സോഫ്റ്റ്‌വെയർ എൻജിനീയറെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി, 10 ലക്ഷം തട്ടിയെടുത്തു

Mail This Article
മുംബൈ ∙ പുണെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ലഹരി കലർത്തിയ പാനീയം നൽകി കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്‌ലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ പരിചയപ്പെടുമ്പോൾ വൻകിട കെട്ടിട നിർമാതാവിന്റെ മകനാണെന്നാണ് ഇയാൾ പറഞ്ഞത്. ആഡംബര കാറുകളിലാണ് സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി. പ്രണയത്തിലായതോടെ കാന്തിവ്‍ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുണെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോൾ ഉപദ്രവം തുടർന്നതോടെയാണു പൊലീസിനെ സമീപിച്ചത്. ഹഡപ്സർ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് കാന്തിവ്‌ലി പൊലീസിനു കൈമാറി.