്ഷണിക്കാൻ പിതാവ് കെ.ജെ.ബെർലിയും മാതാവ് ആനിയും കോയമ്പത്തൂർക്കു പോയപ്പോൾ കുഞ്ഞായ തോമസിനെയും കൂട്ടി. കൊച്ചിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ പേരുള്ള കുരിശിങ്കൽ തറവാട്ടിലെ പുതിയ തലമുറക്കാരനു ഗാന്ധിജി മടിയിലിരുത്തി ഒരു മധുരനാരങ്ങ നൽകി. ഏറെ അഭിമാനത്തോടെയാണ് അവസാന ദിവസങ്ങളിലും തോമസ് ബെർലി ഈ അനുഭവം വിവരിച്ചിരുന്നത്. അന്നത്തെ ക്ഷണം സ്വീകരിച്ചു ഗാന്ധിജി ഫോർട്ട്കൊച്ചിയിൽ പങ്കെടുത്ത മഹാസമ്മേളനം കേരളത്തിൽ ഇളക്കിവിട്ട സമരാവേശം ചെറുതായിരുന്നില്ല.

മലയാള സിനിമയിലെ ജീവിച്ചിരുന്ന ഏറ്റവും മുതിർന്ന നായക നടനും ഹോളിവുഡ് താരവുമാണ് ഇന്നലെ വിടവാങ്ങിയത്.2 മാസം മുൻപ് മലയാള മനോരമയുടെ നേതൃത്വത്തിൽ നടത്തിയ ഹോർത്തൂസ് അക്ഷര ജാഥാപ്രയാണത്തിന് ഫോർട്ട്കൊച്ചി ഓർത്തോപടിയിൽ നൽകിയ സ്വീകരണമായിരുന്നു തോമസ് ബെർലി പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടി.

English Summary:

From Kochi to Hollywood: The extraordinary journey of Thomas Berley

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com