ഉംറ തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി: ഹറം പള്ളിയിൽ ലഗേജ് വേണ്ട; ആയുധങ്ങൾക്കും വിലക്ക്

Mail This Article
മക്ക ∙ ഉംറ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആയുധങ്ങളും മൂർച്ചയുള്ള ഉപകരണങ്ങളും ഗ്രാൻഡ് മോസ്ക്കിലേക്കോ സമീപത്തേയ്ക്കോ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്.
പണപ്പിരിവും പാടില്ല. ഹറം പള്ളിയുടെ മുറ്റത്തേക്കോ സമീപ റോഡുകളിലേക്കോ സൈക്കിളിലും മോട്ടർ സൈക്കിളിലും പ്രവേശിക്കരുത്. ഭിക്ഷാടനം, പുകവലി, എന്നിവ നിരോധിച്ചിട്ടുണ്ട്. ലഗേജുമായി ഹറം പള്ളിയിൽ വരികയോ മസ്ജിദിന് അകത്തോ ജനലിലോ തൂക്കിയിടുകയോ മുറ്റങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യരുത്. അത്തരം വസ്തുക്കൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രദക്ഷിണം (ത്വവാഫ്), പ്രയാണം (സഅ്‌യ്), നമസ്കാരം എന്നിവ നിർവഹിക്കുന്നവരുടെ സമാധാനം കെടുത്തുന്ന പ്രവൃത്തികൾ പാടില്ലെന്നും വ്യക്തമാക്കി.
ബസുകൾ, ഹറമൈൻ അതിവേഗ ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ വഴി ഗ്രാൻഡ് മോസ്ക്കിൽ എത്തുന്നവർക്കുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. മക്കയ്ക്ക് അകത്തും പുറത്തുമുള്ള പാർക്കിങ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ഉംറ തീർഥാടകർ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും മാർഗനിർദേശങ്ങളിലുണ്ട്. വിവരങ്ങൾക്ക്: https://linksshortcut.com/qzdmE