പ്രവാസികളുടെ നേതൃത്വത്തിലുള്ള വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്

Mail This Article
ദുബായ് ∙ വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണ്ണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവരാണ് 'വിൻസ്‌മേര' എന്ന ബ്രാൻഡിലൂടെ റീട്ടെയിൽ വ്യാപാര രംഗത്ത് നിക്ഷേപം നടത്തുന്നത്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ ഷോറൂമുകൾ തുറക്കും.
ഇന്ത്യയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ ആരംഭിക്കുക. വിപുലീകരണത്തിന്റെ ഭാഗമായി ഷാർജയിൽ നിലവിലുള്ള 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറി അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കും. പാരമ്പര്യ ശൈലിയോടൊപ്പം ആധുനിക രീതിയിലുള്ള ഡിസൈനുകളും ഒരുക്കി നൽകി ആഗോള റീട്ടെയിൽ ആഭരണ രംഗത്ത് പുതുമ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ദിനേഷ് കാമ്പ്രത്ത് പറഞ്ഞു.
നിലവിൽ വിൻസ്‌മേര ഗ്രൂപ്പിന് കീഴിൽ 1000ലേറെ ജീവനക്കാരുണ്ട്. ഇതിൽ പകുതിയിലധികവും വനിതകളാണ്. റീട്ടെയിൽ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കേരളത്തിൽ വിൻസ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്.
തുടർന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടൻ മോഹൻലാലാണ് വിൻസ്‌മേരയുടെ ബ്രാൻഡ് അംബാസഡറായി എത്തുന്നത്. ഫാക്ടറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് വിൻസ്‌മേരയുടേത്.