‘ഭക്ഷണം തീർന്നെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഒരേസമയം രണ്ടു തിര നിറയ്ക്കാവുന്ന തോക്ക്’

Mail This Article
തൊടുപുഴ ∙ മൂലമറ്റം വെടിവയ്പ് കേസിലെ പ്രതിക്കൊപ്പം മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നതായി തട്ടുകടയുടമ. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായെന്ന് തട്ടുകടയുടമ സൗമ്യ പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. കടയിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചപ്പോൾ തിരിച്ചുപോയ ഇവര്‍ കാറില്‍ തോക്കുമായി മടങ്ങിയെത്തിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വെടിയേറ്റു മരിച്ച സനല്‍ ബാബു തട്ടുകടയില്‍ വന്നിട്ടില്ല. സനലും പ്രതിയും കടയില്‍വച്ച് തര്‍ക്കമുണ്ടായെന്ന് പറയുന്നത് അസത്യമെന്നും സൗമ്യ പറഞ്ഞു. പ്രതി ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കാണെന്നു കണ്ടെത്തി. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണു തോക്ക് നല്‍കിയത്.
തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണു സൂചന. പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി. ശനിയാഴ്ച രാത്രി ഇടുക്കി മൂലമറ്റത്ത് നാട്ടുകാരുടെ നേരെയായിരുന്നു യുവാവിന്റെ വെടിവയ്പ്. മരിച്ച കീരിത്തോട് സ്വദേശി സനൽ സാബുവിന്റെ സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
English Summary: Moolamattom murder case, hotel owner about culprits activities