ADVERTISEMENT

കുമളി / കോട്ടയം ∙ തമിഴ്നാട് തേനി ജില്ലയിലെ കമ്പത്തിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളും വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാട്ട് വാടകയ്ക്കു താമസിക്കുന്നവരുമായ പുതുപ്പറമ്പിൽ ജോർജ് പി.സ്‌കറിയ (സജി - 60), ഭാര്യ മേഴ്സി (സുജ– 58), മകൻ അഖിൽ (29) എന്നിവരാണു മരിച്ചത്.

കമ്പം- കമ്പംമെട്ട് റോഡിൽ സേനയോടയിൽ ഒരു കൃഷിത്തോട്ടത്തിലാണു കാർ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇവിടെ എത്തിയതാവാമെന്നാണു പൊലീസ് നിഗമനം. രാവിലെ തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികളാണു കാറിൽ 3 പേരെ മരിച്ചനിലയിൽ കണ്ടത്.

കാറിൽ കീടനാശിനിയുടെ കുപ്പി, ജൂസ്, മദ്യക്കുപ്പി എന്നിവ കണ്ടെത്തി. മൂവരും ജീവനൊടുക്കിയതാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. സാമ്പത്തിക ബാധ്യതയാണു മരണത്തിനു കാരണമെന്നാണു പൊലീസ് നിഗമനം. തുണിക്കട ഉടമയായിരുന്ന അഖിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്നാണു കാഞ്ഞിരത്തുംമൂട്ടിലെ വീട് വിറ്റു തോട്ടയ്ക്കാട്ടേക്കു മാറിയതെന്നു പൊലീസ് പറയുന്നു.

cumbam-car-death-1
മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ കാർ പൊലീസ് പരിശോധിക്കുന്നു

മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവരെ ശനിയാഴ്ച മുതൽ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയിരുന്നു.

ഇളയമകൻ മുങ്ങിമരിച്ചത് 10 വർഷം മുൻപ്

കമ്പത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജോർജിന്റെ ഇളയമകൻ അബിൻ (18) 10 വർഷങ്ങൾക്കു മുൻപു മുങ്ങിമരിച്ചിരുന്നു. പുതുപ്പള്ളി പെരുവേലിപ്പാലത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അബിൻ മുങ്ങിപ്പോവുകയായിരുന്നു. പ്ലസ്ടു വിദ്യാർഥിയായിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഈ നമ്പറുകളിൽ വിദഗ്ധരുമായി സംസാരിക്കാം: 1056, 0471-2552056.

English Summary:

Kerala-Registered Car Holds Grim Secret as Three Found Deceased Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com