‘ഹമാസ് ഔട്ട്, സമാധാനം പുനഃസ്ഥാപിക്കണം’; ഗാസയിൽ പലസ്തീൻകാരുടെ പ്രതിഷേധം

Mail This Article
ഗാസ∙ ഇസ്രയേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീൻകാർ. വടക്കൻ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണു നൂറുകണക്കിനു പലസ്തീന്‍കാർ പ്രതിഷേധവുമായെത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീൻ ജനതയുടെ പ്രതിഷേധം.
‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീൻകാർ ഉയർത്തി. അതിനിടെ, മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗാസയുടെ കൂടുതൽ ഭാഗങ്ങളിൽനിന്ന് ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ല്‍ അധികം പലസ്തീൻകാരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.