രാജസ്ഥാന്റെ 20 ഓവറിൽ ബൗണ്ടറിയില്ലാതെ ‘രക്ഷപ്പെട്ടത്’ ഒറ്റ ഓവർ, ഹൈദരാബാദിന്റെ 3 ഓവറുകളും; ആകെ 40 ഓവർ, 528 റൺസ്!

Mail This Article
ഹൈദരാബാദ് ∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആയുധപ്പുരയിലേക്ക് ഇഷൻ കിഷൻ എന്ന തീപ്പൊരി കൂടി വീണാൽ എന്തു സംഭവിക്കും? ആരാധകർ കാത്തിരിക്കുന്ന, എതിരാളികൾ ഭയപ്പെടുന്ന ആകാശ വിസ്മയത്തിന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹൈദരാബാദ് തിരികൊളുത്തി. സൺറൈസേഴ്സിന്റെ ഓറഞ്ച് ജഴ്സിയിലെ അരങ്ങേറ്റ മത്സരം അതിവേഗ സെഞ്ചറിയിലൂടെ ആഘോഷിച്ച ഇഷൻ കിഷന്റെ (47 പന്തിൽ 106 നോട്ടൗട്ട്) മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ 44 റൺസ് ജയത്തോടെ ഹൈദരാബാദ് വിജയക്കുതിപ്പിന് തുടക്കമിട്ടത്.
രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ചിയർ ഗേൾസിനു വിശ്രമിക്കാൻ തെല്ലിട സമയം നൽകാതെയായിരുന്നു ഇന്നലെ ഇരു ടീമുകളുടെയും ബാറ്റിങ് വെടിക്കെട്ട്. 40 ഓവറിനിടെ പിറന്നത് 528 റൺസ്! ഹൈദരാബാദിലെ ഫ്ലാറ്റ് പിച്ചിൽ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തതു മുതൽ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 11 പന്തുകൾ മാത്രമാണ് നേരിട്ടതെങ്കിലും അതിനിടെ 5 തവണ അഭിഷേക് ശർമ (24) പന്ത് അതിർത്തി കടത്തി.
കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്ന് തുടങ്ങിയ സഹഓപ്പണർ ട്രാവിസ് ഹെഡ് (31 പന്തിൽ 67) രാജസ്ഥാൻ ബോളർമാരോട് ഒരു ദാക്ഷിണ്യവും കാട്ടിയില്ല. നാലാം ഓവറിൽ ക്രീസിലെത്തിയ ഇഷൻ കിഷനും ഹെഡിനൊപ്പം അടി തുടങ്ങിയതോടെ രാജസ്ഥാൻ ബോളർമാർ ശരിക്കും വിയർത്തു. പവർപ്ലേയിൽ 94 റൺസ് നേടിയ ഇരുവരും ചേർന്ന് 6.4 ഓവറിൽ ടീം സ്കോർ 100 കടത്തി.
39 പന്തിൽ 85 റൺസ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം പത്താം ഓവറിൽ ഹെഡ് പുറത്തായപ്പോൾ രാജസ്ഥാൻ ചെറുതായൊന്നു ആശ്വസിച്ചെങ്കിലും അതിലും വലിയ തലവേദനയാണ് പിന്നീടുണ്ടായത്. നിതീഷ്കുമാർ റെഡ്ഡിക്കൊപ്പം (15 പന്തിൽ 30) ആഞ്ഞടിച്ച ഇഷൻ കിഷൻ 14.1 ഓവറിൽ ടീം സ്കോർ 200 കടത്തി. 29 പന്തിൽ 72 റൺസാണ് മൂന്നാം വിക്കറ്റിലെ ഇവരുടെ അതിവേഗ കൂട്ടുകെട്ടിൽ പിറന്നത്. 15–ാം ഓവറിൽ അഞ്ചാമനായി ക്രീസിലെത്തിയ ഹെയ്ൻറിച് ക്ലാസനും (14 പന്തിൽ 34) 5 ഫോറും ഒരു സിക്സുമായി തിളങ്ങിയതോടെ ഹൈദരാബാദ് ഉയർന്ന ടീം സ്കോറിന്റെ റെക്കോർഡ് തകർക്കുമെന്നു കരുതി.
എന്നാൽ അവസാന 2 ഓവറിനിടെ 3 വിക്കറ്റ് നഷ്ടമായതോടെ അവരുടെ ഇന്നിങ്സ് 286ൽ അവസാനിച്ചു. കഴിഞ്ഞവർഷം ഹൈദരാബാദ് ടീം കുറിച്ച റെക്കോർഡിനെക്കാൾ (287) ഒരു റൺ മാത്രം പിന്നിൽ. 19–ാം ഓവറിലെ അവസാന പന്തിൽ ഐപിഎലിലെ തന്റെ കന്നി സെഞ്ചറി കുറിച്ച ഇഷൻ കിഷന് (45 പന്തിൽ) അവസാന ഓവറിൽ 2 പന്ത് മാത്രമാണ് നേരിടാനായത്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 12–ാം ഓവറിൽ മാത്രമാണ് രാജസ്ഥാൻ ബൗണ്ടറി വഴങ്ങാതിരുന്നത്.
ആദ്യം ബാറ്റു ചെയ്ത് ഐപിഎലിലെ രണ്ടാമത്തെ ഉയർന്ന ടീം സ്കോർ നേടിയ ഹൈദരാബാദിനെതിരെ (286) മറുപടി ബാറ്റിങ്ങിൽ തുടക്കം അൽപം പതറിയെങ്കിലും പിന്നീട് രാജസ്ഥാനും അതേ ശൈലിയിൽ തിരിച്ചടിച്ചു. എന്നാൽ, ഇംപാക്ട് സബ് ആയി ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണും (37 പന്തിൽ 66) വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലും (35 പന്തിൽ 70) പുറത്തായതോടെ രാജസ്ഥാന്റെ വിജയപ്രതീക്ഷ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിൽ രണ്ടാം ഓവറിൽ 3 പന്തുകൾക്കിടെ യശസ്വി ജയ്സ്വാളും (1) ക്യാപ്റ്റൻ റിയാൻ പരാഗും (4) പുറത്തായതോടെ രാജസ്ഥാൻ രണ്ടിന് 24 എന്ന നിലയിൽ പതറി. പക്ഷേ പോരാട്ടവീര്യത്തോടെ ഓപ്പണർ സഞ്ജു സാംസൺ ഒരറ്റത്തു നിലയുറപ്പിച്ചു. നിതീഷ് റാണയുടെ പുറത്താകലിനുശേഷം (11) സഞ്ജുവിന് കൂട്ടായി ധ്രുവ് ജുറേലും എത്തിയതോടെ പന്ത് തുടരെ ഗാലറിയിലേക്കു പാഞ്ഞു.
60 പന്തിൽ 111 റൺസ് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് ആരാധകരിൽ ചെറിയ വിജയപ്രതീക്ഷ ഉണർത്തിയപ്പോഴാണ് 14–ാം ഓവറിൽ സഞ്ജുവിനെ പുറത്താക്കിയ ഹർഷൽ പട്ടേൽ കളി തിരിച്ചത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയുടെ പന്തിൽ ധ്രുവ് ജുറേലും പുറത്തായി. ഷിമ്രോൺ ഹെറ്റ്മെയറും (23 പന്തിൽ 42) ശുഭം ദുബെയും (11 പന്തിൽ 34 നോട്ടൗട്ട്) ആഞ്ഞടിച്ചെങ്കിലും കൂറ്റൻ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.
മത്സരത്തിലാകെ സൺറൈസേഴ്സ് താരങ്ങൾ 12 സിക്സറും 34 ഫോറും നേടിയപ്പോൾ, രാജസ്ഥാൻ താരങ്ങൾ 18 സിക്സറും 17 ഫോറുടമടിച്ചാണ് മറുപടി നൽകിയത്. മത്സരത്തിലാകെ 40 ഓവറിൽ പിറന്നത് 528 റൺസാണ്, വീണത് 12 വിക്കറ്റും.
∙ ഐപിഎലിലെ ഉയർന്ന ടീം സ്കോർ
∙ 3/287: ഹൈദരാബാദ് (2024, ബെംഗളൂരുവിനെതിരെ)
∙ 6/286: ഹൈദരാബാദ് (2025, രാജസ്ഥാനെതിരെ)
∙ 3/277: ഹൈദരാബാദ് (2024, മുംബൈയ്ക്കെതിരെ)