കരമന സ്വത്ത് തട്ടിപ്പ് കേസ്: വിൽപത്രം അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി ഉത്തരവ്

Mail This Article
തിരുവനന്തപുരം∙ കരമന കൂടത്തിൽ കുടുംബത്തിലെ സ്വത്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിൽപത്രം അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി ഉത്തരവ്. വിൽപത്രത്തിലെ ഒപ്പുകളും മറ്റ് രേഖകകളും ശാസ്‌ത്രീയ പരിശോധന നടത്താൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൈമാറുന്നത്. തിരുവനന്തപുരം രണ്ടാം അഡീഷനൽ സബ് കോടതി ജഡ്‌ജി ഹരീഷിന്റേതാണ് ഉത്തരവ്.
മാനസിക രോഗിയായ ജയമാധവൻ നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് പോലീസ് കേസ്. വിൽപത്ര പ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് കേസിലെ ഒന്നാം പ്രതിയും കരസ്ഥനുമായ രവീന്ദ്രൻ നായർക്കാണ്. ഈ വിൽപത്രമാണ് വ്യാജമായി തയാറാക്കിയെന്ന് പരാതി.
2016 ഫെബ്രുവരി 15 നാണ് വിൽപത്രം തയാറാക്കിയയത്. വിൽപത്രം അന്വേഷണ സംഘത്തിന് നൽകുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഇത് ഒരു സിവിൽ നടപടിയാണെന്നുമായിരുന്നു രവീന്ദ്രൻ നായരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ അന്വേഷണത്തിന്റെ ആവശ്യത്തിനായി വിൽപത്രം പൊലീസിനു കൈമാറുന്നതിൽ നിയമപരമായ ഒരു തടസവും ഇല്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.പ്രേംകുമാർ മറുപടി നൽകി. കുടുംബ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻ നായർ അടക്കം 12 പേരെ പ്രതികളാക്കി ഒക്‌ടോബർ 17 നാണ് കരമന പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‍തത്.
English Summary: Karamana Koodathil Case: Court order to hand over the testament to the inquiry team