‘മുഖ്യമന്ത്രിക്ക് ഒപ്പം ഞാനും ഉണ്ട്, ഇനി ഒറ്റക്കെട്ട്’; ടീം കേരളയോടൊപ്പം ഗവർണറുമുള്ളത് ആവേശമെന്ന് മുഖ്യമന്ത്രി

Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി സംസ്ഥാനത്തെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു.
ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദവും ആവേശവുമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ന്യൂഡല്‍ഹി കേരളഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.
കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, വി.കെ. ശ്രീകണ്ഠന്‍, കെ. രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, ജോസ് കെ. മാണി, ഹാരീസ് ബീരാന്‍, പി.പി. സുനീര്‍, പി.വി. അബ്ദുൽ വഹാബ്, പി.ടി. ഉഷ, ഡോ.വി. ശിവദാസന്‍, ജെബി മേത്തര്‍, പി. സന്തോഷ്‌കുമാര്‍, ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവർ പങ്കെടുത്തു.