ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്നു സ്കൂൾ തുറക്കാനിരിക്കെ അപകടകരമായി വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലീസ്. ഗതാഗതനിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു.

ആദ്യദിവസത്തെ തിരക്ക് കണക്കിലെടുത്തുവേണം കുട്ടികളെ സ്കൂളിൽ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. തിരക്കുകൂട്ടി ഗതാഗതനിയമം തെറ്റിച്ചാൽ കടുത്ത നടപടിയുണ്ടകുമെന്നും അബുദാബി പൊലീസ് പറഞ്ഞു.

കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകും. സ്കൂളിന് സമീപത്തുള്ള പാർക്കിങ് ഉപയോഗപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണം. സീബ്ര ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങ്ങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ. ഇതിനായി ബസ് നിർത്തുമ്പോൾ ‌സ്റ്റോപ് അടയാളം ഇടണം. ഈ സമയം മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തണം. ഒപ്പം സ്കൂൾ ബസിനെ മറികടക്കാനും പാടില്ല.

നിയമ ലംഘകർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. സ്റ്റോപ് അടയാളമിട്ട ബസിനെ മറികടക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. 10 വയസ്സിനു താഴെയുള്ളവരെ മുൻ സീറ്റിൽ ഇരുത്തരുത്. സ്കൂൾ ബസിനു കാത്തിരിക്കുന്നതിനിടെ റോഡിൽ കളിക്കരുതെന്നും കുട്ടികളെ ഓർമിപ്പിച്ചു.

 ∙ സ്കൂളിലേക്ക് 11 ലക്ഷത്തിലേറെ കുട്ടികൾ
അബുദാബി ∙ പുതിയ അധ്യയനകവാടം തുറക്കുന്ന ഇന്ന് അക്ഷരമുറ്റത്ത് എത്തുന്നത് 11 ലക്ഷത്തിലേറെ കുട്ടികൾ. സർക്കാർ, സ്വകാര്യ സ്കൂളുകളിലായാണ് ഇത്രയും പേർ എത്തുന്നത്. നവാഗതരും ഇതിൽ ഉൾപ്പെടും. ഇതിൽ 2.9 ലക്ഷം മാത്രമാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നത്. 

വിദ്യാർഥികളെ വരവേൽക്കാനുള്ള തയാറെടുപ്പിനായി കഴിഞ്ഞ ആഴ്ച മുതൽ അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും ജോലി തുടങ്ങിയിരുന്നു. ക്ലാസ് മുറികൾ അലങ്കരിച്ചും നോട്സ് തയാറാക്കിയും അനുബന്ധ പ്രവർത്തനങ്ങളും സജീവമായിരുന്നു. അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ 220 സ്കൂളുകളിലെ 24955 പങ്കെടുത്തു. വിവിധ വിഷയങ്ങളിലും മേഖലകളിലുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 165 പരിശീലന പരിപാടികളാണ് ഒരുക്കിയിരുന്നത്. 

സ്കൂൾ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ അബുദാബി മൊബിലിറ്റി, ദുബായ്, ഷാർജ ആർടിഎ തുടങ്ങി വിവിധ എമിറേറ്റുകളിലെ ഗതാഗത വകുപ്പ് വിപുലമായ മുന്നൊരുക്കം നടത്തിയിരുന്നു. പൊലീസ് പട്രോളിങും ശക്തമാക്കി. അബുദാബിയിലെ 672 സ്കൂളുകളിലെ 8568 ബസുകളിലെ 8752 ഡ്രൈവർമാർ, 10134 സൂപ്പർവൈസർമാർ എന്നിവരെ സലാമ സംവിധനത്തിൽ ഉൾപ്പെടുത്തിയാണ് സുഗമയാത്ര ഉറപ്പാക്കുന്നത്. 

സ്കൂൾ മാനേജ്മെന്റിനോട്
∙ ബസിൽ ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധം
∙ സ്കൂൾ ബസിന്റെ നിറം മഞ്ഞയാകണം.
∙ സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണം
∙ ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം
∙ ഗതാഗതത്തിന് ശീതീകരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് വേണം
∙ ശുചിത്വം ഉറപ്പാക്കണം
∙ എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടാകണം
∙ ബസിനകത്ത് 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം ഉണ്ടാകണം.

രക്ഷിതാക്കളോട് 
 ∙ നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികൾ എത്തിയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.
 ∙ കുട്ടി വൈകുകയോ അവധിയാകുകയോ ചെയ്യുന്ന ദിവസം ആ വിവരം മുൻകൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം
 ∙ നിശ്ചിത ബസിൽ മാത്രമേ കുട്ടികളെ കയറ്റാവൂ.
 ∙ വരിയിൽ നിന്ന് വേണം ബസിൽ കയറാൻ
 ∙ മറ്റു കുട്ടികളെ തള്ളുകയോ ഇടയ്ക്ക് കയറുകയോ ചെയ്യരുത്.
 ∙ ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്.

ഡ്രൈവർമാരോട്
 ∙ ബസ് ഡ്രൈവറുടെയും അറ്റൻഡറുടെയും നിർദേശങ്ങൾ പാലിക്കണം.
 ∙ ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ യൂണിഫോം ധരിക്കണം
 ∙ ആശയവിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം
 ∙ ശേഷിയിലേറെ കുട്ടികളെ ബസ്സിൽ കയറ്റരുത്
 ∙ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത് 

English Summary:

Back to school: Abu Dhabi Police Issue Fresh Warning Against Dangerous Driving Near Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com